കോഴിക്കോട്: റംസാൻ മാസം അതിന്റെ അവസാന ദിനങ്ങളിലെത്തിയിരിക്കുയാണ്. ചെറിയ പെരുന്നാൾ അടുത്തെത്തി. ആഘോഷപ്പൊലിമ നിറഞ്ഞ വൈകുന്നേരങ്ങളായിരുന്നു റംസാൻ മാസത്തിലെ അവസാന ദിവസങ്ങളുടെ പ്രത്യേകത. ഇരുപത്തേഴാം രാവും അവസാന വെള്ളിയാഴ്ചയും പെരുന്നാൾ തലേന്നും ഒടുവിൽ ശവ്വാൽ ഒന്നാം തിയ്യതിയിലെ ഈദ് ഉൽ ഫിത്തർ ആഘോഷവുമായി തിരക്കേറുന്ന ദിനങ്ങൾ. എന്നാൽ കോവിഡ്-19 രോഗ വ്യാപനത്തെത്തുർന്നുള്ള സാമൂഹിക അകല നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഇത്തവണത്തെ റംസാൻ മാസം അതിൽനിന്നെല്ലാം വ്യത്യസ്തമാണ്.
റംസാൻ ദിനങ്ങളിൽ രാത്രി വൈകും വരെ സജീവമായിരുന്ന പ്രദേശങ്ങൾ ഇപ്പോൾ ലോക്ക്ഡൗൺ ദിനങ്ങളുടെ നിശ്ചലതയിലാണ്. രാത്രി കഴിഞ്ഞ് ഒരുമണി വരെയും രണ്ടു മണി വരെയും സ്ത്രീകളടക്കമുള്ളവർ പുറത്തിറങ്ങിയിരുന്ന സ്ഥലമായിരുന്നു നഗരത്തിലെ കുറ്റിച്ചിറയെന്നും എന്നാൽ ഇത്തവണ എല്ലാവരും വീട്ടിനകത്തായെന്നും പ്രദേശവാസിയായ മാലിക് ഉസ്മാൻ പറഞ്ഞു.

“പള്ളികളുമായി ബന്ധപ്പെട്ട ചടങ്ങുകൾ രാത്രി വൈകും വരെ മുൻ വർഷങ്ങളിലുണ്ടാവുമായിരുന്നു. കുടുംബാംഗങ്ങൾ ഒത്തു ചേരുന്ന നാളുകൾ കൂടിയാണ് റംസാനിലെ അവസാന ദിനങ്ങളും ചെറിയ പെരുന്നാളും. കുറ്റിച്ചിറയിലെ ചില തറവാടുകളിൽ ഒരു കുടുംബത്തിലെ 200ൽ അധികം ആളുകൾ വരെ ഒത്തു ചേരാറുണ്ടായിരുന്നു,” മാലിക് ഉസ്മാൻ പറഞ്ഞു.
കുറ്റിച്ചിറയുൾപ്പെടുന്ന കോഴിക്കോട് തെക്കേപ്പുറം പ്രദേശങ്ങളിലുള്ള മസ്ജിദുൽ സഹാബി, ശെയ്ഖ് പള്ളി, ശാദുലി പളളി, ബദ്‌വി മഖാം, ജിഫ്രി പള്ളി തുടങ്ങിയ ആരാധനാലയങ്ങളിൽ മുൻവർഷങ്ങളിൽ റംസാൻ ദിനങ്ങളിൽ ആയിരക്കണക്കിനാളുകൾ എത്തിച്ചേരുമായിരുന്നു. വീടുകളിലെത്താൻ കഴിയാതെ നഗരത്തിൽ പെട്ടുപോയവരടക്കം ഈ പള്ളികളെ രാത്രി ഭക്ഷണത്തിനായി ആശ്രയിച്ചിരുന്നതായി മാലിക് ഉസ്മാൻ പറഞ്ഞു.

