/indian-express-malayalam/media/media_files/uploads/2019/07/sfi-4b65fd6a-a8e4-4d66-9607-9eeba3fd2c4d.jpg)
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആരോപണവിധേയമായ എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചുവിടുമെന്ന എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവിന്റെ പ്രസ്താവനയ്ക്കെതിരെ ജില്ലാ നേതൃത്വം. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. പ്രതികളായ ആറ് പേര്‍ക്കെതിരെ മാത്രം നടപടി എടുത്താല്‍ മതിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്നുമാണ് സാനു പറഞ്ഞത്. സംഭവത്തില്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പൊലീസ് സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സാനു പറഞ്ഞു.
ബിരുദ വിദ്യാർഥിയെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു എസ്എഫ്ഐ നേതാക്കളെയാണ് പൊലീസ് തിരയുന്നത്. ചാല ഏരിയ കമ്മിറ്റി അംഗം നസീം, ശിവരഞ്ജിത്ത് എന്നിവരാണ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയത്. ഇതിൽ നസീം തിരുവനന്തപുരം നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെ റോഡിലിട്ട് മർദിച്ച കേസിൽ പ്രതിയാണ്.
Read More: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം; വിദ്യാർഥിക്ക് കുത്തേറ്റു
നസീമും ശിവരഞ്ജിത്തുമാണ് കുത്തിയതെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കാന്പസിലെ നിരവധി വിദ്യാർഥികളും എസ്എഫ്ഐ നേതാക്കൾക്കെതിരെ രംഗത്തുവന്നു. മുന്നൂറിലധികം വിദ്യാർഥികള്‍ ഒപ്പിട്ട കത്ത് പ്രിന്‍സിപ്പലിന് കൈമാറി. കന്റോണ്‍മെന്‍റ് അസിസ്റ്റൻഡ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. ട്രാഫിക് പൊലീസിനെ മർദിച്ച സംഭവത്തിൽ നസീമിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചത് വൻ വിവാദം സൃഷ്ടിച്ചിരുന്നു.
ഇയാൾ ഒളിവിലാണെന്നായിരുന്നു പൊലീസ് വിശദീകരണം. അതിനിടെ ഇയാൾ തലസ്ഥാനത്ത് മന്ത്രി എ.കെ.ബാലൻ പങ്കെടുത്ത പൊതുപരിപാടിയിൽ ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ പൊലീസ് വെട്ടിലായി. പിന്നാലെ ഇയാൾ കീഴടങ്ങി ജാമ്യം നേടുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.