കൊച്ചി/കോഴിക്കോട്/തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ രോഗികളുടെ എണ്ണത്തിന് അനുസരിച്ച് രോഗമുക്തരുടേയും എണ്ണം വര്‍ദ്ധിച്ചു. 1000-ന് മുകളില്‍ പുതിയ രോഗികളുടേയും രോഗ മുക്തി നേടിയവരുടേയും എണ്ണം ആണ് റിപ്പോര്‍ട്ട് ചെയ്തത്. 1083 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1021 പേരുടെ പരിശോധനഫലം നെഗറ്റീവായി. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 11,540 പേരാണ്. രോഗമുക്തി നേടിയത് 16,303 പേരും.
ഇടുക്കി ജില്ലയില്‍ നിന്നും ഇന്ന് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടുക്കിയിലെ സ്രവങ്ങള്‍ പരിശോധിക്കുന്ന കോട്ടയം തലപ്പാടിയിലെ ലാബിന് തിങ്കളാഴ്ചകളില്‍ അവധിയായതിനാല്‍ ചൊവ്വാഴ്ച ഫലമൊന്നും ഉണ്ടാകില്ല എന്നത് കൊണ്ടാണ് ജില്ലയില്‍ ഇന്ന് പുതിയ കേസുകള്‍ പുറത്ത് വരാതിരുന്നത്. കഴിഞ്ഞ നാല് ആഴ്ചകളിലായി ജില്ലയില്‍ ചൊവ്വാഴ്ചകളില്‍ പൂജ്യം കേസുകളാണ് രേഖപ്പെടുത്തുന്നത്.
അതേസമയം, നാല് ജില്ലകളില്‍ നൂറിന് മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍, സംസ്ഥാനത്ത് അതീവ ആശങ്കയായി മാറിയ തിരുവനന്തപുരത്ത് 200-ന് മുകളിലാണ് കേസുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച മൂന്ന് പേരുടെ സ്രവ പരിശോധന ഫലത്തില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 87 ആയി.
അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയതിന് എതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പ്രതിപക്ഷത്തില്‍ നിന്നും ശബ്ദമുയര്‍ന്നു. സംസ്ഥാനത്ത് പൊലീസ് രാജിന് ഇടയാകും ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ കാണാതെ പോകുന്നുവെന്ന പരാതിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉള്ളത്.
കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കോവിഡ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പിന്നാലെ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും കോവിഡ് സ്ഥിരീകരിച്ചു. ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് അമിത് ഷായ്ക്ക് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട്: കുഞ്ഞുങ്ങളെ ചടങ്ങുകള്‍ക്ക് കൊണ്ടുപോകരുതെന്ന് ആരോഗ്യവകുപ്പ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചുകുഞ്ഞുങ്ങളെ ചടങ്ങുകള്‍ക്ക് കൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് രോഗബാധയുണ്ടാകുന്നത് അപകടകരമാണ്. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ മരണ വീട്ടില്‍ കൊണ്ടുപോയ എട്ട് മാസം പ്രായമുളള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചിരുന്നു.
ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 70 പേര്‍ക്കും പോസിറ്റീവായി. ഉറവിടം വ്യക്തമല്ലാത്ത എട്ട് കേസുകളും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 14 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്. 18 പേര്‍.
പുതുതായി വന്ന 467 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12500 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 79224 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 109 പേര്‍ ഉള്‍പ്പെടെ 715 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 216 പേര്‍ മെഡിക്കല്‍ കോളേജിലും 64 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 96 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 58 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 174 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 45 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും 62 പേര്‍ എ ഡബ്ലിയു എച്ച് എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 91 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
1982 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 69837 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 67642 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 65899 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 2195 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 141 പേര്‍ ഉള്‍പ്പെടെ ആകെ 3226 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 608 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2560 പേര്‍ വീടുകളിലും, 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 26754 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
മലപ്പുറം: മൊത്തം രോഗികളുടെ എണ്ണം 2,500 കടന്നു
ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,500 കടന്നു. ഇതുവരെ 2,544 പേര്‍ക്കാണ്. ഇന്ന് 131 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇവരില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 16 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്.
നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 102 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 94 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,544 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 14 പേര്‍ മരണമഞ്ഞു. ഇവരെ കൂടാതെ ഒരാള്‍ രോഗം ഭേദമായി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലിരിക്കെ നേരത്തെ മരിച്ചിരുന്നു.
31,212 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 924 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 473 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എട്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 84 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 34 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 132 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 188 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 28,983 പേര്‍ വീടുകളിലും 1,305 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്. 60,279 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു
ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 67,854 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 65,989 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 60,279 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,808 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
പ്രതിരോധ പ്രവര്‍ത്തനം തൃശൂര്‍ റെയ്ഞ്ച് ഡിഐജി വിലയിരുത്തി
പൊലീസിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി സുരേന്ദ്രന്‍ ഐ.പി.എസ് മലപ്പുറത്ത് സന്ദര്‍ശനം നടത്തി. ഒരു മണിയോടെ ജില്ലാ ആസ്ഥാനത്തെത്തിയ ഡി.ഐ.ജി, ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം, പെരിന്തല്‍മണ്ണ അസി.എസ്.പി ഹേമലത, ഡി.വൈ.എസ്.പിമാര്‍ എന്നിവരുമായി യോഗം ചേര്‍ന്നു.
മലപ്പുറം ടൗണില്‍ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തി. കോട്ടപ്പടി വസ്ത്ര വ്യാപര കേന്ദ്രത്തിലെത്തിയ അദ്ദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്തി. സാനിറ്റൈസറും സാമൂഹിക അകലം പാലിച്ചാണ് വില്പന നടത്തുന്നതെന്ന് ഉറപ്പുവരുത്തി. ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടെ കാബിന്‍ വേര്‍തിരിക്കുന്നതിനുള്ള ഷീറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. വാഹന പരിശോധനയും നടത്തി.
കൊല്ലം: ആരോഗ്യ പ്രവര്‍ത്തകനും ജയില്‍ ഉദ്യോഗസ്ഥനും രോഗം
ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 3 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കം മൂലം 25 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിയായ കൊല്ലം ജില്ലാ ജയില്‍ ഉദ്യോഗസ്ഥനും പന്മന കോലംമുറി സ്വദേശിയായ നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 36 പേര്‍ രോഗമുക്തി നേടി.
വയനാട്: എല്ലാ പുതിയ കേസുകളും സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേര്‍ രോഗമുക്തി നേടി. വാളാട് ആദിവാസി കോളനിയിലാണ് ഏറ്റവും അധികം പേര്‍ക്ക് രോഗബാധയുണ്ടായത്. 11 പേര്‍ക്ക്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 737 ആയി. ഇതില്‍ 354 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 382 പേരാണ് ചികിത്സയിലുള്ളത്. 366 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി 173 പേര്‍ നിരീക്ഷണത്തിലായി. 167 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2875 പേര്‍ ആണ്. ഇന്ന് വന്ന 35 പേര്‍ ഉള്‍പ്പെടെ 411 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 733 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 23745 സാമ്പിളുകളില്‍ 22400 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 21680 നെഗറ്റീവും 737 പോസിറ്റീവുമാണ്.
പ്ലാസ്മ തെറാപ്പി മുഖേന സഹോദരങ്ങള്‍ക്ക് രോഗസൗഖ്യം
ആരോഗ്യവകുപ്പിന് അഭിമാനനേട്ടമായി ജില്ലയില്‍ പ്ലാസ്മ തെറാപ്പി വിജയം കണ്ടു. കോവിഡ് രോഗ ബാധിതരായി കഴിഞ്ഞ മാസം 18 ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേര്‍ പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ രോഗമുക്തരായി. തൊണ്ടര്‍നാട് സ്വദേശി ജിനീഷ് യു (30), സഹോദരന്‍ അനീഷ് (33) എന്നിവരാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള പൂച്ചെണ്ടുകള്‍ നല്‍കി ഇരുവരെയും യാത്രയയച്ചു.

ജില്ലാ ഹോസ്പിറ്റലില്‍ നിന്നും പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ രോഗം മാറിയവര്‍ക്ക് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു
ചികിത്സയിലെ വിജയം ആരോഗ്യ വകുപ്പിന്റെ പൊന്‍ തൂവലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലാണ് കഴിഞ്ഞ മാസം പ്ലാസ്മ ബാങ്ക് തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക്, പ്ലാസ്മ തെറാപ്പി ആരംഭിച്ചത്.