ദൂര സ്ഥലങ്ങളിൽ നിന്നു വരെ പള്ളികളിൽ ആളുകളെത്തുമായിരുന്നു. ഇരുപത്തേഴാം രാവിൽ മുഖദാർ കണ്ണംപറമ്പ് ഖബറിസ്താനിൽ നടക്കുന്ന സിയാറത്ത് ചടങ്ങിനും ആയിരത്തിലധികം ആളുകൾ എത്തിച്ചേർന്നിരുന്നു. പെരുന്നാൾ ദിനത്തിലും സമാനമായ ഖബർ സന്ദർശന ചടങ്ങുകൾ നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read More: ലൈലത്തുല്‍ ഖദ്ര്‍; ആയിരം മാസങ്ങളുടെ പുണ്യം പെയ്തിറങ്ങുന്ന രാവ്
പ്രാദേശികമായ ആചാരങ്ങളും കുറ്റിച്ചിറയിൽ റംസാൻ മാസവും ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. ഒരു വർഷത്തിനിടെ വിവാഹിതരായ ദമ്പതികൾക്ക് വിരുന്നൊരുക്കിയിരുന്ന ചടങ്ങുകളാണ് ഇതിൽ കൂടുതലും. രാത്രി തറാവിഹ് നിസ്കാരത്തിനു ശേഷമുള്ള വിരുന്നായ മുത്താഴവും വിവാഹിതരുടെ കുടുംബാംഗങ്ങളുടെ വീട്ടിൽ സന്ദർശിക്കുന്ന ചടങ്ങുകളും ഇതിലുൾപ്പെടുന്നു. എന്നാൽ ഈ വർഷം കോവിഡ് ഭീഷണിയെത്തുടർന്ന് ഇത്തരം ചടങ്ങുകള്‍ ആളുകൾ ഉപേക്ഷിച്ചതായും മാലിക് ഉസ്മാൻ പറഞ്ഞു.

വളരെ വിഷമം നിറഞ്ഞ അവസ്ഥയിലൂടെയാണ് ഇത്തവണത്തെ റംസാൻ നാളുകൾ കടന്നു പോവുന്നതെന്ന് കുറ്റിച്ചിറ സ്വദേശിയായ സുനിത പറഞ്ഞു.
“വിലക്കയറ്റവും ഈ ദിനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇറച്ചിക്ക് അടക്കം വിലകൂടി. സാമ്പത്തിക പ്രശ്നങ്ങളും ഗൾഫിലുള്ളവരുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളുമുണ്ട്. ബന്ധുക്കളെ ആരെയും കാണാനാവാത്ത ആദ്യ റംസാൻ മാസമാണിത്,” സുനിത പറഞ്ഞു.
റംസാൻ മാസത്തിലെ ഈത്തപ്പഴ വിപണിയെയും കോവിഡ് വ്യാപനം സാരമായി ബാധിച്ചു. സൗദി, ഒമാൻ, ഇറാൻ, ടുണീഷ്യ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഈത്തപ്പഴമാണ് കേരള വിപണിയിലെത്തുന്നത്. ഇവ ദുബായിൽ നിന്ന് ഒരുമിച്ച് ഇറക്കുമതി ചെയ്യാറാണുള്ളതെന്ന് ബേക്കറി ഉടമയായ ജാഫർ മണലൊടി പറഞ്ഞു.
“മുൻ വർഷങ്ങളിൽ കോഴിക്കോടും കണ്ണൂരും ഈത്തപ്പഴ എക്സിബിഷൻ സംഘടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അത് ഒഴിവാക്കി. 2018ൽ നിപ വ്യാപനത്തെത്തുടർന്ന് ഈത്തപ്പഴ വിൽപന കുറഞ്ഞിരുന്നു. നിപ വൈറസ് ഈത്തപ്പഴത്തിലൂടെ പകരുമെന്ന വ്യാജ വാർത്ത പ്രചരിച്ചതിനെത്തുടർന്നായിരുന്നു അത്. കഴിഞ്ഞ വർഷവും കാര്യമായ കച്ചവടമുണ്ടായില്ല. ഈ വർഷം ഈത്തപ്പഴ വിപണിയിൽ 80 ശതമാനം കച്ചവടം കുറഞ്ഞിട്ടുണ്ട്,” ജാഫർ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂൺ, ജൂലൈ മാസങ്ങളിലായി വിളവെടുത്ത ഈത്തപ്പഴമാണ് ഈ സീസണിൽ വിൽക്കുക. ഈ സീസണിൽ വിൽക്കാൻ വിൽപന കുറവായതിനാൽ അടുത്ത സീസൺ വരെ അവ സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിക്കേണ്ടി വരുമെന്നും ജാഫർ പറഞ്ഞു.

