തൃശൂര്‍: നിയമത്തിനും നീതിക്കും മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര വലിയ ഉന്നതനായാലും തെറ്റു ചെയ്താൽ നടപടിയുണ്ടാകും. ഉന്നതർക്ക് നിയമത്തിനു മുന്നിൽ പ്രത്യേക പരിഗണനയില്ല. സാമൂഹ്യ സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിർവഹണത്തിന് തടസമാകില്ലെന്നും പിണറായി വിജയൻ തൃശൂരിൽ പറഞ്ഞു.തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ ബറ്റാലിയൻ രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ലോക്കപ്പ് മർദനവും മൂന്നാം മുറയും പൂർണമായും അവസാനിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. മൂന്നാമുറ ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ല. കുറ്റം തെളിയിക്കാനും വ്യക്തി വൈരാഗ്യം തീർക്കാനും മൂന്നാം മുറ സ്വീകരിക്കുന്നവർക്കു കേരളാ പൊലീസിൽ സ്ഥാനമുണ്ടാകില്ല. അടുത്തിടെ നടന്ന ഇത്തരം സംഭവങ്ങളിൽ അന്വേഷണം നല്ല രീതിയിൽ നടന്നു വരികയാണ്. റിപ്പോർട്ടുകൾ പൂർത്തിയായാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. ലോക്കപ്പിൽ മനുഷ്യ വിരുദ്ധമായാതൊന്നും അനുവദിക്കില്ല. ചിലരുടെ പ്രവർത്തികൾ മൂലം പൊലീസ് സേനയുടെ ആകെ നേട്ടങ്ങൾ കുറച്ചു കാണുന്ന സ്ഥിതിയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
Read Also: പ്രതിഷേധം ഫലം കണ്ടു; ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു
നേരത്തെയും സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. മൂന്നാം മുറയും കസ്റ്റഡി കൊലപാതകങ്ങളും അംഗീകരിക്കാൻ സാധിക്കില്ലെന്നും അത്തരം നടപടികളിൽ പ്രതികളാകുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സർവീസിൽ നിന്ന് തന്നെ അത്തരക്കാരെ പുറത്താക്കുമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.