തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 40 പേർക്ക് കൂടി പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം പത്ത് പേർക്ക് രോഗം ഭേദമായതായും അദ്ദേഹം അറിയിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കാസർഗോഡ് ജില്ലയിലാണ്, 10 പേർക്ക്.
ജില്ലതിരിച്ചുള്ള കണക്ക് ഇങ്ങനെ
കാസർഗോഡ് – 10
പാലക്കാട് – 8
ആലപ്പുഴ – 7
കൊല്ലം – 4
പത്തനംതിട്ട – 3
വയനാട് – 3
കോഴിക്കോട് -2
എറണാകുളം – 2
കണ്ണൂർ – 1
വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും മലയാളികൾ മരണമടയുന്നത് വേദനജനകമാണെന്ന് മുഖ്യമന്ത്രി. ഇന്നലെ വരെ വിദേശത്ത് മാത്രം 173 മലയാളികൾ കോവിഡ്-19 മൂലം മരണപ്പെട്ടു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേർ മഹരാഷ്ട്രയിൽ നിന്ന് എത്തിയവരാണ്, 16. വിദേശത്ത് നിന്നെത്തിയ 9 പേർക്കും തമിഴ് നാട്ടിൽ നിന്നെത്തിയ 5 പേർക്കും ഡൽഹിയിഷ നിന്നുള്ള മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. തെലങ്കാന, ആന്ധപ്രദേശ്, കണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഓരോരുത്തരിലും വൈറസ് ബാധ കണ്ടെത്തിയപ്പോൾ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.
ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1004 പേരിലാണ് ഇന്ന് വരെ വൈറസ് ബാധ കണ്ടെത്തിയത്. 445 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിലുള്ളത് 107832 പേരാണെന്നും ഇതിൽ 106940 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റൈനിലും 892 പേർ ആശുപത്രികളിലുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു,. ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് 229 പേരാണ്.
സംസ്ഥാനത്ത് ഇതുവരെ 58866 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 56558 എണ്ണവും രോഗബാധയില്ലായെന്ന് കണ്ടെത്തിയിട്ടുണ്ട്. സെന്റിനൽ സർവേയിലൻസിന്റെ ഭാഗമായി 9095 സാമ്പിളുകൾ ശേഖരിച്ചതിൽ 8541 എണ്ണവും നെഗറ്റീവാണ്. സംസ്ഥാനത്ത് പുതിയതായി 13 ഹോട്ട്സ്പോട്ടുകൾ കൂടി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 81 ആയി. പാലക്കാട് 10ഉം തിരുവനന്തപുരത്ത് മൂന്നും പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്.
സർവകക്ഷി യോഗം
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ കേരളത്തിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ച് വരുന്നതായും നമ്മൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നതായും മുഖ്യമന്ത്രി. ആശങ്കയുളവാക്കുന്ന സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കുന്നതിനും മറ്റ് കക്ഷികളുടെ ആശയങ്ങൾ ആരായുന്നതിനും സർവകക്ഷി യോഗം ചേർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളിൽ എല്ലാ കക്ഷി നേതാക്കളും മതിപ്പ് പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പോരാട്ടത്തിൽ ജനങ്ങൻ ഒന്നടങ്കം പടയാളികളായി മാറണം. നിരീക്ഷണത്തിൽ കഴിയുന്നവർ നിയന്ത്രണങ്ങൾ ലംഘിച്ചാൽ അത് ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും അവരെ ഉപദേശിക്കാനുള്ള ചുമതലയും ജനങ്ങൾ ഏറ്റെടുക്കണം. പ്രാവസികളുടെ കാര്യത്തിൽ വരാനാഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കുന്ന എന്നതാണ് സർക്കാർ നിലപാട്.
കർശന നടപടി
സർക്കാരിനെ അറിയിക്കാതെ മറ്റ് മാർഗ്ഗങ്ങളിലൂടെ സംസ്ഥാനത്തെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആർക്കും കേരളത്തിലേക്ക് എത്താം. എന്നാൽ ഒറു നിബന്ധന മാത്രമാണുള്ളത്, വരുന്നവരുടെ വിവരം മുൻകൂട്ടി അറിയിക്കണം. ഇതിനായി സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്ന് വരുന്നവരുടെ ക്വറന്റൈൻ ചെലവ് അവരിൽ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽ ഒരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി. ക്വറന്റൈൻ ചെലവ് താങ്ങാൻ കഴിയുന്നവരിൽ നിന്ന് അത് ഈടാക്കാനാണ് സർക്കാർ തീരുമാനം. പാവപ്പെട്ടവർക്ക് യതൊരു പ്രശ്നവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാധനാലയങ്ങൾ അടഞ്ഞ് തന്നെ
ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം സ്ഥിതിഗതികൾ മെച്ചപ്പെട്ട ശേഷം പരിഗണിക്കാമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ആരാധനാലയങ്ങളിൽ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുന്നത് പ്രയാസമാകും. രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇത് തിരിച്ചടിയാകും.
വരുന്ന ഞായറാഴ്ച ശുച്വികരണ ദിനം
കോവിഡിന് മുന്നിൽ മഴക്കാല രോഗങ്ങളും സംസ്ഥാനത്തിന് മുന്നിൽ വലിയ വെല്ലുവിളിയായി നിൽക്കുന്ന സാഹചര്യത്തിൽ വരുന്ന ഞായറാഴ്ച ശുച്വികരണ ദിനമായി ആചരിക്കാൻ തീരുമാനം. മുഴുവൻ ആളുകളും വീടും പരിസരവും അന്ന് വൃത്തിയാക്കണം. രോഗം പടരുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്ന തരത്തിലായിരിക്കണം ശുച്വീകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.