പെരുന്നാൾ ദിനം അടുത്തിട്ടും കടയിൽ കച്ചവടമൊന്നും കാര്യമായി നടന്നിട്ടില്ലെന്ന് മിഠായിത്തെരുവിലെ വസ്ത്ര വ്യാപാരികൾ പറഞ്ഞു.
“ഇതുവരെ കച്ചവടമൊന്നും നടന്നില്ല. ഇനിയുള്ള ദിവസങ്ങളിലും കച്ചവടം നടക്കുമെന്നും തോന്നുന്നില്ല. എന്നാലും വേറെ വഴിയില്ലാത്തതിനാൽ ഇങ്ങോട്ടേക്ക് വരികയാണ്. വിഷുവും പെരുന്നാളുമെല്ലാം ഓരോ പ്രതീക്ഷകളാണ്. വിഷു അങ്ങനെ പോയി. പെരുന്നാൾ ഇതാ ഇങ്ങനെയും പോവുന്നു,” മാത്തോട്ടം സ്വദേശിയായ ഖാദർകുട്ടി പറഞ്ഞു.
“മിഠായിത്തെരുവ് തുറന്നാൽ അവിടെ ജനസാഗരം എത്തുമെന്നും, ആളുകളെക്കൊണ്ട് തിങ്ങിനിറയുമെന്നുമാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ആരും വന്നില്ല. ആളുകൾ അവരവരുടെ നാട്ടിലെ കടകളിൽ മാത്രമാണ് പോവുന്നത്. ആരും മിഠായിത്തെരുവിലേക്ക് വരുന്നില്ല,” ഖാദർകുട്ടി കൂട്ടിച്ചേർത്തു.
മിഠായിത്തെരുവിലേക്ക് കടക്കുന്നതിനുള്ള നിയന്ത്രണങ്ങൾ സ്ഥിതിഗതികൾ മോശമാക്കുകയാണെന്നും കൈനീട്ടം പോലും കിട്ടാതെ കട തുറക്കുകയും അടക്കുകയും ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും മറ്റൊരു വസ്ത്ര വ്യാപാരിയായ എം. കെ ഇഖ്ബാൽ പറഞ്ഞു.
“മിഠായിത്തെരുവിലേക്ക് കടക്കുന്നതിനുള്ള അഞ്ചു വഴികളും അടച്ചിരിക്കുകയാണ്. വസ്ത്രം വാങ്ങാൻ വരുന്നവരെ പൊലീസ് നിരുത്സാഹപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയുണ്ട്. നാട്ടിൽ നിന്ന് വസ്ത്രം വാങ്ങിയാൽ പോരേയെന്നും എന്തിനാണ് മിഠായിത്തെരുവിലേക്ക് വന്നതെന്നും അവർ ചോദിക്കും. ഇത് കാരണം ആളുകൾ മിഠായിത്തെരുവിൽ വരാൻ മടിക്കുകയും ചെയ്യുന്നു. രാത്രി കട പൂട്ടിപ്പോവുമ്പോൾ ചിലവിനുള്ള പണം കൂടി കിട്ടാറില്ല. ദയനീയമായ അവസ്ഥയാണ് ഇപ്പോൾ. ആരോട് പറയാനാണ് ഇതെല്ലാം,” ഇഖ്ബാൽ ചോദിക്കുന്നു.

പെരുന്നാൾ ദിനത്തോടനുബന്ധിച്ച് പ്രതീക്ഷിച്ചതിന്റെ പത്തിലൊന്ന് കച്ചവടം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് അരയിടത്തുപാലത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമയായ സുധീർ എൻ.ടി. പറഞ്ഞു.
“ഓണത്തിനും മറ്റ് ആഘോഷങ്ങൾക്കും നല്ല രീതിയിൽ വ്യാപാരം നടന്നിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിനു ശേഷമുള്ള സമയത്ത് മെച്ചപ്പെട്ട വ്യാപാരമായിരുന്നു നടന്നത്. ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷം 25 ശതമാനം ജീവനക്കാരെ വച്ച് സ്ഥാപനം തുറന്നു പ്രവർത്തിക്കാനാരംഭിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് വരുന്നത്,” സുധീർ പറഞ്ഞു.
