Covid-19 Live Updates:ന്യൂഡൽഹി: കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 28 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 95 ആയി. ഇതിൽ മൂന്ന് പേർ നേരത്തെ രോഗമുക്തരായിരുന്നു. നിലവിൽ 92 പേരാണ് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. കേരളത്തിലെ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിൽ മാർച്ച് 31 വരെ കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി.
കാസർഗോഡ് ജില്ലയിൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ ജില്ലയിൽ നടപടികൾ കർക്കശമാക്കാനാണ് സർക്കാർ തീരുമാനം. അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുതെന്നും അങ്ങനെ ഇറങ്ങിയാൽ അറസ്റ്റുണ്ടാകുമെന്നും കനത്ത പിഴയും ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ നിർദേശങ്ങൾ അവഗണിച്ച മൂന്ന് പേർക്കെതിരെ കേസെടുത്തു. വിദേശത്ത് നിന്നെത്തിയവരോട് ക്വറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. ഇത് മറികടന്ന മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശനമായി ലോക്ക്ഡൗൺ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഇന്ത്യൻ പീനൽ കോഡിന്റെ 188-ാം വകുപ്പ് പ്രകാരം ആറു മാസം വരെ ജയിൽ ശിക്ഷയും 1000 രൂപ പിഴയും ഈടാക്കും.
കർഷകർക്കുള്ള മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ് കോവിഡ് 19 തടയുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് കർഷകർക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അടിയന്തര സാഹചര്യങ്ങളിലല്ലതെ മൃഗങ്ങളെ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവരരുത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വെറ്റിനറി ഡോക്ടറെ /ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ നിങ്ങളുടെ വീട്ടിലേക്ക് വിളിക്കുക.
1897ലെ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 1860ലെ ഐപിസി 188-ാം വകുപ്പ് പ്രകാരം കേസെടുക്കാം. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവോ 1000 രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ചുമത്താന്‍ 188-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. പന്നിപ്പനി, ഡെങ്കിപ്പനി, കോളറ പകര്‍ച്ചവ്യാധികള്‍ വ്യാപിച്ച സമയത്താണ് ഇതിനു മുമ്പ് ഈ വകുപ്പ് പ്രകാരമുള്ള നടപടികള്‍ പ്രഖ്യാപിച്ചത്.
കൊറോണ വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ കേരളമാകെ അടച്ചുപൂട്ടലി(ലോക്ക് ഡൗണ്‍)ലേക്കു കടക്കുകയാണ്. പുതുതായി 28 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണു കൂടുതല്‍ കടുത്ത നടപടിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്. Read More
നിരീക്ഷണത്തിലുള്ളവർ ഇറങ്ങിനടക്കുന്നത് അനുവദിക്കാനാകില്ലെന്നും അങ്ങനെയുണ്ടായാൽ അറസ്റ്റുൾപ്പടെയുള്ള കർശന നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി.
റസ്റ്ററന്റുകൾ പ്രവർത്തിക്കില്ല. ഹോം ഡെലിവറി മാത്രം. അവശ്യ സേവനങ്ങൾ തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കും
സംസ്ഥാന അതിർത്തികളെല്ലാം അടച്ചിടും, പൊതുഗതാഗതങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. പെട്രോൾ പമ്പ് എൽപിജി വിതരണവും ഉണ്ടാകും. എല്ലാ ആശുപത്രികളും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ ആരാധന ചടങ്ങുകളും ഒഴിവാക്കുമെന്നും അവശ്യസാധനങ്ങളും മരുന്നുകളും വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കും. റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ലെന്നും എന്നാൽ ഹോം ഡെലിവറി ആകാമെന്നും മുഖ്യമന്ത്രി.
പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ ഓടും. സംസ്ഥാന അതിർത്തികൾ അടച്ചിടും
നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ ഭക്ഷണം അവരുടെ വീടുകളിലെത്തിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഇതിന്റെ ചുമതല. ഒരു കാരണത്താലും ആൾക്കൂട്ടം അനുവദിക്കില്ല. അനിയന്ത്രിതമായ ആൾക്കൂട്ടം എവിടെ ഉണ്ടായാലും അത് തടയേണ്ടതാണെന്നും നിരോധനാജ്ഞ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാവുന്നതുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ അടയ്ക്കില്ല. കടകളിൽ ചെല്ലുന്നവർ ശാരീരിക അകലം പാലിക്കണം.
