/indian-express-malayalam/media/media_files/uploads/2020/03/Sajith-Babu.jpg)
കാസർഗോഡ്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കാസർഗോഡ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ടെങ്കിലും അതൊന്നും വിലവയ്‌ക്കാതെ കടയുടമകൾ. കാസർഗോഡ് കലക്‌ട്രേറ്റിനു മുന്നിലെ പല കടകളും അതിരാവിലെ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.
കാസർഗോഡ് ജില്ലയിൽ കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടക്കാതിരിക്കാൻ മുൻകരുതൽ നടപടിയെന്നോണം കടകൾ തുറന്നു പ്രവർത്തിക്കുന്ന സമയം വെട്ടിക്കുറച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമേ കടകൾ പ്രവർത്തിക്കാവൂ എന്നാണ് മുഖ്യമന്ത്രി നൽകിയ നിർദേശം. എന്നാൽ, ഇത് അവഗണിച്ച് പല കടകളും ഇന്നു രാവിലെ തുറന്നു. പിന്നീട് പൊലീസ് ഇടപെട്ട് കടയുടമകളെ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.
Read Also: കാസർഗോട്ടെ കൊറോണ ബാധിതന്റെ യാത്രകളിൽ ദുരൂഹത; പല കാര്യങ്ങളും മറച്ചുവച്ചെന്ന് കലക്‌ടർ
പൊലീസ് അനുനയിക്കാൻ ശ്രമിച്ചിട്ടും അടയ്‌ക്കാത്ത കടകൾ ജില്ലാ കലക്‌ടർ ഡി.സജിത് ബാബു നേരിട്ടെത്തി അടപ്പിച്ചു. വളരെ രൂക്ഷമായ ഭാഷയിലാണ് കടയുടമകളോട് കലക്‌ടർ പ്രതികരിച്ചത്. കലക്‌ടർ നേരിട്ടു ഇടപെട്ടതോടെയാണ് പല കടകൾക്കും ഷട്ടറിട്ടത്. നിയന്ത്രണം ലംഘിച്ച് തുറന്ന കടകൾക്കെല്ലാം കലക്‌ടർ താക്കീത് നൽകി.
അതേസമയം, കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ യാത്രകളിൽ ദുരൂഹതയെന്ന് ജില്ലാ കലക്‌ടർ പറഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ മറച്ചുവച്ചെന്ന് കലക്‌ടർ പറഞ്ഞു. യാത്രകളുടെ കൃത്യമായ വിവരങ്ങൾ ഇയാൾ പറയാത്തതാണ് റൂട്ട് മാപ്പ് തയാറാക്കുന്നത് വൈകാൻ കാരണമെന്നും കലക്‌ടർ പറഞ്ഞു. മംഗലാപുരത്ത് രക്തസാംപിൾ പരിശോധിച്ച കാര്യം അടക്കം ഇയാൾ മറച്ചുവച്ചതായി കലക്‌ടർ പറഞ്ഞു.
Read Also: ഇറ്റലിയിൽ സ്ഥിതി ഭയാനകം; മരണസംഖ്യ അതിവേഗം ഉയരുന്നു
ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. യാത്ര ചെയ്‌ത സ്ഥലങ്ങളെ കുറിച്ച് ക്യത്യമായി പറഞ്ഞിട്ടില്ല. ഇയാൾ സത്യം മറച്ചുവയ്‌ക്കുന്നു. കാസർകോട് ഇന്നലെ സ്ഥിരീകരിച്ച ആറ് കേസുകളുടേയും വിവരങ്ങൾ വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. എന്നാൽ, കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്‌തിയുടെ സ്ഥിതി അതല്ല. ഇയാളുടെ യാത്രവിവരങ്ങൾ കണ്ടെത്താൻ അൽപ്പം ബുദ്ധിമുട്ടുണ്ട്. കാസർകോട് ജില്ല കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ജനങ്ങൾ ദയവായി സഹകരിക്കണമെന്നും കലക്‌ടർ അഭ്യർത്ഥിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു കലക്‌ടറുടെ പ്രതികരണം.
ഇന്നലെ മാത്രം കാസർഗോഡ് ആറ് പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഒരാൾക്ക് സ്ഥിരീകരിച്ചിരുന്നു. ഇയാൾ വിവാഹ ചടങ്ങിൽ അടക്കം പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഇയാളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയവരുടെ എണ്ണം 1,500 ൽ അധികം വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കടുത്ത നിയന്ത്രണങ്ങളാണ് കാസർഗോഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡ് നിന്നു കർണാടകയിലേക്കുള്ള ഗതാഗതം പൂർണമായി സ്‌തംഭിച്ച നിലയിലാണ്. കർണാടകയിൽ നിന്ന് കാസർഗോട്ടേക്കും ഗതാഗതം ഇല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.