പാലക്കാട്: സംസ്ഥാനത്ത് കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സ്വരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വേണമെങ്കില്‍ ബിജെപിയിലേക്കു പോകുമെന്നു പറഞ്ഞ വ്യക്തിയാണ് കോണ്‍ഗ്രസിനെ ഇവിടെ നയിക്കുന്നത്. സംസ്ഥാനത്തുണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ പോലും ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് ആലോചിച്ച് ചെയ്യുന്നതാണെന്നും പിണറായി ആരോപിച്ചു.
“രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നത് ഇടതുപക്ഷം മാത്രമാണ്. രാജ്യം ഭരിക്കുന്നവര്‍ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ അറിയുന്നില്ല. അതിനാലാണു പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ മുന്നിലേക്കു കുതിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.
“കോൺഗ്രസ് തുടങ്ങിവച്ച ജനദ്രോഹ നയങ്ങളുടെ തുടർച്ചയാണ് ബിജെപി സർക്കാരും കേന്ദ്രത്തില്‍ നടത്തുന്നത്. കേന്ദ്രസർക്കാർ നയങ്ങൾ ജീവിതം ദുഷ്കരമാക്കുകയാണ്. ഇവിടെ അതിസമ്പന്നർക്കു മാത്രമാണു ജീവിക്കാൻ എളുപ്പം. ജനത്തെ വർഗീയ വിദ്വേഷ വലയത്തിലാക്കുകയാണ്. അടിസ്ഥാനപ്രശ്നങ്ങളെ മറയ്ക്കാനുള്ള സംഘപരിവാറിന്റെ വിദ്യയാണിത്,” മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ പ്രാദേശിക നീക്കുപോക്ക് വേണം. വിട്ടുവീഴ്ചകൾ ഉണ്ടാകേണ്ട സമയമാണ്, അപ്പോൾ പണ്ട് വലിയ പാർട്ടി ആയിരുന്നുവെന്നു പറഞ്ഞ് അനാവശ്യ വാശി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.