കേരളത്തിൽ മാർച്ച് 31 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് തീരുമാനം
ഇന്ന് രോഗം സ്ഥിരീകരിച്ച 28 പേരിൽ 19 പേർ കാസർഗോഡ് ജില്ലക്കാരാണ്. കണ്ണൂർ ജില്ലയിൽ നിന്നും അഞ്ച് പേർക്കും എറണാകുളം ജില്ലയിൽ രണ്ട് പേർക്കും, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ ഓരോ ആളുകൾക്കും വീതനമാണ് കൊറേണ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളും നിർത്തുന്നു. ചൊവ്വാഴ്ച അർധരാത്രി മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അതേസമയം കാർഗോ വിമാനങ്ങൾക്ക് നിയന്ത്രണമില്ല.
അതേസമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിന് തടസമുണ്ടാകുകയില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. ജില്ലകൾ തമ്മിലുള്ള അതിർത്തികൾ അടച്ചിടും. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ തുറക്കുമെന്നും മാര്‍ച്ച് 31 ശേഷം സാഹചര്യം വിലയിരുത്തി നിരോധനാജ്ഞ നീട്ടണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിരോധനാജ്ഞ. ചൊവ്വാ ഴ്ച വൈകിട്ട് ആറു മുതൽ മാർച്ച് 31 അർധരാത്രി വരെയാണ് തമിഴ്നാട് സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ആയുഷ് വകുപ്പിന് കീഴിലുള്ള ആശുപത്രികളിലെ എല്ലാ രോഗികളെയും ഡിസ്ചാർജ് ചെയ്യാൻ നിർദേശം . ഗുരുതരാവസ്ഥയിൽ ഉള്ളവർ ഉണ്ടെങ്കിൽ അടുത്തുള്ള അലോപ്പതി ആശുപത്രികളിലേക്ക് റഫർ ചെയ്യണം. പനിയ്ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ചികിൽസ തേടി എത്തുന്നവരെ അലോപ്പതി ആശുപത്രികളിലേക്ക് റഫർ ചെയ്യണം. ആയുഷ് വിഭാഗം ചികിത്സ നൽകാൻ പാടില്ല.
സഭാ നടപടികൾ പൂർത്തിയാക്കി ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരുന്നു. രാജ്യത്തെല്ലായിടത്തും കൊവിഡ് ബാധയുണ്ടാവുകയും പാർലമെൻ്റെ അംഗങ്ങളിൽ ചിലർ കൊവിഡ് നീരിക്ഷണത്തിലാവുകയും ചെയ്തിട്ടും പാർലമെൻ്റെ നടപടികൾ തുടരുന്നതിൽ തുടരുന്നതിൽ എംപിമാർ തന്നെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.
സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഇന്ത്യൻ പീനൽ കോഡിന്റെ 188-ാം വകുപ്പ് പ്രകാരം ആറു മാസം വരെ ജയിൽ ശിക്ഷയും 1000 രൂപ പിഴയും ഈടാക്കും.
ഒരു സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിൽ അവശ്യ വസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. പൊതു ജനങ്ങൾ അനാവശ്യമായി അവശ്യവസ്തുക്കൾ വാങ്ങി ശേഖരിക്കുന്നത് ഒഴിവാക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.
ജനങ്ങൾ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ് കർഫ്യു പുറപ്പെടുവിച്ചു. ചീഫ് സെക്രട്ടറി കരൺ അവ്താർ സിംഗ്, ഡിജിപി ദിനകർ ഗുപ്ത എന്നിവരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷമാണ് യാതൊരു ഇളവുകളുമില്ലാതെ മുഖ്യമന്ത്രി മുഴുവൻ സമയ കർഫ്യൂ പ്രഖ്യാപിച്ചതെന്ന് സർക്കാർ വക്താവ് പറഞ്ഞു.
ന്യൂഡൽഹി എയിംസിലെ ഒപിഡി വകുപ്പ് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചു.
ബിവറേജസ് ഔട്ട് ലെറ്റുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. സംസ്ഥാനത്ത് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബാറുകളും ബിവറേജസ് ഔട്ലെറ്റുകളും അടച്ചിടണമെന്ന ആവശ്യവുമായി നേരത്തെ തന്നെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും എക്സൈസ് കള്ള്ഷാപ്പ് ലേലം നടത്തിയതും വിവാദമായിരുന്നു.
