/indian-express-malayalam/media/media_files/uploads/2018/11/pinarayi-chennithala.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം സംബന്ധിച്ച യുഡിഎഫ് നിലപാട് യോഗത്തിൽ പറയും. പൗരത്വ ഭേദഗതി നിയമത്തിൽ യുഡിഎഫ് സ്വന്തം രീതിയിൽ സമരവുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
സമരലക്ഷ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ അഭിപ്രായ ഭിന്നത ഒന്നുമില്ല. കെപിസിസി പ്രസിഡന്റാണ് കോണ്‍ഗ്രസിലെ അവസാന വാക്ക്. അദ്ദേഹവുമായി ഒരു ആശയക്കുഴപ്പവുമില്ല. സമരത്തിന്റെ പേരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഭാവി പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ 31 ന് യോഗം ചേരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Read Also: കുലുങ്ങാതെ കേന്ദ്രം; ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ 8,500 കോടി അനുവദിച്ചു
പൗരത്വ ഭേദഗതി നിയമം ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത, സാമൂഹിക നേതാക്കളുടെയും യോഗം വിളിച്ചത്. 29 ന് രാവിലെ 11 ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ് യോഗം.
പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം ചെയ്യുന്ന പ്രവർത്തകരെ സംസ്ഥാന സർക്കാർ കരുതൽ തടങ്കലിൽ വയ്ക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാർ മോദിയുടെ പാത പിന്തുടരുകയാണെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല പൗരത്വനിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ്-യുഡിഎഫ് സംയുക്തപ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.