തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിിൽ ബാങ്ക് പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു വരെയായി ബാങ്കിങ് പ്രവൃത്തിസമയം പുനഃക്രമീകരിച്ചു. നാളെ മുതൽ ഏപ്രിൽ 30 വരെയാണ് ഈ സമയ മാറ്റം.
ബാങ്ക് സമയത്തിൽ മാറ്റം വരുത്തണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ സംയുക്ത സമിതി ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
സംസ്ഥാനത്ത് രാത്രികാല കർഫ്യൂ തുടങ്ങി
കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ ആരംഭിച്ചു. രാത്രിഒൻപതു മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. കർഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന ഊർജിതമാക്കി.

എറണാകുളത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി; കോട്ടയത്ത് സർക്കാർ ഓഫീസുകളിലും നിയന്ത്രണം
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് എറണാകുളത്തും കോട്ടയത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കി. വീടുകളിൽ ഉൾപ്പടെയുള്ള ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനങ്ങൾ നിരോധിച്ചതായി കലക്ടര്‍ അറിയിച്ചു. ആവശ്യക്കാർക്ക് ഓൺലൈൻ ക്ലാസുകൾ നടത്താം.
സർക്കാർ തലത്തിൽ ഉൾപ്പടെയുള്ള മുഴുവൻ യോഗങ്ങളും പരിശീലന പരിപാടികളും ഓൺലൈനായി നടത്തണം. ആരാധനാലയങ്ങളിലും പൊതുജനങ്ങളുടെ പങ്കാളിത്തം നിയന്ത്രിക്കണം. ഇതും ഓൺലൈൻ മുഖേന നടപ്പാക്കാനും നിർദേശം നൽകി.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ നിർബന്ധമായും അടപ്പിക്കാനും നിർദ്ദേശമുണ്ട്. രണ്ടു ദിവസം വരെ അടച്ചിടാനുള്ള നിർദേശമാണുള്ളത്. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലായിരിക്കും നടപടിയുണ്ടാകുക. ലംഘനത്തിന്റെ തോതനുസരിച്ച് അടച്ചിടൽ ദിവസങ്ങളും നീണ്ടുപോകും.
രാത്രി ഒമ്പതിനും പുലർച്ചെ അഞ്ചിനുമിടയിലുള്ള പൊതുജനങ്ങളുടെ കൂട്ടം കൂടൽ പൂർണമായും നിരോധിച്ചു. സിനിമാ തിയറ്ററുകളുടെ പ്രവർത്തനം 7.30 വരെയാക്കി ചുരുക്കി.
കോട്ടയം ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കലക്ടറേറ്റ് ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കെ.കെ.ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ്; മന്ത്രി ക്വാറന്റൈനിൽ
ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ മകൻ ശോഭിത്തിനും ഭാര്യയ്ക്കും കോവിഡ്. ഇവരുമായി പ്രാഥമിക സമ്പർക്കം വന്നതിനാൽ ക്വാറന്റൈനിൽ പോകുകയാണെന്നും തനിക്ക് രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി അറിയിച്ചു.
Also Read: കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.
ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തിവച്ചു
കോവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ആര്‍ടിഒ, സബ്ബ് ആര്‍ടിഒകളിലെ എല്ലാ വിധ ഡ്രൈവിങ് ടെസ്റ്റുകളും മേയ് നാലു വരെ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. ഈ കാലയളവില്‍ മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കുമെന്ന് ആര്‍ടിഒ അറിയിച്ചു. ആര്‍ ടി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ കൂടിക്കാഴ്ചകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ മുടങ്ങി
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ മുടങ്ങി. തിരുവനന്തപുരം ജില്ലയില്‍ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമാണ്. മുപ്പതിൽ താഴെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ.
കോഴിക്കോടും കോട്ടയത്തും വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്. മലപ്പുറത്തു 40,000 ഡോസ് മാത്രമേ അവശേഷിക്കുന്നുള്ളൂ. കണ്ണൂരും അടുത്ത ദിവസത്തേക്കുള്ള വാക്‌സിന്‍ സ്റ്റോക്കില്ലെന്നാണ് വിവരം.
ലോക്ക്ഡൗൺ സൂചന നൽകി മഹാരാഷ്ട്ര; ഓക്സിജൻ അടിയന്തരമായി ആവശ്യപ്പെട്ട് ഡൽഹി
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയും രാജസ്ഥാനും ഝാര്‍ഖണ്ഡും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിറകെ ലോക്ക്ഡൗണിന് സൂചന നൽകി മഹാരാഷ്ട്ര. ബുധനാഴ്ച രാത്രി എട്ടുമണി മുതലാവും മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ നടപ്പാക്കുക. ഇതിനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ശുപാർശ ചെയ്യതായി ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു.
Also Read: രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഏറ്റവുമൊടുവിൽ രാജ്യത്ത് ഝാര്‍ഖണ്ഡിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. 22 മുതല്‍ 29 വരെ ഒരാഴ്ചത്തേക്കാണു ലോക്ക്ഡൗണ്‍. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണു തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ഇന്നുവരെ ഇരുപത്തി എട്ടായിരത്തിലേറെ പേരാണു ചികിത്സയിലുള്ളത്. ഡല്‍ഹിയിലും രാജസ്ഥാനിലും ഇന്നലെ മുതൽ ലോക്ക്ഡൗൺ ആരംഭിച്ചിരുന്നു. ഡല്‍ഹിയിൽ ഒരാഴ്ചത്തേക്കും രാജസ്ഥാനിൽ രണ്ടാഴ്ചത്തേക്കുമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
അതേസമയം, ഡൽഹിയിലേക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ അടിയന്തരമായി നൽകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ പല ആശുപത്രികളിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഓക്സിജൻ തീർന്നുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് കെജ്‌രിവാൾ കത്ത് നൽകി.
വീണ്ടും രണ്ടര ലക്ഷം കടന്ന് കോവിഡ് രോഗികൾ; 1,761 മരണം
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,59,170 പുതിയ കേസുകള്‍. 1,761 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 1,53,21,089 പേര്‍ക്കാണു കോവിഡ് ബാധിച്ചത്. 20,31,977 ആണ് ചികിത്സയിലുള്ളവരുടെ എണ്ണം. 1,31,08,582 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 1,80,530. 12,71,29,113 പേര്‍ക്ക് ഇതുവരെ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങി 10 സംസ്ഥാനങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതലുള്ളത്. തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. രാജ്യത്തെ പുതിയ കേസുകളില്‍ 78.58 ശതമാനവും ഈ സംസ്ഥാനങ്ങളില്‍നിന്നാണ്.
Also Read: ഇന്ത്യയിൽ മൂന്നാം ജനിതക മാറ്റം സംഭവിച്ച വൈറസ്
വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പൗരന്മാരെ ഉപദേശിച്ചു. ഇന്ത്യയില്‍ ”വളരെ ഉയര്‍ന്ന തലത്തിലുള്ള കോവിഡ് -19” ഉണ്ടെന്ന് സിഡിസി ഉപദേശത്തില്‍ വ്യക്തമാക്കി. ബ്രിട്ടന്‍ ഇന്ത്യയെ കോവിഡ്-19 റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇന്ത്യയില്‍നിന്നുള്ള എല്ലാ യാത്രകളും നിരോധിക്കുകയും മടങ്ങിയെത്തുന്ന യുകെ നിവാസികള്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.