മുൻ വർഷങ്ങളിൽ നടന്നതിന്റെ 30 ശതമാനം കച്ചവടമാണ് ഇത്തവണ റംസാൻ മാസത്തിലെ അവസാന ദിനങ്ങളിൽ നടന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സേതുമാധവൻ പറഞ്ഞു.
“കച്ചവടമുണ്ടാവില്ലെന്ന് പ്രതീക്ഷിച്ച് തന്നെയാണ് കടകൾ തുറന്നത്. രണ്ടുമാസം മുൻപുള്ള സ്റ്റോക്കാണ് കടകളിൽ. പുതിയ സ്റ്റോക്ക് എടുക്കാൻ സാധിക്കുന്നില്ല. ഇതെല്ലാം കച്ചവടത്തെ ബാധിക്കുന്നുണ്ട്,” സേതുമാധവൻ പറഞ്ഞു.
പ്രാദേശിക വ്യാപാര കേന്ദ്രങ്ങളിലും കച്ചവടത്തിൽ കാര്യമായ വർധനവുണ്ടായിട്ടില്ലെന്നാണ് കോഴിക്കോടിന്റെ സമീപ പ്രദേശങ്ങളിലുള്ള കച്ചവടക്കാർ പറയുന്നത്.
കട തുറന്ന് ഒരാഴ്ചയോളമായിട്ടും കാര്യമായ കച്ചവടമുണ്ടായിട്ടില്ലെന്ന് അരീക്കാടുള്ള ഒരു ഡ്രെസ് സെൻറർ ജീവനക്കാരനായ ഫാരിസ് പറഞ്ഞു. എന്നാൽ മിഠായിത്തെരുവിലെ കച്ചവടക്കാരിൽ നിന്ന് വ്യത്യസ്തമായി വരും ദിവസങ്ങളിൽ കച്ചവടം വർധിച്ചേക്കാമെന്ന പ്രതീക്ഷ ഫാരിസ് പ്രകടിപ്പിച്ചു.
മലപ്പുറം, കണ്ണൂർ ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ പെരുന്നാളിന് ആഘോഷമൊന്നും വേണ്ടെന്ന് വീട്ടുകാർ തന്നെ തീരുമാനമെടുത്തതായാണ് മനസ്സിലാക്കാൻ സാധിച്ചതെന്ന് തിരൂരിലെ സാമൂഹ്യ പ്രവർത്തകൻ മോനൂട്ടി പൊയിലിശ്ശേരി പറഞ്ഞു.
“തിരൂരിലെ പ്രധാന അങ്ങാടികളിലെല്ലാം തിരക്ക് കുറവാണ്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആരും എത്തിച്ചേരുന്നില്ല. ഇത്തവണ പുതുവസ്ത്രം വാങ്ങേണ്ടെന്ന് ഓരോ വീടുകളിൽ നിന്നുമുള്ള തീരുമാനമെന്നാണ് നാട്ടിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും അറിഞ്ഞത്.”
പെരുന്നാൾ അടുക്കുന്തോറും വിലക്കയറ്റത്തിന്റെ പ്രശ്നം വർധിക്കുന്നതായും മോനൂട്ടി പറഞ്ഞു.
“ഇറച്ചിയുടെയും മറ്റും വില വർധിച്ചിട്ടുണ്ട്. ഇപ്പോൾ ബീഫിന് കിലോ 300 രൂപയാണ്. റംസാൻ മാസത്തിനു മുൻപ് അത് 260 രൂപയും നോമ്പ് തുടങ്ങിയ സമയത്ത് 280 രൂപയുമായിരുന്നു. കോഴിയിറച്ചിക്ക് വില 120 രൂപയിൽ നിന്ന് 200 രൂപയിലെത്തി. പെരുന്നാൾ കഴിയുന്നത് വരെ ഇത് വർധിക്കാനാണ് സാധ്യത,” മോനൂട്ടി പറഞ്ഞു.
