തിരുവനന്തപുരം: മത്സ്യത്തൊഴിലാളി നേതാവ് ടി പീറ്ററിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മത്സ്യത്തൊഴിലാളികളുടെ സമസ്ത പ്രശ്നങ്ങളിലും ഇടപെടാനും പരിഹരിക്കാനും മുന്നിട്ടിറങ്ങിയ സ്ഥിരോത്സാഹിയായ പൊതു പ്രവർത്തകനായിരുന്നു പീറ്റർ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ന്യൂമോണിയ ബാധിച്ചതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ബുധനാഴ്ച വൈകുന്നേരത്തോടെ ഹൃദയസ്തംഭനമുണ്ടായി.
Read More: അധികാരം ഡൽഹിയിലും, ഹൃദയം ബിഹാറിലും; പാസ്വാൻ, രാഷ്ട്രീയത്തിലെ ദലിത് മുഖം
തിരുവനന്തപുരം വേളി സ്വദേശിയായ പീറ്റർ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. തിരുവനന്തപുരത്തെ ജനകീയ പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്നു. 2018ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ടയിലേക്ക് അടക്കം മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും അയക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും പീറ്ററാണ്.
കഴിഞ്ഞ 35 വർഷമായി നിരവധി മത്സ്യത്തൊഴിലാളി പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. വിദേശകപ്പലുകൾക്ക് തീരക്കടലിൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയതിനെതിരെയുള്ള പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായി. ആദിവാസി സമരമുൾപ്പെടെ നിരവധി മനുഷ്യാവകാശ സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മത്സ്യമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ‘അലകൾ’ വാർത്താ പത്രികയുടെ എഡിറ്റായിരുന്നു.
തിരുവനന്തപുരം വേളി സ്വദേശിയാണ്. മാഗ്ലിനാണ് ഭാര്യ. മകൾ: ഡോണ.