കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ജില്ലയിൽ കടകൾക്ക് വൈകിട്ട് 5മണി വരെ മാത്രമാണ് പ്രവർത്തനാനുമതി. ഹോട്ടലുകളും റസ്റ്റോറൻറ്കളിലും ടേക്ക് എവേ പാഴ്സൽ സൗകര്യങ്ങൾ മാത്രമായി പരിമിതപ്പെടുത്തണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു. തിങ്കളാഴ്ച മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
അതേസമയം ജില്ലയിൽ ബാറുകളുടെ പ്രവർത്തനം പാഴ്സൽ/ ടേക്ക് എവേ മാത്രമായി പരിമിതപ്പെടുത്തണമെന്ന് നിയന്ത്രണങ്ങളിൽ ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. അബ്കാരി നിയമപ്രകാരം പാഴ്സൽ/ ടേക്ക് എവേ മാത്രമായി പ്രവർത്തനം നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ, ബാറുകൾക്ക് സാധാരണ പോലെ രാത്രി 7.30 വരെ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് പ്രവർത്തിക്കാനാവും.
നിയന്ത്രണങ്ങൾ
- ജില്ലയിലെ കടകൾ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ വൈകിട്ട് 5 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ.
- ഹോട്ടലുകളും റസ്റ്റോറൻറ്കളും രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ, ടേക്ക് എവേ സൗകര്യങ്ങൾ മാത്രമായി പരിമിതപ്പെടുത്തണം. ഇൻ ഡൈനിങ് അനുവദനീയമല്ല. കള്ള് ഷോപ്പുകൾക്കും ഈ നിയന്ത്രണം ബാധകമാണ്
- വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. വിവാഹങ്ങളിൽ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ.
Read More: ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 28,469 പേർക്ക്
- കുടുംബയോഗങ്ങൾ തുടങ്ങിയ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കുന്നതല്ല.
- അമ്യൂസ്മെൻറ് പാർക്കുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനം ജില്ലയിൽ നിർത്തി വയ്ക്കേണ്ടതാണ്.
- ജിംനേഷ്യം, സമ്പർക്കം ഉണ്ടാക്കുന്ന കായികവിനോദങ്ങൾ, ടീം സ്പോർട്സ്, ടൂർണമെൻറുകൾ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിക്കുന്നു.
- തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ തീയേറ്ററുകൾ മേയ് രണ്ടു വരെ പ്രവർത്തിക്കാൻ പാടില്ല. കൂടാതെ സിനിമ ചിത്രീകരണങ്ങളും അടിയന്തരമായി നിർത്തണം.
Read More: പുതിയ യാത്ര നിയന്ത്രണങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളെ എങ്ങനെ ബാധിക്കും?
- എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒഴികെ മറ്റ് എല്ലാ പരീക്ഷകളും മാറ്റി വയ്ക്കണം. ട്യൂഷൻ സെൻററുകൾ ഓൺലൈൻ മാധ്യമത്തിലൂടെ മാത്രം പ്രവർത്തിക്കേണ്ടതാണ്.
- സർക്കാർ വകുപ്പുകൾ, സംഘടനകൾ, പ്രൈവറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓൺലൈനായി മാത്രം നടത്തേണ്ടതാണ്.
- മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതത്തിനും തടസമില്ല.