തമിഴ്‌നാട്ടിലെ ചന്തകൾ പ്രവർത്തിക്കാത്തതാണ് മാട്ടിറച്ചിയുടെ വില വർധിക്കാൻ കാരണമെന്ന് എലത്തൂരിലെ ഇറച്ചി വ്യാപാരിയായ ഹാഫിസ് പറഞ്ഞു.
“ചന്തകളിലാത്തതിനാൽ ഗ്രാമങ്ങളിൽ പോയാണ് മൊത്തക്കച്ചവടക്കാർ കന്നുകാലികളെ കണ്ടെത്തുകയും കേരളത്തിലേക്ക് അയക്കുകയും ചെയ്യുന്നത്. ചിക്കൻ ബീഫ് വിൽപന കാര്യമായി കുറഞ്ഞിട്ടില്ലെങ്കിലും അമിത വില കാരണം ആളുകൾ വാങ്ങാന്‍ മടിക്കുന്നുണ്ട്,” ഹാഫിസ് പറഞ്ഞു.
റംസാൻ മാസം അവസാനത്തിലേക്കെത്തിയെങ്കിലും കച്ചവടത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് കണ്ണൂർ മാർക്കറ്റിൽ അരി പലചരക്ക് വ്യാപാരിയായ റഫീൽ പറഞ്ഞു.
“ലോക്ക്ഡൗണിന്റെ ആദ്യ ദിനങ്ങളിൽ പേടികാരണം ആളുകൾ അരിയും മറ്റു ഭക്ഷ്യവസ്തുക്കളും വാങ്ങിക്കൂട്ടിയിരുന്നു. അതിന് ശേഷം സ്ഥിരമായി കച്ചവടം പിറകിലേക്കാണ്. ഇപ്പോൾ ഫിത്വർ സക്കാത്ത് നൽകുന്നതിനായി സംഘടനകൾ അരിയും മറ്റു വസ്തുക്കളും വാങ്ങാറുണ്ട്. ചെറുകിട വ്യാപാരികളും ഉപഭോക്താക്കളും കടയിലേക്ക് വരുന്നത് കുറവാണ്,” റഫീൽ പറഞ്ഞു.
ഇത്തവണത്തെ ഇരുപത്തേഴാം രാവ് വിശ്വാസികൾ വീടുകളിലാണ് ആചരിച്ചത്. റമദാനിലെ ഏറ്റവും പുണ്യമേറിയ ലൈലത്തുല്‍ ഖദ്ര്‍ അഥവാ നിര്‍ണയത്തിന്റെ രാത്രിയായാണ് ഇരുപത്തിയേഴാം രാവിനെ കണക്കാക്കുന്നത്. ഇസ്ലാമിക വിശ്വാസ പ്രകാരം ഖുര്‍ആന്‍ അവതരിക്കപ്പെട്ട രാവാണു ലൈലത്തുല്‍ ഖദ്ര്‍. ആളുകൾ പള്ളികളിൽ ഒരുമിച്ച് കൂടുകയും ചെയ്യുന്ന ചടങ്ങായ ഇഅ്തികാഫ് ഇത്തവണ വീടുകളിലാണ് നടന്നത്.
പെരുന്നാൾ ദിനത്തിൽ ഇത്തവണ ഈദ്ഗാഹുകളുണ്ടാവില്ലെന്ന് മത സംഘടനാ നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. റംസാൻ ഈദ് പ്രഭാഷണങ്ങൾ ഇത്തവണ പൊതു വേദികൾക്ക് പകരം വീഡിയോ സ്ട്രീമിംഗിലേക്കു വഴിമാറി. പുതുവസ്ത്രമെടുക്കാതെ ഉള്ളതിൽ നല്ല വസ്ത്രം ധരിച്ച് പെരുന്നാൾ ആഘോഷിക്കാനാണ് പല കുടുംബങ്ങളും തീരുമാനിച്ചിട്ടുള്ളത്. ഇന്ന് റംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്ചയാണ്. ചെറിയ പെരുന്നാളിനായി ഈ ഞായറാഴ്ച വരെ നീളുന്ന കാത്തിരിപ്പിന്റേതാണ് ഇനിയുള്ള മണിക്കൂറുകൾ.