/indian-express-malayalam/media/media_files/uploads/2017/10/kochin-Cochin_International_Airport_Limited.jpg)
കൊച്ചി: ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി. ഇന്നു രാത്രി 9.40 ഓടെ കൊച്ചി വിമാനത്താവളത്തിൽ അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം എത്തും. വിമാനത്താവളത്തിൽ നിന്നും അതത് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാണ് ഇവരെ എത്തിക്കുക. ഗർഭിണികൾ, മുതിർന്ന പൗരൻമാർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റൈൻ നിശ്ചയിച്ചിട്ടുള്ളത്. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂർ - 73, പാലക്കാട് - 13, മലപ്പുറം - 23, കാസർഗോഡ് - 1, ആലപ്പുഴ -15, കോട്ടയം - 13, പത്തനംതിട്ട - 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്.
കാസർഗോഡ് ജില്ലക്കാരനായ ഏക യാത്രക്കാരനും തൽക്കാലം എറണാകുളത്താണ് ക്വാറന്റൈൻ. കളമശ്ശേരിയിലെ എസ്‌സിഎംഎസ് ഹോസ്റ്റലിലാണ് ജില്ലയിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ ഒരുക്കിയിട്ടുള്ളത്.
പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നുന്നതിനു വേണ്ടി തയ്യാറാക്കിയ കളമശ്ശേരി രാജഗിരി യൂത്ത് ഹോസ്റ്റൽജില്ലാ കലക്ടർ എസ്.സുഹാസ് സന്ദർശിക്കുന്നുവിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോബ്രിഡ്ജുകൾ എന്നിവ ലഭ്യമാക്കും. യാത്രക്കാരുടെ ബഹിർഗമനമാർഗം പലതവണയായി നടത്തിയ മോക് ഡ്രില്ലിലൂടെ നിശ്ചയിച്ചിട്ടുണ്ട്. ടെർമിനലിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും.
രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. പത്തു ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ പാകത്തിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഗ്ലാസ് മറകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങൾ വച്ചിട്ടുണ്ട്. അഞ്ചാം നമ്പർ ബെൽറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
ബാഗേജുകളെ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് സിയാലിൽ ഒരുക്കിയിട്ടുള്ളത്. ജില്ലാ അധികൃതർ, സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പ്, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് സിയാലിൽ നടപ്പിലാക്കുന്നത്.
/indian-express-malayalam/media/media_files/uploads/2020/05/air-india-2.jpg)
വിമാനത്തിൽ നിന്ന് ബാഗേജ് പുനർവിന്യാസ സംവിധാനത്തിലെത്തുന്ന ബാഗുകളെ ആദ്യം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും. തുടർന്ന് ബെൽറ്റിലൂടെ നീങ്ങുന്ന ബാഗേജുകൾ രണ്ട് ടണലുകളിലൂടെ കടന്നുപോകും. ഓരോ ടണലിന് മുമ്പിലും ബാഗിന്റെ ഓരോ വശത്തും അൾട്രാവയലറ്റ് രശ്മികൾ പതിപ്പിക്കും. ഇത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതിനുശേഷമാകും യാത്രക്കാർ ബാഗുകളെടുക്കുന്ന കെറോസൽ ഭാഗത്തേയ്ക്ക് ഇവയെത്തുക. കളമശ്ശേരി മെഡിക്കൽ കോളേജിന്റെ സഹായത്തോടെയാണ് എൻപിഒഎൽ ഈ സംവിധാനം വികസിപ്പിച്ചത്. ഓരോ ബാഗിലും വൈറസ് ഉണ്ടെങ്കിൽ എത്ര അളവിൽ അൾട്രാവയലറ്റ് രശ്മി പതിപ്പിക്കണമെന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
വിമാനത്തിലെ യാത്രക്കാർക്ക് ഉപയോഗിക്കാനായി 500 ട്രോളികൾ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാർക്കായി പിപിഇ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും കയ്യുറകൾ, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് സിയാൽ നൽകും. സിയാലിലെ അമ്പതോളം ഏജൻസികളിലെ ജീവനക്കാർക്ക് സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.
സിന്തറ്റിക്, തുണി, ലെതർ എന്നീ ആവരണമുള്ള ഫർണിച്ചർ എല്ലാം മാറ്റിയിട്ടുണ്ട്. രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേര താൽക്കാലികമായി ഒരുക്കിക്കഴിഞ്ഞു. ടെർമിനലും ഉപകരണങ്ങളും മൂന്നുഘട്ടങ്ങളിലായി അണുനാശനം വരുത്തിക്കഴിഞ്ഞു. ഓരോ സർവീസിന് ശേഷവും ഈ പ്രക്രിയ ആവർത്തിക്കും. ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടർന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസ്സുകളിലേയ്ക്ക് ഇവരെ നയിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us