/indian-express-malayalam/media/media_files/uploads/2023/06/K-Sudhakaran.jpg)
കെ.സുധാകരൻ
കണ്ണൂർ: പോക്സോ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉയർത്തിയ ആരോപണങ്ങൾ തള്ളി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പോക്‌സോ കേസില്‍ അതിജീവിത രഹസ്യ മൊഴിയാണ് കൊടുത്തത്. ആ രഹസ്യമൊഴി ഗോവിന്ദന്‍ മാഷ് എങ്ങനെയറിഞ്ഞുവെന്ന് സുധാകരൻ ചോദിച്ചു.
എന്നെ പ്രതിയാക്കുന്നതിന് പിന്നിൽ സിപിഎം ആണ്. ഒരു തെളിവ് എനിക്കെതിരെ ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ എന്റെ പൊതുജീവിതം അവസാനിപ്പിക്കുമെന്ന വാക്ക് വീണ്ടും ആവര്‍ത്തിക്കുന്നു. മനസാ വാചാ കര്‍മണാ ഈ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും സുധാകരൻ ആവർത്തിച്ചു.
സുധാകരന് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട മോന്‍സണ്‍ തന്നെ പറഞ്ഞു. മൊഴി കൊടുത്ത പെണ്‍കുട്ടിയും തന്റെ പേര് പറഞ്ഞിട്ടില്ല. എന്ത് നാണംകെട്ട നെറികെട്ട പ്രവര്‍ത്തി ചെയ്യാനും സിപിഎം തയ്യാറാകുമെന്ന് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനയോടെ വ്യക്തമാണ്. അര്‍ഥശൂന്യമായ ജല്‍പ്പനങ്ങള്‍ നടത്തുന്ന ഗോവിന്ദന്‍ മാഷിനെപ്പോലെയുള്ള ഒരാള്‍ പറഞ്ഞതിനെ പുച്ഛിച്ച് തള്ളുന്നുവെന്നും സുധാകരൻ വ്യക്തമാക്കി.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് എം.വി.ഗോവിന്ദന്‍ ആരോപിച്ചത്. ഇക്കാര്യം അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്. പോക്സോ കേസിലെ കൂട്ടു പ്രതിയാണ് സുധാകരൻ. പീഡന സമയത്ത് സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് പറഞ്ഞു. സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍, പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് കോടതി വിധിച്ചിരുന്നു. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. 2019 ല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോന്‍സന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.