പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാർ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കലക്ടറോടും എസ്‌പിയോടും കമ്മീഷന്‍ വിശദീകരണം തേടി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവാവിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ‘ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതുപോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അട്ടപ്പാടി കടുക് മണ്ണ ആദിവാസി ഊരിലെ മധു (27) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. മകൻ അനുഭവിച്ച വേദന കൊലപാതകികളും അനുഭവിക്കണമെന്ന് മധുവിന്റെ അമ്മ അല്ലി പറഞ്ഞു. നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസു ആവശ്യപ്പെട്ടു.
സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. മോഷ്ടിച്ചതിനാണ് തല്ലുകയും കൊല്ലുകയും ചെയ്തതെങ്കില്‍ അതിന് ആര്‍ക്കും അധികാരം കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ശിക്ഷ ഉറപ്പുവരുത്തും. തല്ലിക്കൊല്ലാന്‍ ആര്‍ക്കും അധികാരമില്ല. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കും. എസ്‌പിയുടെ മേല്‍നോട്ടത്തില്‍ അന്വഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അടുത്തിടെയാണ് സ്ഥലത്ത് നടന്ന ഒരു മോഷണത്തില്‍ മധുവിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നത്. കുറച്ചുദിവസമായി കാണാതായിരുന്ന യുവാവിനെ അക്രമാസക്തമായ ആൾക്കൂട്ടം വനത്തിനടുത്തുള്ള പ്രദേശത്ത് വച്ച് പിടികൂടുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. അരിയും ഭക്ഷണസാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ട വിചാരണ ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്‌വരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മർദ്ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തിൽ കെട്ടിയായിരുന്നു മർദ്ദനം. ഇതിന്റെ വീഡിയോ പകർത്താനും നാട്ടുകാർ മറന്നില്ല. മധുവിനെ മർദ്ദിക്കുന്നത് പശ്ചാത്തലമാക്കി സെൽഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രതിഷേധം ശക്തമായിട്ടുണ്ട്.