ന്യൂഡല്‍ഹി: രാജ്യത്ത് ഏപ്രിൽ 14ന് ലോക്ക്ഡൗണ്‍ പിൻവലിച്ചാലും കോവിഡ്-19 രൂക്ഷമായി ബാധിച്ച ജില്ലകളില്‍ നിയന്ത്രണങ്ങള്‍ നീട്ടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് 274 ജില്ലകളിലാണ് ഒരുമാസത്തേക്ക് കൂടി നിയന്ത്രണങ്ങള്‍ നീട്ടുന്നത്. കേരളത്തില്‍ ഏഴ് ജില്ലകളില്‍ ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണങ്ങള്‍ തുടരും.
ഇതുമായി ബന്ധപ്പെട്ട് 20 പേജുള്ള രേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. കേരളത്തിൽ കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിയന്ത്രണം ഒരു മാസത്തേക്ക് കൂടി നീട്ടുക. ഇവിടങ്ങളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായും നിരോധിക്കും. പൊതുഗതാഗതവും നിരോധിക്കും. അവശ്യസേവനങ്ങള്‍ തുടരാം.
Read Also: കോവിഡ്-19 മൂലം മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കണമോ? അടക്കം ചെയ്യണോ? ഏതാണ് സുരക്ഷിതം?
അവസാനം രോഗം സ്ഥിരീകരിച്ചതിന് ശേഷം നാലാഴ്ച കഴിഞ്ഞും പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്‌തില്ലെങ്കിൽ മാത്രമേ ആ പ്രദേശം കോവിഡ് മോചനം നേടിയെന്ന് പറയാനാകൂവെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിൽ രോഗവ്യാപനത്തിന്‍റെ ഒരു പാറ്റേൺ കണ്ടെത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്തെ 80 ശതമാനം കേസുകളും 62 ജില്ലകളിൽ നിന്നാണ്. അതിനാൽത്തന്നെ, ഈ ജില്ലകളിൽ കർശനമായ നിയന്ത്രണങ്ങളും അടച്ചുപൂട്ടലും ഏർപ്പെടുത്താനാണ് തീരുമാനം. രാജ്യത്ത് ഇതുവരെ 274 ജില്ലകളിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 62 ജില്ലകളിൽ നിന്നാണ് 80 ശതമാനം കേസുകൾ.