തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ലോകത്തെവിടെയും നടക്കാത്ത തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് ഇ.ശ്രീധരൻ പറഞ്ഞു.
“ലോകത്തൊരിടത്തും നടക്കാത്തതാണ് കേരളത്തിൽ നടക്കുന്നത്. എത്രയോ പേരുടെ ജീവൻ രക്ഷിക്കാനായി. അത് ചെറിയ കാര്യമല്ല. സാധാരണക്കാരുടെ ജീവിതപ്രയാസങ്ങൾ മുൻകൂട്ടി കണ്ട് ആവിഷ്‌കരിച്ചു നടപ്പാക്കിയ കാര്യങ്ങളും മറ്റെങ്ങുമില്ല. കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിനു സംസ്ഥാന സർക്കാരിനെ സഹായിക്കേണ്ടത് എല്ലാവരുടെയും കടമയാണ്,” ശ്രീധരൻ പറഞ്ഞു.
Read Also: ഞാന്‍ തകര്‍ന്നു: ഋഷി കപൂറിന്റെ വിയോഗത്തില്‍ വിലപിച്ച് അമിതാഭ് ബച്ചന്‍
“ഇതുപോലൊരു ഘട്ടത്തിൽ സംസ്ഥാനത്തിന് വരുമാനമൊന്നുമുണ്ടാകില്ല. വിദേശത്തുനിന്നെത്തുന്ന പണത്തിന്റെ വലിയ പങ്കും നിലച്ചു. സംസ്ഥാനത്തെ ധനമാർഗങ്ങളും അടഞ്ഞു. പിന്നെവിടുന്നാണ് പണം ഉണ്ടാകുക. ജനങ്ങൾ സഹായിക്കുകയല്ലാതെ വേറെ വഴിയില്ല. ജനങ്ങൾ സർക്കാരുമായി സഹകരിക്കണം. കേരളത്തിൽ കാര്യങ്ങളെല്ലാം കൃത്യമായ ആസൂത്രണത്തോടെയാണ് നടക്കുന്നത്,” അദ്ദേഹം പറഞ്ഞു.
ശമ്പളത്തിൽ നിന്നു ഒരുഭാഗം നീക്കിവയ്‌ക്കുന്നതിനെതിരെ ഒരുവിഭാഗം അധ്യാപകർ നടത്തിയ പ്രതിഷേധം മോശമായിപ്പോയി എന്നും മെട്രോമാൻ വിമർശിച്ചു. മറ്റൊരു സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഡിഎംആർസിയിൽ നിന്നുള്ള തന്റെ ഓണറ്റേറിയും 1.8 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്നും പെൻഷൻ ഇനത്തിൽ കിട്ടുന്ന 1.38 ലക്ഷം രൂപ കേന്ദ്ര സർക്കാരിന്റെ പിഎം കെയറിലേക്ക് നൽകിയെന്നും പറഞ്ഞു.
Read Also: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ സാധ്യത; നടപടികൾ ആരംഭിച്ചു
ആഗോള തലത്തിൽ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകമാധ്യമങ്ങൾ കേരള മോഡലിനെ കുറിച്ച് വാർത്തകൾ ചെയ്‌തിരുന്നു. സുപ്രീം കോടതിയും ഹെെക്കോടതിയും കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് പറഞ്ഞിരുന്നു.