ഇതുവരെ 15 പേരുടെ പ്ലാസ്മ എടുത്തതില്‍ കൊവിഡ് രോഗികളായ മൂന്ന് പേര്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കിക്കഴിഞ്ഞു. ഇതില്‍ രോഗമുക്തി നേടിയ രണ്ട് പേരാണ് ഇന്ന് ആശുപത്രി വിട്ടത്. യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ കലക്ടര്‍ക്ക് പുറമെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക, കൊവിഡ് നോഡെല്‍ ഓഫീസര്‍ ഡോ. പി.ചന്ദ്രശേഖരന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ദിനേഷ് കുമാര്‍, പ്ലാസ്മ തെറാപ്പിക്ക് നേതൃത്വം നല്‍കിയ ഡോ.സജേഷ്, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനിജമെറിന്‍, ആര്‍.എം.ഒ.ഡോ. സി.സക്കീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളായി.
കാസര്‍കോട്: ഏറ്റവും കൂടുതല്‍ കേസുകള്‍ ഉദുമയില്‍
ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉദുമ, കാസര്‍കോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉദുമയില്‍ 27 പേര്‍ക്കും കാസര്‍കോട് 18 പേര്‍ക്കും രോഗം ബാധിച്ചു. കോവിഡ് ബാധിച്ച് വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 25 പേര്‍ രോഗവിമുക്തരായി.
വീടുകളില്‍ നിരീക്ഷണത്തില്‍ 2888 പേരും സ്ഥാപനങ്ങളില്‍ 1144 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4032 പേര്‍. പുതിയതായി 308 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 31765 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 884 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 393പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 320പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 86 പേരെ നിരീക്ഷണത്തിലാക്കി.
കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് കെ.എസ്.ഇ.ബി. മീറ്റര്‍ റീഡിങ് വാട്‌സ് ആപ്പ് ചെയ്യാം
കാസര്‍കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സേണുകളില്‍ കെ.എസ്.ഇ.ബി. മീറ്റര്‍ റീഡര്‍മാര്‍ക്ക് റീഡിങ് എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടൈന്‍മെന്റ് സോണിലെ ഉപഭോക്താക്കള്‍ക്ക് സ്വയം റീഡിങ് എടുത്ത് അതാത് സെക്ഷന്‍ എഞ്ചിനീയറുടെ വാട്സപ്പ് നമ്പറിലേക്ക് അയക്കാം. രണ്ട് മാസത്തിലൊരിക്കല്‍ റീഡിങിനു വരുന്ന ദിവസം കണക്കാക്കി വേണം ഉപഭോക്താക്കള്‍ മീറ്ററില്‍ കാണുന്ന റീഡിങ്ങിന്റെ ഫോട്ടോ വാട്സ്അപ്പിലൂടെ അയക്കാന്‍. ശരാശിരി റീഡിങ് കണക്കാക്കി ബില്ല് ചെയ്യുമ്പോള്‍ തുകയുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സംശയം കണക്കിലെടുത്താണ് പുതിയ നടപടിയെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
കാസര്‍കോട് ഡിവിഷന്‍ പരിധിയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ വാട്സ്അപ്പ് നമ്പറുകള്‍: കാസര്‍കോട് 9496011501, നെല്ലിക്കുന്ന് 9496011511, കുമ്പള 9496011505, സീതാംഗോളി 9496018766, ഉപ്പള 9496011525, മഞ്ചേശ്വരം 9496011520, വോര്‍ക്കാടി 9496011529, പൈവളിഗെ 9496012150, ചെര്‍ക്കള 9496011490, ബദിയഡുക്ക 9496011484, പെര്‍ള 9496012464, മുള്ളേരിയ 9496011494, ഉദുമ 9496011515, ചട്ടഞ്ചാല്‍ 9496012285,
