തിരുവനന്തപുരം: നിയസഭാ കയ്യാങ്കളിക്കേസിൽ മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും നാളെ തിരുവനന്തപുരത്തെ വിചാരണക്കോടതിയിൽ ഹാജരാവണം. മന്ത്രിമാർ നാളെ ഹാജരാവുന്നത് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി.
പൊതുമുതൽ നശിപ്പിച്ചതിന് മന്ത്രിമാർ അടക്കമുള്ള പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മന്ത്രിമാർ ഹാജരാവുന്നതിൽ സ്റ്റേ ആവശ്യപ്പെട്ടത്. കേസ് അടുത്തയാഴ്‌ച പരിഗണിക്കാനായി ജസ്റ്റിസ് വി.ജി.അരുൺ മാറ്റി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.
മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മന്ത്രിമാർ അടക്കം ആറ് പേരാണ് പ്രതികൾ. ഇതിൽ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, വി.ശിവൻകുട്ടി എന്നിവർ ജാമ്യമെടുത്തിരുന്നു. വി.ശിവൻകുട്ടി നൽകിയ നിവേദനത്തെ തുടർന്നാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്.
Read Also: പ്രവാചകനെ അവഹേളിച്ച് കാർട്ടൂൺ; അപലപിച്ച് സൗദി അറേബ്യ
പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്.
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. കേസ് തുടരാനാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. 2,20,000 രൂപയുടെ നാശനഷ്ടങ്ങളാണ് അന്നുണ്ടായത്. ഹര്‍ജി പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ പൊതുപ്രവര്‍ത്തകരായ എം.ടി.തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവരും ഹര്‍ജി നല്‍കിയിരുന്നു.