തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഘട്ടമാണെന്നും വരുന്ന രണ്ടാഴ്ച ഏറെ നിർണായകമാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. തിരഞ്ഞെടുപ്പ് കഴിഞ്ഞു കോവിഡ് എല്ലാം പോയി എന്ന് കരുതാതെ നിർദേശങ്ങൾ ശരിയായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയും ഭരണാധികാരം ഏൽക്കലും പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നിർവഹിക്കണമെന്നും അതിനുശേഷം വലിയ ആൾക്കൂട്ടവും പ്രകടനവും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.
“തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതിൽ ആളുകളുടെ കൂടിച്ചേരൽ ഉണ്ടായി. കോവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരും എന്ന ഭയം ഉണ്ട്. പലയിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ യോഗങ്ങളും പരിപാടികളും നടത്താൻ പാടുളളൂ എന്ന് നിർദേശമുണ്ടായിരുന്നുവെങ്കിലും വലിയ ആൾക്കൂട്ടങ്ങൾ പലയിടത്തും ഉണ്ടായി. ഇനി വരുന്ന രണ്ടാഴ്ചക്കാലം വളരെ കരുതിയിരിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിന് ശേഷം വൻതോതിൽ വർധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ മാസ്ക് ധരിച്ചുമാത്രമേ ആൾക്കൂട്ടത്തിൽ ഇറങ്ങാവൂ. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. അകലം പാലിക്കണം,” മന്ത്രി പറഞ്ഞു.
വളരെ അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ അത് വലിയ തോതിൽ പകരുമെന്നും മന്ത്രി പറഞ്ഞു. വരുന്ന ദിവസങ്ങൾ നിർണായകമാണെന്നും രോഗവ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ആരോഗ്യവകുപ്പ് കൂടുതൽ കേസുകൾ കൈകാര്യം ചെയ്യാനുളള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്രമാതീതമായി കേസുകൾ കൂടിയാൽ ആശുപത്രികൾ ബുദ്ധിമുട്ടിലാകുമെന്നും ചികിത്സാ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും പറഞ്ഞ മന്ത്രി, തെരഞ്ഞെടുപ്പ് സമയത്ത് പലരും നിർദേശങ്ങൾ മറികടന്നെന്നും കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞയും അധികാരമേൽക്കലും മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.