കുറ്റിക്കോല്‍ 9496011516
കാഞ്ഞങ്ങാട് ഡിവിഷന്‍ പരിധിയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ വാട്സ്അപ്പ് നമ്പറുകള്‍: കാഞ്ഞങ്ങാട് 9496011445, ചിത്താരി 9496011440, പടന്നക്കാട് 9496018359, മാവുങ്കാല്‍ 9496011450, പെരിയ ബസാര്‍ 9496012225, രാജപുരം 9496011451, ബളാംതോട് 9496012228, നീലേശ്വരം 9496011462, ചോയ്യംകോട് 9496011577, ഭീമനടി 9496011456, നല്ലോംപുഴ 9496011571, പിലിക്കോട് 9496011475, തൃക്കരിപ്പൂര്‍ 9496011480, കയ്യൂര്‍ 9496011470, പടന്ന 9496011471
കണ്ണൂര്‍: നൂറു പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ കൊവിഡ് ബാധിച്ച 37 പേരില്‍ 27 പേര്‍ക്കും രോഗം ലഭിച്ചത് സമ്പര്‍ക്കത്തിലൂടെ. അതേസമയം, നൂറ് പേര്‍ക്ക് രോഗം ഭേദമായി. രോഗം ബാധിച്ചതില്‍ ഒരാള്‍ വിദേശത്ത് നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ ഡിഎസ്സി ജീവനക്കാരനുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1476 ആയി. ഇതില്‍ 1100 പേര്‍ രോഗ മുക്തി നേടി.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9505 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 32341 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 31562 എണ്ണത്തിന്റെ ഫലം വന്നു. 779 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പരിയാരം: ഒപികള്‍ പൂട്ടിയില്ലെന്ന് സൂപ്രണ്ട്
പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചില ഒ.പികള്‍ അടച്ചുപൂട്ടി എന്ന നിലയില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപ് അറിയിച്ചു. ഇതരരോഗചികിത്സക്കായി ആശുപത്രിയിലെ ഫിസിയോതെറാപ്പി വിഭാഗത്തില്‍ എത്തിയ ഒരു രോഗിക്ക് യാദൃശ്ചികമായി കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓര്‍ത്തോ ഒ.പി, ഫിസിയോ തെറാപ്പി യൂണിറ്റ് ഉള്‍പ്പടെയുള്ള രണ്ടാം നിലയിലെ സ്ഥലം അണുവിമുക്തമാക്കുന്നതിനായി താത്ക്കാലികമായി അടക്കുകയും പകരം ഒ.പി സംവിധാനം മൂന്നാം നിലയില്‍ ആരംഭിക്കുക യും ചെയ്തിരുന്നു. ഇതാണ് കോവിഡ് പോസിറ്റീവ് കാരണം ഒ.പികള്‍ അടച്ചു എന്നനിലയില്‍ ചിലര്‍ വാര്‍ത്തയായി നല്‍കിയത്. എന്നാല്‍ കോവിഡ് അതിവ്യാപന ഘട്ടമായതിനാല്‍ ഒ.പിക ള്‍ നിയന്ത്രിച്ചിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചത് നിലവില്‍ നിയന്ത്രണവിധേയമായിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 32 പേര്‍ ഇതിനോടകം കോവിഡ് രോഗമുക്തി നേടി ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടു കഴിഞ്ഞു. ശേഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെല്ലാവരും തന്നെ നിലവില്‍ രോഗലക്ഷണങ്ങളില്ലാത്തവരോ നിസ്സാര ലക്ഷണങ്ങള്‍ മാത്രമുള്ളവരോ മാത്രമാണ്. അടുത്തദിവസങ്ങളില്‍ ഇവരും ഡിസ്ചാര്‍ജ്ജായേക്കും. ഈ സാഹചര്യത്തിലും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച്, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ആശങ്കയിലാഴ്ത്തരുതെന്നും പൊതുജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും സൂപ്രണ്ട് പറഞ്ഞു.
