/indian-express-malayalam/media/media_files/2025/12/12/actress-attack-case1-2025-12-12-17-22-28.jpg)
Malayalam Actress Attack Case Verdict Updates
malayalam Actress Attack Case Verdict Updates: കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളെന്ന് കോടതി കണ്ടെത്തിയ എല്ലാവർക്കും 20 വർഷം കഠിന തടവ്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവർ 20 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചത്.
ബലാൽത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കോടതി വിധിച്ചത്. നേരത്തെ കേസിലെ ആറ് പ്രതികൾക്കും മരണം വരെ ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, പ്രതികളുടെ പ്രായം കണക്കാക്കിയാണ് 20 വർഷത്തെ കഠിന തടവ് കോടതി വിധിച്ചത്.
Also Read:ദീലിപിനെതിരെ നടന്നത് പോലീസ് ഗൂഢാലോചന, കൃത്രിമ തെളിവുകൾ കെട്ടിച്ചമച്ചു: ബി രാമൻ പിള്ള
ഒന്നാം പ്രതി പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം അഞ്ച് വർഷം കഠിന തടവ് കൂടി കോടതി വിധിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ശിക്ഷയും കൂടി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ പറയുന്നു. പ്രതികൾ പിഴതുക അടച്ചില്ലേൽ, ഒരു വർഷം കൂടി ജയിൽ വാസം അനുഭവിക്കണം. പ്രതികളുടെ റിമാൻഡ് കാലാവധി കുറിച്ചുള്ള ശിക്ഷ അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിൽ പറയുന്നു.
കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾ വിചാരണ കാലയളവിലും ജയില്‍വാസം അനുഭവിച്ചിരുന്നു. പൾസർ സുനി ഏഴുവർഷവും മാർട്ടിൻ ആന്റണി ഏഴ് വർഷവും മണികണ്ഠൻ മൂന്നര വർഷം, വിജീഷ് വി പി മൂന്നര വർഷം, വടിവാൾ സലിം രണ്ടുവർഷം, പ്രദീപ് രണ്ടുവർഷവുമാണ് ശിക്ഷ അനുഭവിച്ചത്. ശിക്ഷ സംബന്ധിച്ച് പ്രതികൾക്ക് പറയാനുളളത് കോടതി ആദ്യം കേൾട്ടിരുന്നു. തുടർന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ശിക്ഷ സംബന്ധിച്ച് വാദം നടത്തി. ഇതിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം നടന്നത്. ജീവപരന്ത്യം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ആയിരുന്നു ആറു പ്രതികൾക്കുമെതിരെ തെളിഞ്ഞിരുന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
Also Read:യഥാർത്ഥ ഗൂഢാലോചന എന്നെ തകർക്കാൻ, പോലീസ് മെനഞ്ഞ കള്ളക്കഥ: ദിലീപ്
ഇന്ത്യൻ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്.
തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
വീട്ടിലുള്ളത് പ്രായമായ അമ്മ മാത്രമാണെന്നും സംരക്ഷണത്തിന് താന്‍ മാത്രമേ ഉള്ളൂവെന്നും അതിനാല്‍ ശിക്ഷാ ഇളവ് വേണമെന്നും നേരത്തെ പൾസർ സുനി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിക്കൂട്ടില്‍ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. ചെയ്യാത്ത തെറ്റിന് അഞ്ചര വര്‍ഷം ജയിലിലിട്ടെന്ന് പറഞ്ഞാണ് മാർട്ടിൻ കരഞ്ഞത്. രോഗികളായ മാതാപിതാക്കളുണ്ടെന്നും താൻ മാത്രമാണ് അവർക്കുള്ളതെന്നും മാർട്ടിൻ കോടതിയോട് പറഞ്ഞു. ശിക്ഷ കുറച്ചാൽ പോരെന്നും ജയിൽ മോചിതനാക്കണമെന്നും മാർട്ടിൻ ആവശ്യപ്പെട്ടിരുന്നു.
Also Read:നടിയെ ആക്രമിച്ച കേസ്: ശിക്ഷാ വിധിയിൽ വാദം പൂർത്തിയായി, വിധി 3.30 ന്
ഗൂഢാലോചനയിൽ പങ്കില്ലെന്ന് മൂന്നാം പ്രതി മണികണ്ഠൻ പറഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നും തലശ്ശേരിയിലാണ് നാടെന്നും കണ്ണൂർ ജയിലിൽ ഇടണമെന്നും നാലാം പ്രതി വിജീഷ് ആവശ്യപ്പെട്ടു. ചെറിയ പ്രായത്തിലുള്ള ഒരു മകളുണ്ടെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും അഞ്ചാം പ്രതി എച്ച്.സലീം ആവശ്യപ്പെട്ടു.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൃത്യത്തിലെ പങ്കാളിത്തിന്റെ അളവ് നോക്കാതെ എല്ലാവർക്കും ഓരേ ശിക്ഷ നൽകണം. ആദ്യ പ്രതിക്കും അവസാന പ്രതിക്കും പരമാവധി ശിക്ഷ നൽകണം. പ്രധാന കുറ്റം ചെയ്തത് ആദ്യ പ്രതി ആണെങ്കിലും കുറ്റകൃത്യത്തിൽ എല്ലാവർക്കും പങ്കുണ്ട്. കൃത്യത്തിലേക്ക് നയിച്ചതും ചെയ്യാൻ സഹായം കൊടുത്തതും മറ്റ് പ്രതികളാണ്. അതിനാൽ അവരും തുല്യ കുറ്റക്കാരാണ്. 20 വർഷത്തിൽ കുറയാത്ത ശിക്ഷ നൽകണമെന്നും പ്രോസികൃൂഷൻ ആവശ്യപ്പെട്ടിരുന്നു.
Also Read:നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
നടൻ ദിലീപും പൾസർ സുനിയും ഉൾപ്പെടെ കേസിലാകെ പത്തു പേരായിരുന്നു വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ച് വിചാരണ കോടതി നടനെ വെറുതെ വിടുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു നടൻ ദിലീപ്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. കേസിൽ അപ്പീൽ പോകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്. 2018 മാർച്ച് എട്ടിനാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. നീണ്ട എട്ടുവർഷം കൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയത്.
Read More: ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിതയും സർക്കാരും സുപ്രീം കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിലെ അപൂർവ്വ സംഭവങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us