കേരളത്തിലും കൊറോണ വൈറസ് വലിയ രീതിയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ബാറുകൾ അടച്ചിടാൻ തീരുമാനം. ബിയർ പാർലറുകളും അടച്ചിടാനാണ് ഇന്ന് ചേർന്ന മന്ത്രിസഭ ഉന്നതതല യോഗത്തിന്റെ തീരുമാനം. അതേസമയം ബിവറേജ് ഔട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും. എന്നാൽ കാസർഗോഡ് ജില്ലയിൽ ബിവറേജസ് ഔട്ലെറ്റുകളും അടച്ചിടും.
കോവിഡ് വ്യാപനം കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ല പൂര്‍ണമായും അടച്ചിടാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയിലെ എല്ലാ പാതകളും അടച്ചു. ഹൈവേ ഒഴികെയുള്ള പാതകളാണ് അടച്ചത്. ഹൈവേയില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്ട് ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ നടപടി എടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യം വ്യാപാരി വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി തന്നെ സംസാരിക്കും. നിയന്ത്രണങ്ങൾ വൈകീട്ട് സർക്കാർ ഔദ്യോഗികമായി അറിയിക്കും.കോവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തും. അവശ്യ സര്‍വ്വീസുകൾ മുടക്കില്ല. കടകൾ പൂർണ്ണമായും അടക്കില്ല.
കോവിഡ്-19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ ഇടപഴകിയത് 266 പേരുമായി. ഇവരെയെല്ലാം കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് അറിയിച്ചു. കനിക സമ്പര്‍ക്കം പുലര്‍ത്തിയ അറുപതിലേറെ പേരുടെ ശ്രവം പരിശോധിച്ചു. എല്ലാ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് വകുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു. സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ആരെങ്കിലും കൊറോണ വൈറസ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. Read More
കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ടോക്ക്യോ ഒളിമ്പിക്സ് 2020 റദ്ദാക്കുമെന്ന അഭ്യൂഹങ്ങളിൽ സ്ഥിരീകരണവുമായി ഒളിമ്പിക്സ് മേധാവി യോറിഷോ മോറി. ഒളിമ്പിക്സ് വേണ്ടെന്നു വയ്ക്കില്ല, എന്നാൽ മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗെയിമുമായി എങ്ങനെ മുന്നോട്ട് പോകാമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി), ടോക്കിയോ സംഘാടകർ എന്നിവർ ഉൾപ്പെടുന്ന ഒരു സംഘം ചർച്ച ചെയ്യുമെന്ന് മോറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. Read More
ഗുജറാത്തിൽ 11 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടു. സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 29 ആയി വർധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിലൊഴികെ കേരള ഹൈക്കോടതിയും ഏപ്രിൽ എട്ടു വരെ അടച്ചിടാൻ തീരുമാനിച്ചു. രാവിലെ ജഡ്ജിമാരെല്ലാം ചേർന്നുള്ള ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനമെടുത്തത്. നാളെ മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും. അഡ്വക്കേറ്റ് ജനറലും അഭിഭാഷക അസോസിയേഷനും ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് നിയന്ത്രണങ്ങൾ വേണമെന്ന് അറിയിച്ചിരുന്നു. Read More
സുപ്രീം കോടതി അടച്ചു. നാളെ മുതൽ സുപ്രീംകോടതിയിൽ കേസുകൾ നേരിട്ട് കേൾക്കില്ല. ഏപ്രിൽ എട്ടുവരെ ഹൈക്കോടതിയും അടച്ചു. അടിയന്തിര ഹർജികൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ പരിഗണിക്കും. അഡ്വക്കേറ്റ് ജനറലും അഭിഭാഷക അസോസിയേഷനും ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് നിയന്ത്രണങ്ങൾ വേണമെന്ന് അറിയിച്ചിരുന്നു. Read More
നാൽപ്പത്തിയഞ്ച് മിനിറ്റ് വ്യാപാരം നിർത്തിവച്ചതിന് ശേഷം വിപണി പുനരാരംഭിച്ചു. വ്യാപാരം വീണ്ടും ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് തകര്‍ന്നത് 3000 പോയന്റ്. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ എട്ടുശതമാനത്തോളം താഴ്ന്നു. നിഫ്റ്റി ഓട്ടോ 11 ശതമാനം താഴ്ന്നു. ടിവിഎസ് മോട്ടോഴ്സ്, മതേഴ്സണ്‍ സുമി, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ഭാരത് ഫോര്‍ജ് തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടത്തില്‍.
