കൊച്ചി: തന്റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ പരാജയത്തിന് മുഖ്യമന്ത്രിയുടെ ശൈലി ഒരു കാരണമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെ:
“എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കും. അതില്‍ യാതൊരു മാറ്റവും വരില്ല. അതിനെ പറ്റി തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. ആര്‍ക്കാ ധാര്‍ഷ്ട്യം, ആര്‍ക്കാ ധാര്‍ഷ്ട്യമില്ലാത്തത് എന്നൊക്കെ ജനങ്ങള്‍ക്കറിയാം. അത് ജനങ്ങള്‍ തന്നെ വിലയിരുത്തും. ഞാന്‍ ഈ നിലയിലേക്ക് എത്തിയത് ഇത്രയും കാലത്തുള്ള എന്റെ ശൈലിയിലൂടെയാണ്. ആ ശൈലിയെല്ലാം ഇനിയും തുടരുക തന്നെ ചെയ്യും” പിണറായി വിജയന്‍ പറഞ്ഞു.
Read More: അപ്രതീക്ഷിത ഫലം, സ്ഥായിയായ ഒന്നല്ല: മുഖ്യമന്ത്രി
അതേസമയം, മുഖ്യമന്ത്രി ഈ ശെെലി തന്നെ തുടരണമെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഈ ശെെലി തന്നെ പിണറായി തുടരുന്നതാണ് നല്ലതെന്ന് ചെന്നിത്തല തുറന്നടിച്ചു. അത് കാര്യങ്ങൾ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. 19 ഇടത്തും യുഡിഎഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. ഇടത് മുന്നണിക്ക് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായി. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജി ആവശ്യം മുഖ്യമന്ത്രി പൂർണമായും തള്ളികളഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നേറ്റ കനത്ത പരാജയം എന്തുകൊണ്ടാണെന്ന് സിപിഎം വിലയിരുത്തുമെന്നാണ് നേതാക്കള്‍ പ്രതികരിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന് ഇതൊരു അഗ്നിപരീക്ഷയായിരുന്നു. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത വിധം ധ്രുവീകരണത്തിന് പാത്രമായപ്പോള്‍ പിണറായി വിജയനും ഇടതുപക്ഷവും ഒരൊറ്റ നിലപാടിലായിരുന്നു. ശബരിമല വിഷയം ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നല്‍കുമെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്തിയപ്പോഴും പിണറായി വിജയന്‍ വലിയ ശുഭാപ്തി വിശ്വാസത്തിലായിരുന്നു.
ശബരിമല വിഷയത്തില്‍ സര്‍ക്കാരെടുത്ത നിലപാട് വിശദീകരിക്കുകയും സംഘപരിവാറിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുകയും ചെയ്തായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പിണറായി വിജയന്‍ കളം നിറഞ്ഞത്. ഇടതുപക്ഷത്തിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും കൂടുതല്‍ സജീവമായി പ്രവര്‍ത്തിച്ചതും മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായപ്പോഴും പിണറായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുകയും രാഷ്ട്രീയം സംസാരിക്കുകയും ചെയ്തു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ പിണറായി വിജയന് അത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
Read More: പിണറായി വിജയന്‍ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്
തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വർഗീയതയ്ക്കെതിരെയുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പ് എന്നാണ് പിണറായി അവകാശപ്പെട്ടിരുന്നത്. മാത്രമല്ല, നിലപാടിലുറച്ച് നിൽക്കുമെന്നും ലഭിക്കുന്ന വോട്ടുകളല്ല വിഷയമെന്നും പിണറായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടായിരുന്നു പിണറായി ഇങ്ങനെയൊരു പരമാർശം നടത്തിയത്: “ആധുനിക കേരളത്തെ നമുക്ക് ബലി കൊടുക്കാനാകില്ല. ഇക്കാര്യത്തിൽ എത്ര വോട്ട് കിട്ടുമെന്നുള്ളതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നുള്ളതോ, എത്ര സീറ്റ് ലഭിക്കുമെന്നുള്ളതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നുള്ളതോ നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല”- എന്നാണ് പിണറായി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേ നിലപാട് ആവർത്തിച്ചു.