തിരുപ്പൂർ: കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങളുമായി ബസിലുണ്ടായിരുന്ന മലയാളി യാത്രക്കാരിയായ കരിഷ്മ.കെ. രാവിലെ 3.15ഓടെയാണ് അപകടം നടന്നതെന്ന് കരിഷ്മ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അപകടസമയത്ത് യാത്രക്കാർ എല്ലാവരും ഉറങ്ങുയായിരുന്നു എന്നും തനിക്ക് പരുക്കുകൾ ഒന്നും ഇല്ലെന്നും കരിഷ്മ വ്യക്തമാക്കി.
Read More: എങ്ങനെ പുറത്തെത്തിയെന്ന് ഓർമയില്ല; മരണം മുന്നിൽ കണ്ട നിമിഷത്തെക്കുറിച്ച് ശ്രീലക്ഷ്മി
Read More: കെഎസ്ആർടിസി അപകടം: ഹെൽപ്ലൈനുകൾ തുറന്നു, രണ്ട് മന്ത്രിമാർ സംഭവ സ്ഥലത്തേക്ക്
“എനിക്ക് ആ നിമിഷം കൃത്യമായി ഓർമിക്കാൻ കഴിയുന്നില്ല. ഞാൻ കണ്ടക്ടറുടെ സീറ്റിനു പിന്നിൽ, ഇടത് വശത്ത് രണ്ടാമത്തെ വരിയിലായിരുന്നു ഇരുന്നിരുന്നത്. കണ്ടക്ടർ അപകടത്തിൽ മരിച്ചു എന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്. ഞാൻ കണ്ണു തുറന്നപ്പോൾ ഞാനിരുന്ന സീറ്റിന്റെ വലതുവശം മുഴുവൻ തുറന്ന് കിടക്കുന്നതായി മനസിലായി. എന്റെ വലത് വശത്ത് ഇരുന്നിരുന്ന ഒരു യാത്രക്കാരൻ അബോധാവസ്ഥയിൽ ആയിരുന്നു. ലോറി ബസിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് ഡ്രൈവറുടെ സീറ്റിനു പിന്നിൽ വലതുവശത്തെ നിരവധി നിരകൾ പൂർണ്ണമായും ഇല്ലാതായി,” കരിഷ്മ പറഞ്ഞു.
Read More: കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസ് അപകടം: 20 മരണം, ഏറെയും മലയാളികൾ
ബസിന്റെ മുൻഭാഗം മുഴുവൻ നശിച്ചതിനാൽ, രക്ഷാ പ്രവർത്തകർ താഴെയുള്ള ബാഗേജ് ചേമ്പർ തുറന്നു തന്നെന്നും അതുവഴിയാണ് താൻ പുറത്തിറങ്ങിയതെന്നും കരിഷ്മ പറഞ്ഞു. “ചില യാത്രക്കാർ ജനാലയിലൂടെ ചാടി പുറത്തേയ്ക്ക് കടന്നു. ചിലർ പുറത്തു കടക്കാനായി വിൻഡോ ഗ്ലാസുകൾ തകർക്കുന്നതായി കണ്ടു,” അവർ പറഞ്ഞു.
അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 20 പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് സ്ത്രീകളും 14 പുരുഷന്മാരും ഉണ്ടായിരുന്നു. 25 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഗതാഗതി മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 42 പേരും മലയാളികളാണ്. കോയമ്പത്തൂർ അവിനാശി റോഡിൽ വച്ചാണ് അപകടം ഉണ്ടായത്.
മരിച്ചവരിൽ ഏറെയും മലയാളികളാണ്. ബസ് ഡ്രൈവർ ഗിരീഷ് (43, പെരുമ്പാവൂർ, എറണാകുളം), കണ്ടക്ടർ ബൈജു (47, പിറവം, എറണാകുളം), ഇഗ്നി റാഫേല്‍ (39, ഒല്ലൂര്‍,തൃശൂര്‍), ഹനീഷ് ( 25, തൃശൂര്‍), നസീഫ് മുഹമ്മദ് അലി ( 24, തൃശൂര്‍), ശിവകുമാര്‍ ( 35, ഒറ്റപ്പാലം), റോസിലി ( 61, പാലക്കാട്), രാഗേഷ്. കെ (35, പാലക്കാട്), ജിസ്മോന് ഷാജു ( 24, തുറവൂര്‍), ഐശ്വര്യ (28, എറണാകുളം), കിരണ്‍ കുമാര്‍ (33, തുംകൂർ, കർണാടക) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.