കോവിഡ് ജാഗ്രതയ്ക്കിടയിലും ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിയുന്നില്ല. വടകരയിലെ ബിവറേജ് കോർപ്പറേഷൻ ഷോപ്പുകൾക്ക് മുന്നിലാണ് ക്യൂ. പത്തിലധികം ആളുകൾ ഒത്തുകൂടുന്നതിനും പരസ്പരം ചേര്‍ന്ന് നിൽക്കുന്നതിനും വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് അതെല്ലാം ലംഘിച്ച് ആളുകൾ തിക്കിത്തിരക്കുന്നത്.
കോവിഡ് ഭീതിക്കിടയിൽ കൊച്ചി നഗരസഭയുടെ ബജറ്റ് സമ്മേളനം. സമ്മേളനം നടത്തരുതെന്ന ജില്ലാ കലക്ടറുടെ നിർദ്ദേശം തദ്ദേശ മന്ത്രി തള്ളി. നഗരസഭ സെക്രട്ടറിക്കാണ് ബജറ്റ് നടത്തരുതെന്ന് ജില്ല കലക്ടർ നിർദേശം നൽകിയത്. ബജറ്റ് സമ്മേളനം ചേരാൻ തദ്ദേശ മന്ത്രി അനുമതി നൽകിയെന്ന് മേയർ. ഇതിനെ തുടർന്ന് സമ്മേളനം 15 മിനിറ്റിൽ പൂർത്തിയാക്കണം എന്ന് കളക്ടർ നിർദേശം നൽകി.
കൊറോണ വൈറസ് വ്യാപനം നേരിടുന്നതിന് കർശന നിയന്ത്രണവുമായി സൗദി അറേബ്യ. രാജ്യത്ത് 21 ദിവസം കർഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നു (മാർച്ച് 23) വൈകുന്നേരം മുതൽ കർഫ്യൂ നിലവിൽ വരും. ഈ ദിവസങ്ങളിൽ രാത്രി 7 മുതൽ പുലർച്ചെ 6 വരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. Read More
മുംബൈയിലെ ഫിലിപ്പീൻ സ്വദേശിയുടെ മരണം കൊറോണ വൈറസ് മൂലമല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നെങ്കിലും മരണകാരണം വൃക്ക തകരാറിലായതാണെന്ന് അധികൃതർ പറഞ്ഞു.
ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 415 ആയി. മാർച്ച് 23 വരെ 17,493 വ്യക്തികളിൽ നിന്നുള്ള 18,383 സാമ്പിളുകളാണ് പരിശോധിച്ചത്.
വിദേശത്തുനിന്ന് എത്തിയ മലയാളികള്‍ ഹോംസ്റ്റേയില്‍ ഒളിച്ചു താമസിച്ചു. മലപ്പുറം സ്വദേശികളായവര്‍ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലാണ് ഒളിച്ചുതാമസിച്ചത്. വിദേശത്തുനിന്നു വന്നതാണെന്ന കാര്യം മറച്ചുവച്ചായിരുന്നു താമസം. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെയാണു വിവരം പുറത്തുവന്നത്. അയല്‍ജില്ലകളില്‍നിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. Read More
കനത്ത നഷ്ടത്തെ തുടർന്ന് ഓഹരി വിപണി വ്യാപാരം താൽക്കാലികമായി നിർത്തി. 45മിനിറ്റ് നേരത്തേക്കാണ് ഓഹരി വിപണിയിൽ വ്യാപാരം നിർത്തിയത്. സെൻസെക്സ് 2991.85 പോയിന്റ് നഷ്ടത്തിൽ 26924 പോയിന്റിൽ. 15മിനിറ്റിൽ നിക്ഷേപർക്ക് 8ലക്ഷം കോടി രൂപ നഷ്ടമായി.
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. വിനിമയനിരക്കിൽ ഡോളറിനെതിരെ 76.10 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ ഇപ്പോൾ.
ഓഹരിവിപണിയിൽ തകർച്ചയോടെ തുടക്കം. സെൻസെക്സ് 2700 പോയിന്റ് നഷ്ടത്തിൽ വ്യാപാരം തുടങ്ങി. നിഫ്റ്റി 8000 നു താഴെ വ്യാപാരം തുടങ്ങി. കോവിഡിനെ തുടർന്ന് ആഗോളവിപണികളിൽ ഉണ്ടായ നഷ്ടം ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിക്കുന്നു.
