തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ചയ്ക്കുന്നതിനുള്ള കേന്ദ്ര നിർദേശം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ബസ് മാർഗം തിരിച്ചയക്കാനുള്ള കേന്ദ്ര നിർദേശം കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ കാര്യത്തിൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി. അതിനാൽ നോൺസ്റ്റോപ്പ് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ടു.
കേരളത്തിൽ 360000 അതിഥി തൊഴിലാളികളുണ്ടെന്നും ഇവർ 20826 ക്യാമ്പുകളിലായാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി. അവരിൽ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് മടങ്ങി പോകാൻ ആഗ്രഹിക്കുന്നുണ്ട്. ബംഗാൾ, ആസാം, ഒഡിഷ, ബിഹാർ, യുപി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും. ഇവരെ കൊണ്ടുപോകാൻ നോൺസ്റ്റോപ് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് നേരത്തെ അഭ്യർത്ഥിച്ചതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങാന്‍ അനുമതി; നിബന്ധനകള്‍ ഇവയാണ്
ഇത്രയധികം ആളുകളെ ഇത്രയും ദൂരം ബസ് മാർഗ്ഗം കൊണ്ടുപോകുക ദുഷ്കരമായിരിക്കും. അത്തരത്തിൽ കൊണ്ടുപോകുമ്പോൾ രോഗം പടരാനുള്ള സാധ്യതയും കൂടുതലാണ്. ഇതെല്ലാം കണക്കിലെടുത്താണ് സംസ്ഥാനം റെയിൽവേയുടെ സ്പെഷ്യൽ ട്രെയിനിനായി ആവശ്യമുന്നയിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്തയച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്രെയിനുകളിൽ ആവശ്യമായ ഭക്ഷണവും വെള്ളവും ആരോഗ്യ സംഘത്തെയും അനുവദിക്കണമെന്നും കത്തിലൂടെ ചീഫ് സെക്രട്ടറി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Also Read: ഇതര സംസ്ഥാനങ്ങളിലെ മലയാളികൾ; തിരിച്ചെത്തിക്കുക മുൻഗണനാ അടിസ്ഥാനത്തിൽ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, വിനോദ സഞ്ചാരികള്‍, തീര്‍ത്ഥാടകര്‍ എന്നിവരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ഇത് സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. സംഘമായി മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. കൂടാതെ, യാത്ര തുടങ്ങും മുമ്പ് കോവിഡ് പരിശോധന നടത്തും. ഇവര്‍ ഇപ്പോള്‍ തങ്ങുന്ന സംസ്ഥാനങ്ങളും സ്വന്തം സംസ്ഥാനവും തമ്മിലുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാകും ഇവരുടെ യാത്ര.