കൊച്ചി: കോവിഡ്-19 വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് പലയിടത്തും തിക്കും തിരക്കും വർധിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാതെയാണ് പലയിടത്തും ജനങ്ങൾ തെരുവിലിറങ്ങുന്നത്.
ഈസ്റ്റര്‍ തലേന്ന് അനുഭവപ്പെട്ട തിക്കും തിരക്കും ഇന്നും ആവർത്തിച്ചു. വിഷുത്തലേന്ന് ആയതിനാൽ സാധനങ്ങൾ വാങ്ങിക്കാൻ നിരവധിപേർ പുറത്തിറങ്ങി. അതുകൊണ്ട് തന്നെ റോഡുകളിൽ തിരക്ക് വർധിച്ചു. പച്ചക്കറികൾ വാങ്ങിക്കാനായി മാർക്കറ്റുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കണി ഒരുക്കാനുള്ള വിഭവങ്ങൾ വാങ്ങിക്കാനും തിരക്ക് അനുഭവപ്പെട്ടു. മാർക്കറ്റുകളിൽ സാമൂഹിക അകലം പാലിക്കാതെയാണ് ജനങ്ങൾ തടിച്ചുകൂടിയത്. എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലെ പച്ചക്കറി മാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങിക്കാനെത്തിയവരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും നന്നേ പാടുപ്പെട്ടു.
Read Also: കോവിഡ്-19: ലോക്ക്ഡൗൺ കാലത്ത് നോക്കുകൂലി; ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി
വിഷുത്തലേന്ന് ആയതിനാൽ സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം വലിയ തിരക്കനുഭവപ്പെട്ട കാര്യം മുഖ്യമന്ത്രിയും സൂചിപ്പിച്ചു. വിഷുവായതുകൊണ്ട് മലബാർ മേഖലയിലടക്കം വലിയ തിരക്കാണ് കണ്ടത്. ഇപ്പോൾ കാണിക്കുന്ന അശ്രദ്ധ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് ജാഗ്രത തുടരണമെന്നും അത്യാവശ്യത്തിനു അല്ലാതെ ആരും പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. വിഷു ആയതിനാൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന സമീപനം അരുത്. വിഷു തലേന്ന് ആയതിനാൽ ഇന്ന് പൊതുനിരത്തുകളിൽ തിരക്ക് വർധിച്ചതായി ശ്രദ്ധയിൽപ്പെട്ടു. ഒരു തരത്തിലുള്ള അശ്രദ്ധയും അരുത്. വിഷുവിന്റെ പേരിലുള്ള കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ജാഗ്രതയില്‍ തരിമ്പുപോലും കുറവുവരുത്താനുള്ള അവസ്ഥ നമ്മുടെ മുന്നിലില്ല. വൈറസിന്റെ വ്യാപനം എപ്പോള്‍ എവിടെയൊക്കെ ഉണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. സമൂഹവ്യാപനം എന്ന അത്യാപത്ത് സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ നാം തുടരും.” മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Read Also: ഇവരാണ് മലയാളസിനിമയിലെ എന്റെ ലേഡി സൂപ്പർസ്റ്റാറുകൾ; ഭാഗ്യലക്ഷ്മി പറയുന്നു
ഈസ്റ്റര്‍ തലേന്നും സമാനമായ തിരക്കാണ് കേരളത്തിൽ ഉണ്ടായത്. നിയന്ത്രണങ്ങൾ ലംഘിച്ച് നിരവധിപേർ പുറത്തിറങ്ങി. മത്സ്യ-മാംസ മാർക്കറ്റുകളിലും ഇറച്ചി കടകളിലും വലിയ തിരക്കായിരുന്നു. പലയിടത്തും തിരക്ക് വർധിച്ചതോടെ പൊലീസ് ലാത്തി വീശുകയും കടകൾ അടപ്പിക്കുകയും ചെയ്തു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ രണ്ട് പേർക്കും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 378 പേർക്കാണ്. 178 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 1,12,183 പേരാണ്. ഇതിൽ 1,11,468 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രികളിൽ ഉള്ളത് 715 പേരാണ്. 86 പേരെ ഇന്ന് ആശുപത്രികളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 15,683 പേരുടെ സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു. ഇതിൽ 14,829 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.