തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിനു ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാള്‍, മനുഷ്യ സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണു നല്‍കുന്നതെന്നും ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍ ഈ സന്ദേശങ്ങള്‍ക്കു വലിയ പ്രസക്തിയുണ്ടെന്നും ആശംസാ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഈ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ റമദാനും ഈദുല്‍ ഫിത്തറും പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
Read More: സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ചെറിയ പെരുന്നാൾ, ആശംസകൾ കൈമാറാം
ഇന്നാണ് കേരളത്തിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ, സൌദി എന്നിവിടങ്ങളിൽ ഇന്നാണ് പെരുന്നാൾ ആഘോഷിക്കുന്നത്. റംസാന്‍ 30 പൂര്‍ത്തിയാക്കിയാണ് ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് തീരുമാനം. ശവ്വാല്‍ മാസപ്പിറവി കണ്ടതായി എവിടെ നിന്നും വിശ്വസനീയമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ന് റംസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചമ്മത് ഹാജി,കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി എന്നിവര്‍ അറിയിച്ചിരുന്നു.
കേരളത്തില്‍ മേയ് ആറ് മുതലാണ് റമദാന്‍ വൃതം ആരംഭിച്ചത്. ഇസ്‌ലാമിക കലണ്ടറായ ഹിജ്റയിലെ ഒരു മാസത്തിന്റെ പേരാണ് റംസാൻ അഥവ റമദാൻ. ഇതിന് ശേഷം വരുന്ന ശവ്വാൽ മാസത്തിലെ ആദ്യ ദിനത്തിലാണ് മുസ്ലിങ്ങൾ ചെറിയ പെരുന്നാൾ അഥവ ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്.
ഇസ്‌ലാമിലെ ഏറ്റവും പുണ്യമുളള മാസമാണ് റംസാൻ. ഖുർആൻ അവതരണത്തിന്റെ വാർഷികാഘോഷം എന്ന നിലയ്ക്കാണ് റമദാൻ കണക്കാക്കപ്പെടുന്നത്. ഈ മാസത്തിൽ ഖുർആൻ പഠനത്തിനും വായനയ്ക്കും പ്രവാചകൻ മുഹമ്മദ് കൂടുതൽ സമയം നീക്കി വച്ചിരുന്നതായും പറയപ്പെടുന്നു.
Read More: Eid ul Fitr: വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