/indian-express-malayalam/media/media_files/uploads/2019/01/Pinarayi1.jpg)
തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജുമെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് അന്തിമമെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും അത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടാണ് അന്തിമമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കോടതിയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനം നേരിട്ട ദുരന്തത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സർക്കാരിനെതിരായി തിരിച്ചുവിടാൻ സാധിക്കുമോ എന്ന ഉദ്ദേശത്തോടെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സർക്കാർ നിയമസഭയിലടക്കം വ്യക്തത വരുത്തിയിട്ടുള്ളതാണ്. അതേ കാര്യങ്ങൾ തന്നെയാണ് വീണ്ടും മാധ്യമങ്ങളിൽ വന്നിട്ടുള്ളത്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിധമാണ് ഇത് പ്രചരിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: ‘മഹാപ്രളയം മനുഷ്യനിര്‍മ്മിതമോ?’; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
അമിക്കസ് ക്യൂറി എന്നത് അഭിഭാഷ സംഘ സഹായം മാത്രമാണ്. കോടതിക്ക് നേരിട്ട് ചെന്ന് ശേഖരിക്കാൻ കഴിയാത്ത കാര്യങ്ങൾ ശേഖരിക്കാൻ നിയോഗിച്ച സമിതി. അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകൾ തള്ളാനോ കൊള്ളാനോ കോടതിക്ക് അധികാരമുണ്ട്. അമിക്കസ് ക്യൂറി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ആവശ്യമായ രേഖകൾ ശേഖരിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന ചർച്ച ഇപ്പോൾ തന്നെ ഉയർന്നുവന്നിട്ടുണ്ട്. അങ്ങേയറ്റത്തെ ശാസ്ത്രീയ സാങ്കേതിക ജ്ഞാനം ആവശ്യമുള്ള കാര്യമാണിത്. സാങ്കേതികത്തമുള്ള മദ്രാസ് ഐഐടി, കേന്ദ്ര ജലകമ്മീഷൻ എന്നിവർ കേരളത്തിലെ പ്രളയത്തെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ട്. അസാധാരണമായ മഴയാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്ന് ഇവരുടെ പഠന റിപ്പോർട്ടിലുള്ളതാണ്. അന്താരാഷ്ട്ര സമൂഹം അടക്കം കേരളം പ്രളയത്തെ കെെക്കാര്യം ചെയ്ത രീതിയെ ശ്ലാഘിച്ചിട്ടുള്ളതാണ്. എന്നാൽ, ഇത്തരം വസ്തുതകൾ പരിഗണിക്കാതെയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഡാമുകൾ വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്നാണ് അമിക്കസ് ക്യൂറി പറയുന്നത്. എന്നാൽ, ഇത് തീർത്തും തെറ്റാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.