/indian-express-malayalam/media/media_files/uploads/2017/02/sudheeran-2.jpg)
തിരുവനന്തപുരം: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലും മറ്റു തിരഞ്ഞെടുപ്പുകളിലുമേറ്റ കനത്തപരാജയം കണക്കിലെടുത്ത് കോൺഗ്രസ് ഇനിയെങ്കിലും ആത്മപരിശോധന നടത്താൻ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ വി.എം സുധീരൻ. ഫെയ്സ്ബുക്കിലായിരുന്നു സുധീരന്റെ പ്രതികരണം.
ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച സാമ്പത്തിക നയങ്ങളിലേയ്ക്ക് തിരിച്ചുപോകണമെന്നും മറ്റ് തലങ്ങളിലും ആവശ്യമായിടത്ത് നയസമീപനങ്ങളില്‍ മാറ്റമുണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
സുധീരന്റെ കുറിപ്പിന്റെ പൂർണരൂപം:
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് സത്യസന്ധമായ ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകേണ്ടത് അനിവാര്യമായിരിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച സാമ്പത്തിക നയങ്ങളിലേയ്ക്ക് തിരിച്ചുപോകണം. മറ്റ് തലങ്ങളിലും ആവശ്യമായിടത്ത് നയസമീപനങ്ങളില്‍ മാറ്റമുണ്ടാകണം. ജനസ്വീകാര്യതയും പ്രവര്‍ത്തനരംഗത്തെ മികവുമായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനും പാര്‍ട്ടി പദവികള്‍ നല്‍കുന്നതിനുമുള്ള മാനദണ്ഡം. ജനവിശ്വാസം കൂടുതല്‍ ആര്‍ജ്ജിക്കത്തക രീതിയില്‍ പ്രവര്‍ത്തനശൈലിയിലും ഉചിതമായ മാറ്റം വരുത്തണം.
ഇതിലൂടെയെല്ലാം ജനകീയ അടിത്തറ വിപുലമാക്കി വര്‍ദ്ധിച്ച കരുത്തോടെ ബി.ജെ.പി.യുടെ വര്‍ഗ്ഗീയ-ഫാസിസ്റ്റ് നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ പോരാടാന്‍ കഴിയുന്ന സാഹചര്യം ഒരുക്കാന്‍ ഇനിയും വൈകരുത്. തെരഞ്ഞെടുപ്പ് വിധിയിലൂടെ ജനങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോയേ മതിയാകൂ.
കനത്ത തിരിച്ചടിയാണ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉണ്ടായത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും 19 സീറ്റിലാണ് ജയിച്ചത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാറില്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.