തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ. തിരുവനന്തപുരത്തും കൊല്ലത്തും പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് കാലടി, ആറ്റുകാൽ, മണക്കാട്, ചിറമുക്ക് വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഉൾപ്പെടെ എട്ട് പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഐരാണിമുട്ടം സ്വദേശിയായ ഓട്ടോ ഡ്രെെവറും ഇയാളുടെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രെെവർ ജൂൺ 12 വരെ തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഓടിച്ചിട്ടുണ്ട്.
കൊല്ലം കോർപറേഷനിലെ മുണ്ടക്കൽ, കന്റോൺമെന്റ്, ഉദയമാർത്താണ്ഡപുരം ഡിവിഷനുകൾ, തൃക്കോൽവിൽവട്ടം (6,7,9), മയ്യനാട് (15,16), ഇട്ടിവ (17), കല്ലുവാതിൽക്കൽ (8,10,11,13) എന്നീ വാർഡുകൾ എന്നിവയെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇന്നു പുലർച്ചയോടെയാണ് പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചത്.
Read Also: രണ്ടാഴ്‌ചയ്‌ക്കിടെ പെട്രോളിനും ഡീസലിനും വർധിച്ചത് എട്ട് രൂപയോളം; ജനം വലയുന്നു
ഇടുക്കി ജില്ലയിൽ ഇന്നലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ മധുരയിൽ നിന്നെത്തിയതാണ്. ഇയാൾ കട്ടപ്പനയിലെ പഴം-പച്ചക്കറി വാഹന ഡ്രെെവറാണ്. ഇതേ തുടർന്ന് കട്ടപ്പന മാർക്കറ്റ് ജില്ലാ കലക്‌ടർ ഉത്തരവിട്ടു. കട്ടപ്പന മുൻസിപാലിറ്റിയിലെ എട്ടാം വാർഡും കെഎസ്‌ആർടിസി ജങ്‌ഷനിൽ നിന്നുള്ള വെട്ടിക്കുഴി കവല റോഡും കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ശക്തമായ നിയന്ത്രണം തുടരും.
അതേസമയം, കേരളത്തിൽ ചെറിയ തോതിലെങ്കിലും സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. നിലവിലെ സ്ഥിതി പരിഗണിച്ചാൽ സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കോവിഡ് സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധസമിതി പറയുന്നത്. രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
സംസ്ഥാനത്ത് നടക്കുന്ന ആന്റിബോഡി ദ്രുതപരിശോധനയിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ കണ്ടെത്തിയതായാണ് സൂചന. രോഗം വന്ന് ഒരു ചികിത്സയും തേടാതെ തന്നെ ഭേദമായവരേയും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തു ഐസിഎംആർ നടത്തിയ സിറോ സർവൈലൻസിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്നതും കേരളത്തിൽ ആശങ്ക പരത്തുന്നു.
Read Also: ഇന്നും നാളെയും കനത്ത മഴയ്‌ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
സാമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചോളം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ഏതാനും ദിവസമായി സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. നിലവിൽ നൂറിലേറെ പേർക്കാണ് സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂണില്‍ മാത്രം 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെയാണ് വിദഗ്‌ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നൽകി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലെ. 118 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം 115ൽ കൂടുതൽ കോവിഡ് കേസുകൾ പുതുതായി സ്ഥിരീകരിക്കുന്നത്. നാലാം തവണയാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകിരച്ചവരുടെ എണ്ണം 100 കടന്നത്. ഈ മാസം അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇതിനു മുൻപ് നൂറിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ജൂൺ അഞ്ച്- 111,ജൂൺ ആറ്- 108, ജൂൺ ഏഴ്- 107 എന്നിങ്ങനെയായിരുന്നു കണക്കുകൾ.