തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങൾ. സമൂഹവ്യാപനഭീതി നിലനിൽക്കുന്നതിനാൽ ജനങ്ങൾ കൃത്യമായി മാർഗനിർദേശങ്ങൾ പാലിക്കണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നഗരത്തിലെ മാർക്കറ്റുകളിലാണ് ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ ഉള്ളത്. തിരക്ക് ഏറെയുള്ള ചാല, പാളയം മാര്‍ക്കറ്റുകളില്‍ പകുതി കടകള്‍ മാത്രമെ തുറക്കൂ.
Read Also: കുതിപ്പ് തുടരുന്നു; ഇന്ധനവില വർധനവിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ
സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണം തുടരുന്നതിനു പിന്നാലെയാണ് നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച പതിമൂന്ന് പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരാഴ്‌ചയ്‌ക്കിടെ ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചത് ഏഴുപേര്‍ക്കാണ്. ഇത് സമൂഹവ്യാപനഭീതി വർധിപ്പിക്കുന്നു. ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴും നഗരത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജനങ്ങൾ അലംഭാവം കാണിക്കുന്നതായാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
നിയന്ത്രണങ്ങൾ ഇങ്ങനെ
നാല് ദിവസങ്ങളിൽ മാത്രമേ പച്ചക്കറി, പഴവർഗ കടകൾ തുറക്കാവൂ. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ. ആഴ്‌ചയിലെ മറ്റ് ദിവസങ്ങളിൽ കടകൾ അടച്ചിടണം. മീൻ കടകളിൽ പകുതി എണ്ണത്തിനു മാത്രം പ്രവർത്തിക്കാം. ഇപ്പോൾ മീൻ വിൽക്കുന്നവരിൽ അമ്പത് ശതമാനം പേർ മാത്രം വിൽപനയ്‌ക്ക് എത്തിയാൽ മതി. പലച്ചരക്ക് കടകളും മറ്റു കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കാം. മാംസവിൽപ്പന നടത്തുന്ന കടകൾ രാവിലെ 11 വരെ മാത്രമേ പ്രവർത്തിക്കാവൂ. കോഴിയിറച്ചി വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. ആൾക്കൂട്ടം മാർക്കറ്റിൽ കടക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. പാളയം, ചാല മാർക്കറ്റുകളിൽ കവാടങ്ങളിൽ പരിശോധന. മാളുകളിലെ സൂപ്പർ മാർക്കറ്റുകൾ ഹോം ഡെലിവറി ശക്തിപ്പെടുത്തും.
Read Also: Horoscope Today June 24, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
തലസ്ഥാനത്ത് രാഷ്‌ട്രീയ പരിപാടികൾക്ക് അടക്കം നേരത്തെ തന്നെ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനനഗരിയിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്കും സമരങ്ങൾക്കും പത്ത് പേരിലധികം പങ്കെടുക്കരുത്. സർക്കാർ പരിപാടികളിൽ ഇരുപതിൽ താഴെ ആളുകൾ മാത്രമേ പങ്കെടുക്കാവൂ. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, കൂട്ടിരിപ്പിന് ഒരാള്‍ മാത്രമേ പാടുള്ളൂ. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോള്‍ പേരും വണ്ടി നമ്പറും കുറിച്ചെടുക്കണം. നഗരത്തിൽ ഓട്ടോ ഡ്രൈവറായ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ നിരവധിപേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വിവാഹത്തിനും സംസ്‌കാര ചടങ്ങുകൾക്കും സർക്കാർ നിർദേശാനുസരണമുള്ള ആളുകളേ പങ്കെടുക്കാവൂ.