scorecardresearch
Latest News

എൻഎസ്എസ് ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകൻ ചാണകമെറിഞ്ഞു

വട്ടിയൂർകാവിൽ കോൺഗ്രസ് നേരിട്ട പരാജയത്തിൽ പ്രതിഷേധമായാണ് ഇയാൾ ചാണകമെറിഞ്ഞതെന്ന് പൊലീസ് പറയുന്നു

NSS, എൻഎസ്എസ്, Congress, കോൺഗ്രസ്, BJP, ബിജെപി, By Election 2019, ഉപതിരഞ്ഞെടുപ്പ് 2019, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: ശാസ്തമംഗലത്തുള്ള എൻഎസ്എസ് കരയോഗം ഓഫീസിനുനേരെ കോൺഗ്രസ് പ്രവർത്തകൻ ചാണകമെറിഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ മധുസൂദനനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കരയോഗം ഓഫീസിന് മുന്നിലെ റോഡില്‍ നിന്നാണ് മധുസൂദനന്‍ ചാണകമെറിഞ്ഞത്. വട്ടിയൂർകാവിൽ കോൺഗ്രസ് നേരിട്ട പരാജയത്തിൽ പ്രതിഷേധമായാണ് ഇയാൾ ചാണകമെറിഞ്ഞതെന്ന് പൊലീസ് പറയുന്നു.

വോട്ടെണ്ണല്‍ ആരംഭിച്ച നിമിഷം മുതല്‍ രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2016 ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇടതുപക്ഷം 2019 ലേക്ക് എത്തിയപ്പോള്‍ വലിയ തിരിച്ചുവരവാണു നടത്തിയത്. അക്ഷരാർഥത്തില്‍ അട്ടിമറി വിജയമാണ് എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവില്‍ നേടിയത്.

Read More: ശരിദൂരമാണ്, കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടില്ല: സുകുമാരന്‍ നായര്‍

എന്നാൽ വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രതികരിച്ചു. ശരിദൂര നിലപാടാണ് സ്വീകരിച്ചതെന്നും എൽഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ എൻഎസ്എസ് പറഞ്ഞിട്ടില്ലെന്നും തങ്ങളുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സുകുമാരൻ നായർ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“എൻഎസ്എസ് പരസ്യമായി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ശരിദൂരമായിരുന്നു ഞങ്ങളുടെ നിലപാട്. കോൺഗ്രസിനോ കമ്മ്യൂണിസ്റ്റിനോ ബിജെപിക്കോ ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്കോ വോട്ട് ചെയ്യണമെന്നോ അല്ലെങ്കിൽ ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്ക് വോട്ട് ചെയ്യാൻ പാടില്ലെന്നോവുളള എന്റെ ഒരു പ്രസ്താവനയും എൻഎസ്എസിന്റ പേരിൽ വന്നിട്ടില്ല. ഒരു അവകാശവാദവുമില്ല, ഒരു ആശങ്കയുമില്ല, ഒരു പ്രത്യേക നേട്ടവും ഇതിൽ ഞങ്ങൾ കാണുന്നുമില്ല” സുകുമാരൻ നായർ പറഞ്ഞു.

അതേസമയം, എൻഎസ്എസിന്റെ നിലപാട് മറ്റൊരു രീതിയിൽ തിരിച്ചടിയായോയെന്നു സംശയിക്കുന്നതായി വട്ടിയൂർകാവിലെ യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാർ പ്രതികരിച്ചു. എന്നാൽ എൻഎസ്എസ് കോൺഗ്രസിനെ അനുകൂലിച്ചുകൊണ്ട് നിലപാടെടുത്തിട്ടില്ലെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രസ്താവനയാണ് അത്തരത്തിലൊരു തെറ്റിദ്ധാരണ സൃഷ്ടിച്ചതെന്നും സുകുമാരൻ നായർ പ്രതികരിച്ചു.

“തിരഞ്ഞെടുപ്പ് കമ്മിഷനാണ് എൻഎസ്എസിന്റെ നിലപാടിനെ ഒരു കാരണവുമില്ലാതെ ദുർവ്യാഖ്യാനം ചെയ്തത്. അതിന്റെ ചുവട് പിടിച്ചുകൊണ്ടാണ് ബാക്കിയുള്ളവരെല്ലാം എൻഎസ്എസിന്റെ ശരിദൂരത്തെ വിമർശിച്ചത്. വളരെ വ്യക്തമാണ് എൻഎസ്എസിന്റെ നിലപാട്. അത് ഞങ്ങളുടെ എല്ലാ പ്രഖ്യാപനങ്ങളിലും വ്യക്തമാക്കിയിട്ടുമുണ്ട്,” സുകുമാരൻ നായർ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിനെ പരസ്യമായി പിന്തുണച്ച് എൻ‌എസ്‌എസ് രംഗത്തെത്തിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിനു വോട്ടുചെയ്യാന്‍ എൻ‌എസ്‌എസ് താലൂക്ക് യൂണിയന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം നിലപാടായിരിക്കും എൻ‌എസ്‌എസ് പുലര്‍ത്തുകയെന്നു ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നേരത്തെ മുതലേ വ്യക്തമാക്കിയിരുന്നു. ശരിദൂരം നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ സിപിഎമ്മിനെയും ബിജെപിയെയും വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങളൊന്നും ഉന്നയിച്ചിരുന്നതുമില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Congress worker threw dung over nss office