പത്തനംതിട്ട: ചൈനയിൽ നിന്നെത്തിയ വിദ്യാർഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പനിലക്ഷണങ്ങൾ കാണിച്ചതിനു പിന്നാലെയാണ് വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയയാക്കും. സ്രവ സാംപിൾ പരിശോധനയ്‌ക്കു അയച്ചിട്ടുണ്ട്.
തൃശൂരിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർഥിനിക്കൊപ്പം യാത്ര ചെയ്‌ത വിദ്യാർഥിനിയെയാണ് പത്തനംതിട്ടയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. സ്രവ സാംപിൾ പരിശോധന ഫലം പുറത്തുവന്നിട്ടില്ല. അതിനുശേഷമേ കൊറോണ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പ് പുലർത്തുന്നത്.
Read Also: ഇൻഡിഗോയോട് 25 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കുനാൽ കംറ; മാപ്പ് പറയണമെന്നും താരം
അതേസമയം, കൊറോണ സ്ഥിരീകരിച്ച തൃശൂർ ജില്ലയിൽ രോഗലക്ഷണങ്ങളോടെ പത്ത് പേർ നിരീക്ഷണത്തിലുണ്ട്. ഉചിതമായ എല്ലാ ആരോഗ്യനടപടികളും സർക്കാർ സ്വീകരിക്കുന്നതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലടക്കം ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ ആശുപത്രികളിൽ ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കൊറോണയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് പേർക്കെതിരെ ഇത്തരത്തിൽ നടപടിയെടുത്തിരുന്നു.