തിരുവനന്തപുരം: വിഭാഗീയതകള്‍ക്കതീതമായി മനുഷ്യമനസ്സുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്റെ മഹദ് സന്ദേശം ഉള്‍ക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ക്രിസ്മസ് ആശംസാ സന്ദേശത്തിൽ എല്ലാ മലയാളികളോടും അഭ്യർത്ഥിച്ചു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ യേശു ജനങ്ങള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ സ്നേഹ-സാഹോദര്യ-സമത്വ സന്ദേശങ്ങള്‍ക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും വിശുദ്ധകുർബാന നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ക്രിസ്മസ് പ്രാർത്ഥനകൾക്കായി പതിനായിരങ്ങളാണ് ഒത്തുകൂടിയത്. മാർപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗവും വിശുദ്ധ കുർബാനയും നടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനിൽ ഇത്തവണ ഒരുക്കിയത്. സംസ്ഥാനത്തും വിവിധ ദേവാലയങ്ങളിലും വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടന്നു.
Read More: തിരുപ്പിറവിയുടെ ആഘോഷം; ഇന്ന് ക്രിസ്മസ്
വത്തിക്കാൻ ഉദ്യോഗസ്ഥർക്കായുള്ള ക്രിസ്മസ് ദിന സന്ദേശത്തിൽ പോപ് ഫ്രാൻസിസ്, പുതിയ കാലത്തെ ക്രിസ്തുമതത്തെ പുനർനിർവചിക്കാനാണ് ആഹ്വാനം ചെയ്തത്. യൂറോപ്പിൽ പോസ്റ്റ് – ക്രിസ്ത്യൻ കാലഘട്ടത്തിൽ കാലത്തിനനുസരിച്ച് ക്രിസ്തുമതത്തെ പുതുതലമുറയിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞിരുന്നു. ഒപ്പം സഭയുടെ വീഴ്ചകൾ വിശ്വാസികളെ ക്രിസ്തുവിൽ നിന്ന് അകറ്റാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലും വിശ്വാസികൾ ദേവാലയങ്ങളിൽ തിരുപ്പിറവി ആഘോഷിച്ചു. തിരുപ്പിറവി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രാർത്ഥനകളും പാതിരാക്കുർബാനകളും പ്രത്യേക ശുശ്രൂഷകളും നടന്നു. പൗരത്വനിയമഭേദഗതിയുടെ ഭാഗമായി നടക്കുന്ന പ്രതിഷേധങ്ങൾ പരോക്ഷമായെങ്കിലും പരാമർശിച്ചുകൊണ്ടായിരുന്നു പല സഭാധ്യക്ഷൻമാരുടെയും ക്രിസ്മസ് ദിന സന്ദേശവുമായുള്ള പ്രസംഗങ്ങൾ.