തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതു വരെയുള്ള നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.
സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ, ഗതാഗത വകുപ്പുമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലെ നിര്‍ദ്ദേശം മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയുമായും ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കുന്നത്.
സംസ്ഥാനത്തെ സ്റ്റേജ് ,കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ജൂലൈ ഒന്നിന് ആരംഭിച്ച രണ്ടാം ക്വാര്‍ട്ടറിലെയും ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെയും വാഹന നികുതികള്‍ അടയ്ക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ക്വാര്‍ട്ടറിലെ നികുതി പൂര്‍ണമായും ഒഴിവാക്കിയിരുന്നു. കോവിഡ് മഹാമാരി മൂലം വാഹന ഗതാഗത രംഗത്തുള്ളവരുടെ സാമ്പത്തിക ബുദ്ധിമുട്ടും തൊഴില്‍ രാഹിത്യവും നിലനില്‍ക്കുന്നത് പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടിയെന്ന് മന്ത്രി പറഞ്ഞു.
Also Read: കോഴിക്കോട്ടെ നിപാ പ്രഭവ കേന്ദ്രം വവ്വാലുകൾ? സാമ്പിളുകളില്‍ ആന്റി ബോഡി സാന്നിധ്യം