/indian-express-malayalam/media/media_files/uploads/2020/04/corona-covid.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാന്‍ഡം പിസിആര്‍ പരിശോധനയ്ക്ക് തുടക്കമായി. പൊതു സമൂഹത്തെ വിവിധ ഗ്രൂപ്പുകള്‍ ആയി തിരിച്ചാണ് പരിശോധന. ലക്ഷണങ്ങളില്ലാത്തവർക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് കണ്ണൂരിൽ നടത്തിയ പരിശോധന രീതി മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍, ശ്വാസകോശ രോഗങ്ങളുമായി ചികിത്സ തേടുന്നവർ, ഹോട്സ്പോട്ട് മേഖലകളിലുള്ളവർ, പൊലീസ്, അതിഥി തൊഴിലാളികള്‍, തുടങ്ങിയവരിൽ പരിശോധന നടത്തും. രോഗികളുമായി അടുത്തിടപഴകിയവര്‍ ഉണ്ടെന്നു കണ്ടെത്തിയാൽ അവരേയും പരിശോധനകള്‍ക്ക് വിധേയമാക്കും. ഈ വിഭാഗത്തിൽ ആര്‍ക്കെങ്കിലും രോഗ ബാധ കണ്ടെത്തിയാൽ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല.
Read More: എനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി സോണിയ ഗാന്ധി: അര്‍ണബ് ഗോസ്വാമി
ഐസിഎംആറിന്‍റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിദഗ്ധ സമിതിയാണ് പരിശോധിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിച്ചിരിക്കുന്നത്. റാപ്പിഡ് ആന്റിബോഡി പരിശോധനകള്‍ കൂടി തുടങ്ങിയാൽ വളരെ വേഗം സമൂഹ വ്യാപന സാധ്യത കണ്ടെത്താനാകും.
അതേസമയം, സംസ്ഥാനത്ത് ഹോട്സ്പോട്ടുകളില്‍ പ്രവേശനം ഇന്നുമുതല്‍ കര്‍ശനമായി നിയന്ത്രിക്കുന്നു. ഒരു വാര്‍ഡില്‍ ഒരു കടമാത്രമേ അനുവദിക്കൂ. മെഡിക്കല്‍ ഷോപ്പുകളുടെ എണ്ണവും കുറച്ചു. ഹോട്സ്പോട്ടുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ചുരുക്കും.
സംസ്ഥാനത്ത് ഇന്നലെ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടക്കത്തിലേക്ക് ഉയർന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ കണ്ണൂർ ജില്ലക്കാരാണ്. കോഴിക്കോട് രണ്ട് പേർക്കും കോട്ടയം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 437 ആയി. നിലവിൽ 127 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 307 പേരുടെ രോഗം ഭേദമായപ്പോൾ മൂന്ന് പേർ മരണപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.