തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി വീണ്ടും ഒരു ബന്ധുനിയമന വിവാദം. മുൻ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ടി.എൻ സീമയുടെ ഭർത്താവ് ജി.ജയരാജിനെ സി-ഡിറ്റ് ഡയറക്ടറാക്കി നിയമിച്ചതാണ് ഇക്കുറി എൽഡിഎഫ് സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. പുനഃർനിയമന വ്യവസ്ഥ പ്രകാരം ജയരാജിനെ ഒരുവർഷത്തേക്ക് നിയമിക്കാനാണ് സർക്കാർ തീരുമാനം.
പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. ഭരണാനുകൂല സംഘടനയുടെ എതിർപ്പ് മറികടന്നാണ് നിയമനം. നേരത്തെ സി-ഡിറ്റ് രജിസ്ട്രാറായിരുന്നു ജയരാജൻ, ഈ നിയമനവും വിവാദമായിരുന്നു. ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ ജയരാജ് കഴിഞ്ഞ ദിവസം തന്നെ സി-ഡിറ്റ് ഡയറക്ടറായി ചുമതലയേറ്റു.
വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവർത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണു നിയമനമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ രജിസ്ട്രാറായിരുന്നപ്പോൾ ജയരാജൻ ഡയറക്ടറുടെ യോഗ്യതയിൽ മാറ്റം വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നതാണ്. സ്വന്തം യോഗ്യതകൾക്കനുസരിച്ച് ഡയറക്റുടെ യോഗ്യത നിശ്ചയിച്ച് ഗവേണിംഗ് ബോർഡിൽ അവതരിപ്പിച്ച് അംഗീകരിപ്പിച്ചു എന്നാണ് ആരോപണം.
മതിയായ യോഗ്യതയില്ലെന്നു കാണിച്ചു ജീവനക്കാരുടെ സംഘടനകൾ മുഖ്യമന്ത്രിക്കു നൽകിയ പരാതി അവഗണിച്ചാണ് ജയരാജിന്റെ നിയമനം. ഭരണപക്ഷ യൂണിയനായ സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിനെ ഡയറക്ടർ ആക്കുന്നതിൽ എതിർപ്പുമായി രംഗത്തുണ്ട്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ 2016 ജൂണ്‍ ഒന്നിനാണ് സിഡിറ്റിന്‍റെ രജിസ്ട്രാര്‍ ആയി ടിഎൻ സീമയുടെ ഭർത്താവ് ജി ജയരാജനെ നിയമിച്ചത്. എന്നാൽ ഫെബ്രുവരി 28ന് ജയരാജ് സർവീസിൽ നിന്നും വിരമിച്ച. എതിന് പിന്നാലെയാണ് പുനഃർനിയമനം നടത്തിയിരിക്കുന്നത്. മൂന്നു മാസത്തേക്കോ പുതിയ രജിസ്ട്രാര്‍ വരുന്നതു വരേയോ ജയരാജന് തുടരാമെന്നായിരുന്നു വ്യവസ്ഥ . ജയരാജൻറെ തന്നെ അപേക്ഷയിലായിരുന്നു ഈ നിയമനം.