നിലവില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലും ഐ.സി.യുവിലുമായി, കണ്ണൂര്‍, കാസര്‍ഗ്ഗോഡ് ജില്ലകളില്‍ നിന്നുള്‍പ്പടെയായി ആകെ144 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 134 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 10 പേര്‍ ആശുപത്രിക്ക് കീഴിലുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണുള്ളത്. ആകെയുള്ള 144 പേരില്‍ 118 പേര്‍ കോവിഡ് പോസിറ്റീവാണ്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടും. പോസിറ്റീവ് രോഗികളില്‍ എട്ട് പേര്‍ ഐ.സി.യുവിലും, ഏറെക്കുറേ പൂര്‍ണ്ണമായും കോവിഡ് രോഗമുക്തിനേടി അവസാന സ്രവപരിശോധനാ ഫലം കാത്തുനില്‍ക്കുന്നവര്‍ ഉള്‍പ്പടെയുള്ള ഒമ്പത് പേര്‍ സി. എഫ്.എല്‍.ടി.സി യിലും ശേഷിക്കുന്നവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളിലുമാണ്.
കോവിഡ് സസ്പെക്ട് കാറ്റഗറിയില്‍ ചികിത്സയിലുള്ളവരും എന്നാല്‍ കോവിഡേതര അസുഖങ്ങളാല്‍ നിലവില്‍ ഗുരുതരാവസ്ഥയിലുള്ളവരുമായ 7 പേര്‍ പ്രത്യേക കോവിഡ് സസ്പെക്ട് ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 12 പോസിറ്റീവ് രോഗികളാണ് പരിയാരത്ത് പുതുതായി അഡ്മിറ്റായതെന്നും, കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന പരിശോധനയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തൃശൂരില്‍ ചികിത്സയില്‍ കഴിയുന്നത് 544 പേര്‍
തൃശൂര്‍ ജില്ലയില്‍ ആഗസ്റ്റ് നാല് ചൊവ്വാഴ്ച 72 കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 45 പേര്‍ രോഗമുക്തരായി. ചൊവ്വാഴ്ച 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ 544 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകള്‍ 1748. ആകെ നെഗറ്റീവ് കേസുകള്‍ 1186. തൃശൂര്‍ സ്വദേശികളായ 11 പേര്‍ മറ്റ് ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
സമ്പര്‍ക്ക കേസുകളില്‍ ആറെണ്ണം ഉറവിടം അറിയാത്തതാണ്. ക്ലസ്റ്റര്‍ വഴിയുള്ള സമ്പര്‍ക്ക വ്യാപനം ഇങ്ങനെയാണ്. പട്ടാമ്പി ക്ലസ്റ്റര്‍ 17, കെ.എസ്.ഇ ക്ലസ്റ്റര്‍ 10, ശക്തന്‍ ക്ലസ്റ്റര്‍ ആറ്, ചാലക്കുടി ക്ലസ്റ്റര്‍ 2, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഒന്ന്, മറ്റ് സമ്പര്‍ക്ക കേസുകള്‍ 24.
വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും മറ്റ് സംസ്ഥാനത്ത് നിന്ന് വന്ന അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലയില്‍ ഏഴ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. മൂന്ന് വാര്‍ഡുകളെ ഒഴിവാക്കി. ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും.
നടത്തറ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍, അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡ്, തെക്കുംകര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ്, കാറളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകള്‍ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. വലപ്പാട് ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ്, പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റിടങ്ങളില്‍ നിയന്ത്രണം തുടരും.
തീവ്ര നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ച ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, മുരിയാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയില്‍ വരുന്ന കോടതികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ പ്രദേശങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം.
തിരുവനന്തപുരം: കുടുംബങ്ങളില്‍
ഒന്നിലധികം പേര്‍ക്ക് രോഗബാധ
ജില്ലയില്‍ ഒരു കുടുംബത്തില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം വര്‍ദ്ധിച്ചു വരുന്നു. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ ഒരേ കുടുംബത്തില്‍ നിന്നും ഒരേ സമയം രോഗികളാണുന്നു. ബീമാപ്പള്ളി, കാട്ടാക്കട, ചൊവ്വര തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും രോഗികള്‍ ഉണ്ടാകുന്ന അവസ്ഥയാണുള്ളത്. ഇന്ന് ജില്ലയില്‍ 242 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് ജില്ലയില്‍ പുതുതായി 1,228 പേര്‍ രോഗനിരീക്ഷണത്തിലായി. 1,266 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14,254 പേര്‍ വീടുകളിലും 808 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 316 പേരെ പ്രവേശിപ്പിച്ചു. 260 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 2,775 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 587 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 614 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 808 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
എറണാകുളം: ഫോര്‍ട്ട് കൊച്ചിയില്‍ 20-ല്‍ അധികം കേസുകള്‍
ഇന്ന് 135 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 24 ഓളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 48 പേര്‍ രോഗ മുക്തി നേടി. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1036 ആണ്.
