കൊച്ചി: ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനൊടുവില്‍ കോവിഡ്-19 വിവരങ്ങള്‍ സംബന്ധിച്ച വാര്‍ത്താസമ്മേളന ചെയിന്‍ ‘ബ്രേക്ക്’ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാസത്തിലേറെയായി മുഖ്യമന്ത്രി നടത്തിക്കൊണ്ടിരുന്ന വാര്‍ത്താസമ്മേളനം ഇനി മുതല്‍ ദിവസവും ഉണ്ടാകില്ല.
‘നാളെ മുതല്‍ ഇത്തരത്തില്‍ വൈകുന്നേരങ്ങളിലെ കൂടിക്കാഴ്ച ഉണ്ടാവില്ല. ഇനി ഇടവിട്ട ഏതെങ്കിലും ദിവസങ്ങളില്‍ കാണാം,’ എന്നു പറഞ്ഞാണ് ദിനംപ്രതി നടത്തി വന്നിരുന്ന കോവിഡ് സംബന്ധ വാര്‍ത്താസമ്മേളനത്തിന് മുഖ്യമന്ത്രി ഒരു ഇടവേളയിട്ടത്.
മുഖ്യമന്ത്രിയുടെ പതിവ് വാർത്തസമ്മേളനത്തിനു ഇനിയൊരു ‘ബ്രേക്ക്’
കേരളത്തിലെ കൊറോണ വൈറസ് ബാധയെക്കുറിച്ചും അതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ നടത്തുന്ന അവലോകന യോഗത്തിനൊടുവില്‍ ദിവസവും വൈകീട്ട് ആറിനാണു മുഖ്യമന്ത്രി അരമണിക്കൂറിലേറെ നീളുന്ന വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, റവന്യൂ മന്ത്രി കെ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. എങ്കിലും വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നതും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരുന്നതും മുഖ്യമന്ത്രി തന്നെയായിരുന്നു.
കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവായവരുടെയും നെഗറ്റീവ് ആയവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം വെളിപ്പെടുത്തുന്നതും പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും വിവിധ മേഖലകള്‍ക്കു സഹായങ്ങള്‍ പ്രഖ്യാപിക്കുന്നതുമായ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനു കേരളത്തിന് അകത്തും പുറത്തും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കായി കണ്ണും കാതും കൂര്‍പ്പിച്ച് ലക്ഷങ്ങളാണു ടെലിവിഷനു മുന്നില്‍ കാത്തിരുന്നത്. ഇത് കൂടാതെ, യൂടൂബിലും സമൂഹമാധ്യമങ്ങളിലും ലൈവ് ആയി സ്ട്രീം ചെയ്തിരുന്ന വാര്‍ത്താസമ്മേളനം ലോകത്താകമാനം ശ്രദ്ധ നേടി.
കടുത്ത നിയന്ത്രണങ്ങള്‍ മൂലം നട്ടം തിരിഞ്ഞിരുന്ന വിവിധ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരവുമായി ഓരോ ദിവസവും എത്തിയ അദ്ദേഹം, പ്രളയകാലത്ത് പ്രകടിപ്പിച്ച തന്റെ ‘സ്റ്റേറ്റ്സ്മാന്‍ഷിപ്പ്’ ഒരിക്കല്‍ കൂടി തെളിയിച്ചു. മനുഷ്യരുടെ മാത്രമല്ല, മറ്റു ജീവജാലങ്ങളുടെ ക്ഷേമത്തിലേക്കും സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചു സഹായം എത്തിക്കാന്‍ വേണ്ടത് ചെയ്തു. ഉദ്യോഗസ്ഥര്‍ക്കും, പോലീസുകാര്‍ക്കും, ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടി അടങ്ങിയതായിരുന്നു പലപ്പോഴും ആ വാര്‍ത്താസമ്മേളനം. പ്രവാസി മലയാളികള്‍, അവരുടെ പ്രശ്നങ്ങള്‍, അതിനായി സര്‍ക്കാര്‍ എടുക്കുന്ന പരിഹാര നടപടികള്‍ എന്നിവയും വാര്‍ത്താസമ്മേളനത്തില്‍ ഇടംപിടിച്ചു. ലോക്ക്ഡൌണ്‍ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹികപീഡനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായും അതിനെതിരെ കടുത്ത നടപടി എടുക്കും എന്ന മുഖ്യമന്ത്രിയുടെ താക്കീതും വാര്‍ത്താസമ്മേളനത്തിലായിരുന്നു.
Read Here: കൊറോണക്കാലത്തെ ഗാര്‍ഹികപീഡനങ്ങള്‍
ആദ്യഘട്ടത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണു കോവിഡ്-19 സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിരുന്നത്. കോവിഡ്-19 പ്രതിരോധത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച, ‘ടീച്ചറമ്മ’ എന്ന വിളിപ്പേര് ലഭിച്ച കെ.കെ. ശൈലജയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണു ലഭിച്ചിരുന്നത്. മാര്‍ച്ച് 12 മുതലാണു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്താന്‍ തുടങ്ങിയത്. ഒഴിവു ദിനങ്ങളില്‍ മാത്രമാണു വാര്‍ത്താ സമ്മേളനം ഇല്ലാതിരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പ് പ്രസ്താവനയിലൂടെയാണ് വിവരങ്ങള്‍ അറിയിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് റൂമിലാണ് ആദ്യം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്. സാമൂഹ്യം അകലം പാലിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥലം ആവശ്യമായി വന്നതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിനോടു ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിങ് ഏരിയയിലേക്കു വാര്‍ത്താ സമ്മേളനം മാറ്റി. ഒടുവില്‍, മുഖ്യമന്ത്രി കോണ്‍ഫറന്‍സ് റൂമില്‍ ഇരുന്ന് തന്നെ വാര്‍ത്താ സമ്മേളനം നടത്തുകയും മാധ്യമപ്രവര്‍ത്തകരുടെ ഇരിപ്പിടം പിആര്‍ഡി ചേംബറിലേക്കു മാറ്റുകയുമായിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴിയാണു മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും സംവദിച്ചത്.

