/indian-express-malayalam/media/media_files/uploads/2020/03/domestic-violect.jpg)
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ക് ഡൗണ്‍ ഗാർഹിക അതിക്രമങ്ങളിലേക്ക് വഴിവയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടില്‍ തുടര്‍ച്ചയി കഴിയുമ്പോള്‍ അപൂര്‍വം വീടുകളില്‍ ഗാര്‍ഹിക അതിക്രമം നേരിടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ഇരകൾ. അത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത വേണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, അങ്കന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊക്കെ വലിയ തോതില്‍ പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Read More: സംസ്ഥാനത്ത് ഏഴുപേർക്ക് കൂടി കോവിഡ്; നാല് പേർക്ക് രോഗം ഭേദമായി
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടുജോലികളില്‍ സ്ത്രീകളെ അല്‍പ സ്വല്‍പം സഹായിക്കുന്നത് അവര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീകളാണ് കൂടുതല്‍ വീട്ടുജോലികള്‍ ചെയ്യുന്നത്. പുരുഷന്മാര്‍ കൂടി അല്‍പ സ്വല്‍പം സഹായിച്ചാല്‍ അവര്‍ക്ക് ആശ്വാസമാകും. കുടുംബത്തിനുള്ളില്‍ ആളുകള്‍ സംസാരിക്കണം. പ്രത്യേകിച്ച് മുതിര്‍ന്നവര്‍. കുട്ടികളുമായി കാര്യങ്ങള്‍ തുറന്ന് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തില്‍ ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ സാഹചര്യവും വളര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് മുതിര്‍ന്നവര്‍ അക്കാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തണം. ഏറ്റവും പ്രധാനം പരസ്പരമുള്ള ആശയവിനിമയമാണ്. കാര്യങ്ങള്‍ സംസാരിക്കുക, ചര്‍ച്ച ചെയ്യുക, കുട്ടികളുമായി കാര്യങ്ങള്‍ പങ്കവെയ്ക്കുക ഇതെല്ലാം വീടുകളില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വീടുകളിലും മറ്റും കോവിഡ് നീരീക്ഷണത്തിലുള്ളവർക്ക് ഓണ്‍ലൈന്‍ കൗൺസിലിംഗ് വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിരീക്ഷണത്തിൽ ഉള്ളവർക്ക് പുറമേ കുടുംബാം​ഗങ്ങൾക്കും കൗൺസിലിംഗ് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി മനഃശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ഹെല്‍പ് ഡെസ്ക്ക് രൂപീകരിക്കാന്‍ തീരുമാനിച്ചട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിരീക്ഷണത്തിൽ ഉള്ളവർക്കും കുടുംബാം​ഗങ്ങൾക്കും കൗൺസിലിം​ഗ് നൽകുന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.