scorecardresearch
Latest News

‘തന്നിലാണ് സര്‍വാധികാരങ്ങളും എന്ന് കരുതുന്നു’; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടില്ലെന്ന് പറഞ്ഞതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു

pinarayi vijayan, arif mohammad khan, ie malayalam

തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. തല്‍പര കക്ഷികള്‍ ഉയര്‍ത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ സര്‍ക്കാരിനെയോ നാടിനെയോ തകര്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ ഇടത് മുന്നണിയുടെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ല. ഈ രംഗത്ത് ചുരങ്ങിയ കാലം കൊണ്ട് കേരളം വലിയ മുന്നേറ്റമുണ്ടാക്കി. എന്നാല്‍ ഈ മുന്നേറ്റം പലരെയും അസ്വസ്ഥമാക്കുന്നു. ചാന്‍സലര്‍ പദവിയിലിരുന്നുകൊണ്ട് സര്‍വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടി ഇരിക്കുന്ന പദവിക്ക് യോജിച്ചതല്ലെന്നും ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാകളുടെ ചാന്‍സലറായ ഗവര്‍ണര്‍ക്ക് സര്‍വകലാശാല നിയമത്തിന്റേതല്ലാതെ മറ്റ് ഭരണഘടനാപരമായ അവകാശങ്ങളില്ല. സര്‍വകലാശാല നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ക്കെതിരെ ചാന്‍സലര്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. ഈ നിയമത്തില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഘട്ടങ്ങള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സാഹചര്യങ്ങളില്ല, ചാന്‍സലര്‍ക്ക് ഇതില്‍ ഇടപെടാനുള്ള ഒരു അവകാശവും പറയുന്നില്ല. അതുകൊണ്ട് തന്നെ വൈസ്ചാന്‍സലര്‍മാര്‍ക്കെതിരായ നടപടി കോടതി അംഗീകരിച്ചില്ല. കേരളത്തിന്റെ നിയമ പ്രകാരമാണ് വൈസ്ചാന്‍സലര്‍മാരുടെ നിയമനം. നിയമസഭയുടെ അധികാരത്തിന് മേല്‍ കടന്ന് കയറുന്ന ഒരു അധികാരവും അനുവദിച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ ഭരണാഘടനാപരമായ അവകാശങ്ങളെ പോലും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇവിടെ ഒരാള്‍ സമാന്തര സര്‍ക്കാര്‍ ആകാന്‍ ശ്രമിക്കുന്നു. മന്ത്രിയെ പിരിച്ചുവിടാനും സെനറ്റ് അംഗങ്ങളെ പരിച്ചുവിടാനും പറയുന്നു. തന്നിലാണ് ഈ നാട്ടിലെ സര്‍വ അധികാരങ്ങളും എന്ന് ആരെങ്കിലും കരുതിയാല്‍ അവിടെ ഇരിക്കുകയുള്ളു, ഇപ്പോള്‍ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനാണ് ശ്രമിക്കുന്നത്. കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത വി.സിമാരുടെ നിയമനത്തെയാണ് ചോദ്യം ചെയ്യപ്പെട്ട ഒന്നിന്റെ പേരില്‍ നിയമപരമല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നത്. ജുഡീഷ്യറിക്കും മേലെയാണ് താന്‍ എന്ന ഭാവമാണ് പ്രകടമാക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടില്ലെന്ന് പറഞ്ഞതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിയസഭയ്‌ക്കെതിരെയുള്ള വെല്ലുവിളിയാണിത്, നിയമസഭയെ നോക്കു കുത്തിയാക്കാന്‍ അനുവദിക്കില്ല. പൊലീസിന് നിര്‍ദേശം നല്‍കുന്നത് തുടങ്ങി ഇല്ലാത്ത അധികാരങ്ങളും, ചുമതലപ്പെടുത്താത്ത കാര്യങ്ങളും ചെയ്യുന്നു എന്നാല്‍ അവര്‍ ഭരണാഘടനാപരമായ കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചുരുങ്ങിയ കാലത്തിനകം തന്നെ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നേട്ടങ്ങള്‍ ഏറ്റവും അസ്വസ്ഥതപ്പെടുത്തിയത് ആര്‍.എസ്.എസിനേയും സംഘ്പരിവാറിനേയുമാണ്. അവര്‍ ആഗ്രഹിക്കുന്നത് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന യുവാക്കളുള്ള സര്‍വകലാശാലകളും കോളേജുകളും തങ്ങളുടെ വരുതിയിലാക്കണമെന്നാണ്. അതിനായി കരുനീക്കുകയാണ് അവര്‍ മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan against governor