ബ്ലോക്ക്ബസ്റ്ററിനെ വെല്ലുന്ന കാഴ്ച്ചക്കാര്‍
എല്ലാ ദിവസവും ആറു മണിക്കുള്ള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി ആളുകൾ കാത്തിരിക്കുന്ന നിലയിലേക്കെത്തി. മുടങ്ങാതെ ടെലിവിഷനു മുന്‍പില്‍ കുടുംബസമേതം മലയാളി അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കതോര്‍ത്തിരുന്നു. ടെലിവിഷന്‍ റേറ്റിംഗുകള്‍ കുതിച്ചുയര്‍ന്ന്, ബ്ലോക്ക്‌ബസ്റ്റര്‍ ചലച്ചിത്രങ്ങളെ വെല്ലുന്ന തരത്തിലായി.
ടെലിവിഷന്‍ കൂടാതെ ഡിജിറ്റല്‍ മാധ്യമങ്ങളിലും നിറഞ്ഞു നിന്നു ഈ വാര്‍ത്താ സമ്മേളനം. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ മാത്രം 15000ത്തിലധികം ആളുകൾ തത്സമയം വാർത്താ സമ്മേളനം കാണാറുണ്ടായിരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. യൂടൂബ്, ട്വിറ്റെര്‍, അടക്കമുള്ള മറ്റ് മാധ്യമങ്ങളിലൂടെയും ലൈവ് ആയും അല്ലാതെയും ജനങ്ങള്‍ വാർത്തസമ്മേളനം വീക്ഷിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു.
വാര്‍ത്താ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ ശൈലിയെ അനുകരിച്ച് നിരവധി ട്രോളുകളും മീമുകളും ഇക്കാലയളവില്‍ ഇറങ്ങി. മുഖ്യമന്ത്രിയുടെ സംഭാഷണശൈലി അനുകരിച്ചു തയ്യാറാക്കിയ വീഡിയോകള്‍ പലതും വലിയ ശ്രദ്ധ നേടി.
Read Here: മകനെ മുഖ്യമന്ത്രിയുടെ ശബ്ദത്തിൽ ‘വിരട്ടിയ’ അപ്പൻ; ജിയോ ബേബിയുടെ ലോക്ക്‌ഡൗൺ വിശേഷങ്ങൾ
ഇത്തരത്തില്‍ സമ്മതി നേടി മുന്നേറിക്കൊണ്ടിരിക്കെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയെക്കുറിച്ച് പ്രതിപക്ഷ വിമര്‍ശനം രൂക്ഷമായത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ കുറിക്കു കൊള്ളുന്ന മറുപടി കൊടുത്ത മുഖ്യമന്ത്രിക്ക് പിന്നീട് നേരിടേണ്ടി വന്നത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ‘സ്പ്രിങ്ക്ലര്‍’ ആരോപണവുമായി ബന്ധപ്പെട്ട അനേകം ചോദ്യങ്ങളായിരുന്നു. അതിനു മറുപടിയായി അദ്ദേഹം ബുധനാഴ്ച ഒരു നീണ്ട പ്രസ്താവന വാര്‍ത്താ സമ്മേളത്തിന്റെ ഒടുവില്‍ വായിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അടുത്ത ദിവസവും തുടര്‍ന്നു വന്ന ഒരു സാഹചര്യത്തില്‍ കൂടിയാണ് നിത്യവുമുള്ള ‘ബ്രീഫിംഗിന്’ വിരാമമായത്.
ഏപ്രില്‍ പതിനാലു വരെ പ്രഖ്യാപിച്ചിരുന്ന ദേശീയ ലോക്ക്ഡൌണ്‍ മെയ് മൂന്നു വരെ നീട്ടിയ വേളയില്‍ സംസ്ഥാനം തുടര്‍ന്ന് എടുക്കാന്‍ പോകുന്ന നടപടികള്‍, പുതിയ ക്രമീകരണങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളായിരുന്നു വ്യാഴാഴ്ചത്തെ നീണ്ട വാര്‍ത്താസമ്മേളനത്തിന്റെ കാതല്‍. കൊവിഡ് പ്രതിരോധത്തിനായി കേരളം നടത്തുന്ന പോരാട്ടം ഫലം കണ്ടു തുടങ്ങുന്നു എന്ന സൂചനയുടെ പശ്ചാത്തലത്തിലും കൂടിയാണ് ദിനംപ്രതിയുള്ള മുഖ്യമന്ത്രിയുടെ ‘ബ്രീഫിംഗ്’ അവസാനിക്കുന്നത്.