ഇന്ന് 898 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 425 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11253 ആണ്. ഇതില്‍ 9385 പേര്‍ വീടുകളിലും, 153 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1715 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 163 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 88 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1195 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 934 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 910 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
പാലക്കാട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആശാ പ്രവര്‍ത്തകയ്ക്കും സമ്പര്‍ക്കത്തിലൂടെ രോഗം
ജില്ലയില്‍ മൂന്ന് വയസ്സുള്ള പെണ്‍കുട്ടി അടക്കം 50 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. അതേസമയം, 56 പേര്‍ക്ക് രോഗമുക്തിയും ഉണ്ടായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആശാപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയില്‍ 20 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 12 പേര്‍ക്കും വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 13 പേര്‍ക്കും രോഗം ബാധിച്ചു. കൂടാതെ, ഉറവിടം അറിയാത്ത അഞ്ച് പേരുമുണ്ട്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 405 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.
സംസ്ഥാനം കോവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നില്ല: ആരോഗ്യമന്ത്രി
സംസ്ഥാന സർക്കാരോ ആരോഗ്യവകുപ്പോ കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരാള്‍ കോവിഡ് സംശയിക്കപ്പെടുന്ന സമയത്ത് മരണമടഞ്ഞു എന്നുകരുതി ഈ മരണത്തെ അപ്പോള്‍ തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഇതുസംബന്ധിച്ചുള്ള വിദഗ്ധ പരിശോധനയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സമിതി പരിശോധിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സ്ഥിരീകരിക്കുന്ന മരണങ്ങള്‍ അന്ന് തന്നെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലോ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ് റിലീസിലോ പേരും വയസും സ്ഥലവും സഹിതം ഉള്‍പ്പെടുത്താറുണ്ട്. അതിനാല്‍ കോവിഡ് മരണം മറച്ച് വയ്ക്കുന്നു എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. എന്‍ഐവി ആലപ്പുഴയില്‍ സാമ്പിളികള്‍ അയച്ച് കിട്ടുന്ന മുറയ്ക്ക് കാലതാമസമില്ലാതെ വിലയിരുത്തി മരണം പ്രഖ്യാപിക്കാറാണ് പതിവെന്നും മന്ത്രി വ്യക്തമാക്കി.
പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ ആൾക്ക് കോവിഡ്
കോഴിക്കോട് വലിയങ്ങാടിയിലുള്ള പള്ളികളിൽ ജൂലൈ 29വരെ പ്രാര്‍ഥനയ്ക്കായി എത്തിയ വ്യക്തിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടാഴ്ച കാലയളവില്‍ വലിയങ്ങാടി മുദ്ദകര പള്ളി, മസ്ജിദുസഹാബ എന്നിവ സന്ദര്‍ശിച്ചവരില്‍, ഇതുവരെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടാത്തവര്‍ എത്രയും വേഗം പേര് വിവരം, ഫോണ്‍ നമ്പര്‍ എന്നിവ ബന്ധപ്പെട്ട പഞ്ചായത്ത് കോവിഡ് കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരേയോ അറിയിക്കണമെന്നും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും കോഴിക്കോട് കലക്ടര്‍ അറിയിച്ചു. രോഗലക്ഷണമുള്ളവര്‍ എത്രയും പെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബത്തേരിയിൽ കൂടുതൽ നിയന്ത്രണങ്ങൾ
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നാളെ മുതൽ ബത്തേരി പട്ടണത്തിൽ കടുത്ത നിയന്ത്രണം. മഴ കനക്കുന്നതോടെ വൈറസ് വ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.
ഓഗസ്റ്റ് അഞ്ച് മുതൽ സെപ്‌റ്റംബർ അഞ്ചുവരെയാണ് നിയന്ത്രണം.
അവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അടക്കം രാവിലെ ഒൻപത് മുതൽ വെെകീട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാവൂ. ഓട്ടോ ടാക്‌സി വാഹനങ്ങൾ നമ്പർ ക്രമീകരിച്ചായിരിക്കണം നിരത്തിൽ ഇറങ്ങേണ്ടത്. വഴിയോര കച്ചവടങ്ങൾക്ക് പൂർണമായും നിരോധനം ഏർപ്പെടുത്തും.
