/indian-express-malayalam/media/media_files/uploads/2020/03/corona-virus-10.jpg)
കാസർഗോഡ്: കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ യാത്രകളിൽ ദുരൂഹതയെന്ന് കലക്‌ടർ ഡി.സജിത് ബാബു. യാത്രയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും രോഗി മറച്ചുവച്ചെന്ന് കലക്‌ടർ പറഞ്ഞു. യാത്രകളുടെ കൃത്യമായ വിവരങ്ങൾ ഇയാൾ നൽകാത്തതാണ് റൂട്ട് മാപ്പ് തയാറാക്കുന്നത് വൈകാൻ കാരണം. മംഗലാപുരത്ത് രക്തസാംപിൾ പരിശോധിച്ച കാര്യമുൾപ്പെടെ പല കാര്യങ്ങളും രോഗി മറച്ചുവച്ചതായി കലക്‌ടർ പറഞ്ഞു.
രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. യാത്ര ചെയ്‌ത സ്ഥലങ്ങളെക്കുറിച്ച് ക്യത്യമായി പറഞ്ഞിട്ടില്ല. സത്യം മറച്ചുവയ്‌ക്കുന്നു. കാസർഗോഡ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ആറു പേരുടെയും യാത്രാ വിവരങ്ങൾ വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. എന്നാൽ, വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച വ്യക്‌തിയുടെ സ്ഥിതി അതല്ല. ഇയാളുടെ യാത്രാവിവരങ്ങൾ കണ്ടെത്താൻ അൽപ്പം ബുദ്ധിമുട്ടുണ്ട്. ഇയാൾ വിവാഹ ചടങ്ങിൽ അടക്കം പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഇയാളുമായി ഏറ്റവും അടുത്ത് ബന്ധം പുലർത്തിയവരുടെ എണ്ണം 1,500 ൽ അധികം വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ജില്ല കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ജനങ്ങൾ ദയവായി സഹകരിക്കണമെന്നും കലക്‌ടർ അഭ്യർഥിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു കലക്‌ടറുടെ പ്രതികരണം.
Read Also: ഇറ്റലിയിൽ സ്ഥിതി ഭയാനകം; മരണസംഖ്യ അതിവേഗം ഉയരുന്നു
കാസർഗോഡ് തിരക്കുള്ള പലയിടത്തും ഇപ്പോഴും കടകൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ജനങ്ങൾ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണം. പലരും നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്നുണ്ട്. ജനങ്ങൾ സഹകരിച്ചാൽ പ്രതിരോധ പ്രവർത്തനങ്ങളുമായി എളുപ്പത്തിൽ മുന്നോട്ടു പോകാൻ സാധിക്കുമെന്നും കലക്‌ടർ പറഞ്ഞു.
Read Also: ജനതാ കർഫ്യൂ; ഞായറാഴ്ച 3500 ട്രെയിൻ സർവീസുകൾ റദ്ദാക്കി
കാസർഗോഡ് നിന്നു കർണാടകയിലേക്കുള്ള ഗതാഗതം പൂർണമായി സ്‌തംഭിച്ച നിലയിലാണ്. തിരിച്ചും ഗതാഗതം ഇല്ല. ജില്ലയിൽ ഒരാഴ്ചത്തേക്ക് സർക്കാർ ഓഫീസുകൾ അടച്ചിടും. ആരാധനാലയങ്ങൾ രണ്ടാഴ്‌ചത്തേക്കും അടച്ചിടണം. ക്ലബ്ബുകളും കളികളും പാടില്ല.
കടകൾ രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ആളുകൾ കൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. ജനങ്ങൾ പരമാവധി വീട്ടിൽ നിന്നു പുറത്തിറങ്ങാതിരിക്കണം. ഫെബ്രുവരി 20 നു ശേഷം വിദേശത്തു നിന്ന് കാസർഗോഡ് എത്തിയ എല്ലാവരും അടിയന്തരമായി ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.