തിരുവനന്തപുരം: ദേശീയ-സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാന വ്യാപകമായി ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നടത്തിയ ഹര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
“സംസ്ഥാനത്ത് ഇന്നലെ നടന്നത് ആസൂത്രിതമായ ആക്രമങ്ങളാണ്. കേരളത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത തരം അക്രമങ്ങളാണ് ഉണ്ടായത്. മുഖം മൂടി ആക്രമണങ്ങളും നടന്നു. കുറച്ച് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല,” മുഖ്യമന്ത്രി വ്യക്തമാക്കി.
“വര്‍ഗീയതയെ തടയാന്‍ കേരളത്തിലെ പൊലീസിന് സാധിച്ചു. കേരളം വര്‍ഗീയതയെ താലോലിക്കുന്ന നാടല്ല. പക്ഷെ കേരളത്തിലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ നേരിടേണ്ടതുണ്ട്,” പിണറായി കൂട്ടിച്ചേര്‍ത്തു.
അതേസമയം പിഎഫ്ഐ ഹര്‍ത്താലിനിടെയുണ്ടായ വ്യാപക ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പൊലീസിനേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. ഹര്‍ത്താല്‍ നേരിടാന്‍ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയില്ല. അക്രമങ്ങള്‍ തടയാന്‍ കഴിയാത്തത് ദൗര്‍ഭാഗ്യകരമെന്നും സതീശന്‍.
ഇന്നലെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം വ്യാപക അക്രമങ്ങളാണ് നടന്നത്. 157 കേസുകളാണ് വിവിധ ജില്ലകളിലായി റജിസ്റ്റര്‍ ചെയ്തത്. 368 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു. ഹര്‍ത്താലിൽ 70 കെ എസ് ആർ ടി സി ബസുകൾ തകർത്തതായും ഏകേദശം 45 ലക്ഷം രൂപയുടെ നഷ്ടം സംഭിച്ചതായുമാണു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.