തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് കേന്ദ്രവിഹിതം പ്രകാരമുള്ള സൗജന്യ ഭക്ഷ്യധാന്യം ഈ മാസം 20 മുതൽ വിതരണം ചെയ്യും. കോവിഡ്-19 ന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരമാണ് എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡുടമകൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. പദ്ധതി പ്രകാരം ഒരു കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം വീതം അരി സൗജന്യമായി ലഭിക്കും.
ഇതോടൊപ്പം സംസ്ഥാന സർക്കാർ നൽകുന്ന പലവ്യഞ്ജന കിറ്റുകളുടെ രണ്ടാംഘട്ട വിതരണം ഏപ്രിൽ 22 ന് ആരംഭിക്കും. മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡുകളുടെ കിറ്റ് വിതരണമാണ് ഈ ഘട്ടത്തിൽ നടക്കുക.
Also Read: കോവിഡ്-19: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് മുഖ്യമന്ത്രി
എഎവൈ വിഭാഗത്തിനുള്ള സൗജന്യ അരിയുടെ വിതരണം ഏപ്രിൽ 20, 21 തിയതികളിൽ റേഷൻ കടകൾ വഴി നടക്കും. 22 മുതൽ പിങ്ക് കാർഡുടമകൾക്കുള്ള അരിയും പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്യും. ഏപ്രിൽ 30 വരെ സൗജന്യ അരി ലഭിക്കും.
റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കാൻ റേഷൻ കാർഡിന്റെ അവസാന നമ്പർ പ്രകാരം വിതരണം ക്രമീകരിക്കും. റേഷൻ കാർഡിന്റെ അവസാനത്തെ അക്കങ്ങൾ ഒന്നിൽ അവസാനിക്കുന്നവർ ഏപ്രിൽ 22ന് റേഷൻ കടകളിലെത്തണം. രണ്ടിൽ അവസാനിക്കുന്നവർ 23നും മൂന്നിൽ അവസാനിക്കുന്നവർ 24നും നാല്, അഞ്ച്, ആറ് അക്കങ്ങളിൽ അവസാനിക്കുന്നവർ യഥാക്രനം 25, 26, 27, തീയതികളിലും റേഷൻ കടകളിലെത്തണം. ഏഴ്,എട്ട് അക്കങ്ങളിൽ നമ്പറുകൾ അവസാനിക്കുന്നവർ 28, 29 തീയതികളിലും ഒൻപത്, പൂജ്യം എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുകളുള്ളവർ ഈ മാസം 30നും റേഷൻ കടകളിലെത്തണം.
ലോക്ക്ഡൗൺ സാഹചര്യത്തിൽ സ്വന്തം റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽ നിന്ന് കിറ്റ് വാങ്ങാൻ കഴിയാത്തവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ റേഷൻ കടയിൽ ബന്ധപ്പെട്ട വാർഡ് മെമ്പറോ കൗൺസിലറോ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രിൽ 21ന് മുമ്പ് സമർപ്പിക്കണം.
Also Read: ലോക്ക്ഡൗണ്‍: കേരളത്തില്‍ കുട്ടികളുടെ പോണ്‍ തിരയുന്നത് വര്‍ധിച്ചു
ആരോഗ്യവകുപ്പ് നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് റേഷൻ വിതരണം ക്രമീകരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. ഒരു സമയം അഞ്ച് പേരെ മാത്രമേ റേഷൻ കടയുടെ മുന്നിൽ നിൽക്കാൻ അനുവദിക്കൂ. കൂടുതൽ ആൾക്കാർ ഒരുമിച്ച് റേഷൻ വാങ്ങാനെത്തിയാൽ ടോക്കൺ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.