കൽപ്പറ്റ: സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള വയനാട് ജില്ലയിൽ ഇനിയും രോഗികളുടെ എണ്ണം കൂടാമെന്ന് മുന്നറിയിപ്പ്. ജില്ലയിൽ ഇന്നലെ മാത്രം അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിറ്റിയും പൂർണമായും അടച്ചിടാനാണ് തീരുമാനം. കൂടാതെ അമ്പലവയൽ, മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തുകൾ ഭാഗികമായും കണ്ടെയ്ന്മെന്റ് സോണാക്കിയിട്ടുണ്ട്.
നിലവില്‍ 19 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതിൽ 15 പേർക്കും രോഗം പകർന്നത് കോയമ്പേട് മാർക്കറ്റിൽ പോയിവന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. ഇയാൾക്ക് ബാധിച്ച വൈറസിന് പ്രഹരശേഷി കൂടുതലായതിനാലാണ് ഇത്തരത്തിലുള്ള രോഗപ്പകർച്ച സംഭവിച്ചതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കൂടുതൽ പേർക്ക് ഇനി രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കുന്നു.
Read More: വിദേശത്ത് നിന്നെത്തിയ ഏഴ് പേരടക്കം കേരളത്തിൽ ഇന്ന് 16 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മരുമകൻ തിരുനെല്ലി പഞ്ചായത്തില്‍ പലചരക്കുകട നടത്തുന്നയാളാണ്. ഈ കടയില്‍ പ്രദേശത്തെ ആദിവാസി വിഭാഗക്കാരടക്കം നിരവധിയാളുകൾ വന്നുപോയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിൽ രോഗം പടരുന്ന ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് കർശന നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങി.
സംസ്ഥാനത്ത് ഇന്നലെ മാത്രം 16 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വയനാട് ജില്ലയിൽ അഞ്ച് പേർക്കും മലപ്പുറം ജില്ലയിൽ നാല് പേർക്കും വൈറസ് സ്ഥിരീകരിച്ചപ്പോൾ ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർക്ക് വീതമാണ് രോഗം. കൊല്ലം, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 576 ആയി. 80 പേരാണ് ചികിത്സയിലുള്ളത്. 48825 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇവരിൽ 48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്. വെള്ളിയാഴ്ച മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്, 36. കോഴിക്കോട് 17 പേരെയും കാസർഗോഡ് 16 പേരെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.