18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും മേയ് ഒന്നു മുതല്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ് ലഭിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവയ്പ് നയത്തിലെ നാല് സുപ്രധാന മാറ്റങ്ങളിലൊന്നാണ് ഈ പ്രഖ്യാപനം. കൊറോണ വൈറസ് കേസുകളില്‍ തുടര്‍ച്ചയായ കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനൊടുവിലാണ് ഈ തീരുമാനമുണ്ടായത്. ഇതിനുപുറമെ, വാക്‌സിന്‍ ഉല്‍പ്പാദനം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കും. പുതിയ ദേശീയ അന്തര്‍ദേശീയ നിര്‍മാതാക്കളെ ആകര്‍ഷിക്കുകയും ചെയ്യും. വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ വിതരണത്തിന്റെ 50 ശതമാനം വരെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുവിപണിയിലും മുന്‍കൂട്ടി പ്രഖ്യാപിച്ച വിലയ്ക്ക് നല്‍കാന്‍ അധികാരമുണ്ടാകും.
Also Read: ഐസിഎസ്ഇ പത്താംക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കി
കോവിഡ് രണ്ടാംതരംഗത്തെ നേരിടാന്‍ ഡല്‍ഹി ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം കുടിയേറ്റ തൊഴിലാളികള്‍ സ്വദേശങ്ങളിലേക്കു പലായനം ചെയ്യുകയാണ്. ബസ് ടെര്‍മിനലുകളും റെയില്‍വേ സ്റ്റേഷനുകളും തൊഴിലാളികളെക്കൊണ്ട് നിറഞ്ഞു.


ലോക്ക്ഡൗണ്‍ താല്‍ക്കാലിക്കമാണെന്നും ഡല്‍ഹി വിടരുതുമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അഭ്യര്‍ഥിച്ചിട്ടും തൊഴിലാളികളുടെ പോക്കിനു കുറവുണ്ടായില്ല.