പഴം ,പച്ചക്കറി ,മത്സ്യം തുടങ്ങിയവ ഗുഡ്‌സ് വാഹനങ്ങളിൽ വിൽപ്പന നടത്താൻ പാടില്ല. സ്വകാര്യവാഹനങ്ങൾ, ബൈക്ക്, കാറ്, ജീപ്പ് തുടങ്ങി എല്ലാ വാഹനങ്ങളും മൂന്ന് മണിക്കൂറിൽ കൂടുതൽ ടൗണിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. രാവിലെ മത്സ്യ മാർക്കറ്റിൽ നടക്കുന്ന മൊത്തവ്യാപരം ഒരു മാസത്തേക്ക് നിരോധിക്കും.
ബത്തേരി നഗരം ഉൾപ്പെടെ 35 ഡിവിഷനുകളിലും ഈ നിയന്ത്രണങ്ങൾ ബാധകമാണെന്ന് ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.എൽ.സാബു പറഞ്ഞു. ഇപ്പോൾ കണ്ടെയ്‌ൻമെന്റ് സോണായ ബത്തേരിയിൽ കണ്ടെയ്‌ൻമെന്റ് സോൺ പിൻവലിച്ചാലും ഈ നിയന്ത്രണങ്ങൾ സെപ്‌റ്റംബർ അഞ്ച് വരെ തുടരും.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് (70), കാസര്‍ഗോഡ് ചാലിങ്കാല്‍ സ്വദേശി പി.ഷംസുദ്ദീന്‍ (53) എന്നിവരാണ് മരിച്ചത്.
പോള്‍ ജോസഫ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങളുണ്ടായിരുന്നെന്നാണ് അറിയുന്നത്. ഷംസുദ്ദീന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഗുരുതര വൃക്കരോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.
രാജ്യത്ത് ഒറ്റദിവസം 52,050 രോഗികള്‍, 803 മരണം
ഇന്ത്യയില്‍ ഒറ്റ ദിവസം കോവിഡ് ബാധിച്ചത് 52,050 പേര്‍ക്ക്. കോവിഡ് ബാധിച്ച് 803 മരണവും തിങ്കളാഴ്‌ച മാത്രം റിപ്പോര്‍ട്ട് ചെയ്തു. 18,55,745 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 38,938 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലോകത്താകമാനം 1,84,42,847 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 6,97,180 പേര്‍ക്ക് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായി.
Kerala Weather Live Updates: ന്യൂനമർദം രൂപംകൊണ്ടു, ഇനിയുള്ള ദിവസങ്ങൾ നിർണായകം
ഉദ്യോഗസ്ഥർക്ക് കോവിഡ്, അടൂർ എക്സൈസ് ഓഫീസ് അടച്ചു
പത്തനംതിട്ട ജില്ലയിലെ അടൂരിൽ എക്സൈസ് ഓഫീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ചു. ഇവിടെ ഇൻസ്പെക്ടർ അടക്കം നാല് പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിരീക്ഷണത്തിൽ
ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം ഒൻപത് ജീവനക്കാർ നിരീക്ഷണത്തിലാണ്. രണ്ട് വാർഡുകളിലെ മൂന്ന് രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടർമാർ അടക്കം 50 ജീവനക്കാരാണ് നിരീക്ഷണത്തിലുള്ളത്. ഇതിന് പുറമെ രണ്ട് വാർഡുകളിലെ രോഗികളോടും കൂട്ടിരിപ്പുകാരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു. ഏതാണ്ട് 250 പേർ ഇത്തരത്തിൽ നിരീക്ഷണത്തിൽ പോകണം.
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദത്തിലെ അന്തേവാസിക്ക് കോവിഡ്
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദത്തിലെ അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ, സമ്പർക്കത്തിലുള്ള അന്തേവാസികളുടേയും ജീവനക്കാരുടേയും ആന്റിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. ഇതിനായി സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. ഇതിന്റെ ഭാഗമായി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ അടിയന്തര യോഗം ചേർന്നു.