തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗൺ തുടരുന്നതിനിടെ, വയനാട് മണ്ഡലത്തിൽ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളികൾക്ക് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ഇടപെട്ട് ഭക്ഷണം ലഭ്യമാക്കിയെന്ന തരത്തിൽ ആർഎസ്എസ് പത്രമായ ‘ഓർഗനെെസറി’ൽ വന്ന വാർത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നിതിനിടെയാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതിരകരണമറിയിച്ചത്.
കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു.
Posted by Pinarayi Vijayan on Wednesday, 8 April 2020
മലപ്പുറം ജില്ലയിൽ, വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പെടുന്ന കരുവാരക്കുണ്ടിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭിച്ചില്ലെന്നും സമൃതി ഇറാനി ഇടപെട്ട് ഭക്ഷണം ലഭ്യമാക്കിയെന്നുമായിരുന്നു വാർത്ത. ‘വയനാട്ടിൽ ഭക്ഷണമെത്തിച്ച് സമൃതി ഇറാനി, അമേഠിയിൽ ഭക്ഷണമെത്തിച്ച് രാഹുൽ ഗാന്ധി’ എന്ന തരത്തിൽ ചില ദേശീയ മാധ്യമങ്ങളിലും വാർത്ത പ്രചരിച്ചിരുന്നു.
Also Read: മരുന്ന് വാങ്ങിക്കൂട്ടേണ്ടതില്ല; രണ്ടു മാസത്തെ സ്റ്റോക്കുണ്ട്: മന്ത്രി കെ.കെ.ശൈലജ
എന്നാൽ കരുവാരക്കുണ്ടിൽ, സംഭവം നടന്നതായി പറയുന്ന പ്രദേശത്ത് അന്വേഷണം നടത്തിയതായും അവിടെ തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കാത്ത പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് തൊഴിലാളികൾക്കും പ്രയാസപ്പെടുന്ന എല്ലാവർക്കും അർഹിക്കുന്ന സഹായങ്ങൾ എല്ലാവരും യോജിച്ച് നൽകുന്നുണ്ടെന്ന് മാത്രമേ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
“കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികൾക്കായി കമ്യൂണി കിച്ചണിൽ നിന്നു ഭക്ഷണം എത്തിക്കാമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, ഭക്ഷണം പാകം ചെയ്‌തു കഴിക്കാമെന്നായിരുന്നു അവരുടെ നിലപാട്. അതനുസരിച്ച് പഞ്ചായത്ത് അധികൃതര്‍ ഇവിടെ സന്ദര്‍ശനം നടത്തി 25 കിറ്റുകള്‍ നല്‍കി. ഇവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവും വന്നിട്ടില്ലെന്ന് ഉറപ്പാണ്. അങ്ങനൊരു പരാതി ആരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുമില്ല. ഇന്നലെ തന്നെ ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെങ്കിലും വ്യാജ പ്രചരണമെന്ന നിലയില്‍ അവഗണിക്കുകയാണ് ചെയ്തത്. എന്നാല്‍ ‘വയനാട്ടില്‍ സഹായം എത്തിച്ച് സ്മൃതി, അമേഠിയില്‍ സഹായവുമായി രാഹുലും’ എന്നൊരു വാര്‍ത്ത ഇന്ന് ഡല്‍ഹിയില്‍ നിന്നു വന്നത് കണ്ടു,” മുഖ്യമന്ത്രി പറഞ്ഞു
Read Also: കേരളത്തിനു അല്ലുവിന്റെ സ്‌നേഹം; കോവിഡ് ദുരിതാശ്വാസത്തിനു 25 ലക്ഷം രൂപ നൽകി
“സ്‌മൃതി ഇറാനിയുടെ ഇടപെടല്‍ മൂലം പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടിയെന്ന വാര്‍ത്ത ‘ഓര്‍ഗനൈസര്‍’ എന്ന ആര്‍എസ്‌എസ് മാധ്യമത്തിൽ വന്നതായി കണ്ടു. എല്ലാവരോടും ഒരു കാര്യമേ പറയാനുള്ളു, സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കും പ്രയാസം നേരിടുന്നവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെയാണ് ചെയ്തു കൊടുക്കുന്നത്. അതിനെ ഇകഴ്‌ത്തി കാണിക്കുന്ന തരത്തിൽ പ്രചാരണങ്ങൾ നടക്കരുത്. അതില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണം. ഇതിനെ മത്സരബുദ്ധിയോടെ ആരും കാണരുത്” മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി യുപിയിലെ അമേഠിയിൽ നിന്നാണ് സ്മൃതി ഇറാനി ലോക് സഭയിലെത്തിയത്. അമേഠിക്ക് പുറമേ മത്സരിച്ച വയനാട് മണ്ഡലത്തിൽ നിന്ന് രാഹുൽ വിജയിക്കുകയും ചെയ്തു.