ഹോളിവുഡിലെ പ്രമുഖ നിർമാതാവും ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതിനെ തുടർന്ന് തടവിൽ കഴിയുന്ന ഹാർവി വെയ്ൻസ്റ്റൈന് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കിലെ ജയിലിൽ തടവുകാരനായി കഴിയുന്നതിനിടയിലാണ് വെയ്ൻസ്റ്റൈന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Read more: 'മീ ടൂ' വിവാദനായകൻ ഹാർവി വെയ്ൻസ്റ്റൈന് കോവിഡ് 19 സ്ഥിരീകരിച്ചു
അടച്ചുപൂട്ടൽ നിർദേശങ്ങൾ ഗൗരവമായി എടുക്കാത്ത ചിലർ ഇപ്പോഴും ഉണ്ട്. ദയവായി നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക. സംസ്ഥാന സർക്കാരും ഇത് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു- മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് മികച്ച പിന്തുണയാണ് ജനങ്ങൾ നൽകിയത്. കർഫ്യൂവിന് പിന്തുണയുമായി സിനിമാതാരങ്ങളും രംഗത്തു വന്നിരുന്നു. കർഫ്യൂദിനത്തിൽ വീട്ടുകാർക്കൊപ്പം വീട്ടിൽ തന്നെ ഇരിക്കാനാണ് മിക്കവാറും എല്ലാ താരങ്ങളും സമയം കണ്ടെത്തിയത്. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കയ്യടികളോടെയാണ് തങ്ങളുടെ പിന്തുണ ഇരുവരും രേഖപ്പെടുത്തിയത്. ഡോക്ടർമാർ, പൊലീസ് സേന, ആരോഗ്യമേഖലയിലെ വളണ്ടിയർമാർ എന്നുതുടങ്ങി ഒറ്റക്കെട്ടായി നിന്ന് കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാകുന്ന എല്ലാവരെയും അഭിനന്ദിക്കുകയാണ് ഇരുവരും. നിങ്ങളാണ് യഥാർത്ഥ ഹീറോ എന്നാണ് വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്. ഉടനെ തന്നെ കോറോണയെ അശക്തമാക്കാൻ കഴിയുമെന്നും പഴയ ജീവിതത്തിലേക്ക് നമ്മളെല്ലാം തിരികെയെത്തുമെന്ന പ്രതീക്ഷയും വിഘ്നേഷ് ശിവൻ പങ്കുവയ്ക്കുന്നു. Read More
കൊറോണ വൈറസ് പ്രതിസന്ധിയുടെ തുടക്കത്തിൽ തന്നെ അതേക്കുറിച്ച് വിവരങ്ങൾ കൈമാറാതിരിക്കുകയും നിസ്സഹകരണം പുലർത്തുകയും ചെയ്ത ചൈനയുടെ നടപടിയിൽ താൻ അസ്വസ്ഥനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ ചൈനയെയും രാജ്യത്തിന്റെ പ്രസിഡന്റിനേയും ബഹുമാനിക്കുന്നുവെന്നും അവരോട് സത്യസന്ധനായിരിക്കുമെന്നും എന്നാൽ ചൈനയുടെ പ്രവൃത്തിയിൽ താൻ ഏറെ നിരാശനാണെന്നും ട്രംപ് വ്യക്തമാക്കി. Read More
കൊറോണ വൈറസിന്റെ വ്യാപനത്തെ മറികടക്കാൻ രാജ്യങ്ങൾക്ക് സമൂഹത്തെ ഒന്നാകെ അടച്ചുപൂട്ടാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത അടിയന്തര വിദഗ്ധൻ. ഇതിന് ശേഷവുമുണ്ടാകുന്ന വൈറസ് വ്യാപനം ഒഴിവാക്കാൻ പൊതുജനാരോഗ്യ നടപടികൾ ആവശ്യമാണ്. Read More
പത്തനംതിട്ട ജില്ലയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രണ്ടു പേർ അമേരിക്കയിലേക്ക് കടന്നു. അമേരിക്കയിൽ നിന്നെത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ള ജില്ലകളിൽ ഒന്നാണ്. ഇതിനിടെ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പി ബി നൂഹ് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. Read More