തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ തുടരവേ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. പൗരത്വ ഭേദഗതി നിയമം ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് യോഗം വിളിച്ചത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മത -സാമൂഹ്യ സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ഇന്ന് രാവിലെ 11 ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ് യോഗം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏതെല്ലാം തരത്തില്‍ പ്രതിഷേധം നടത്തണമെന്ന് ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.
സർക്കാരുമായി ചേർന്നുള്ള പ്രതിഷേധ പരിപാടികളെ പൂർണ്ണമായി തള്ളുന്ന നിലപാടുള്ള കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനോട് സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാരുമായി യോജിച്ചുള്ള സമരത്തോട് നേരത്തെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ നേതാവാണ് മുല്ലപ്പള്ളി. സര്‍ക്കാരുമായി യോജിച്ചുള്ള പരിപാടികള്‍ താല്പര്യമില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
Read Also: Horoscope of the Week (Dec 29 -Jan 04 28 2019-2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
സർവ്വകക്ഷിയോഗത്തിൽ ബിജെപി പ്രതിനിധികൾ പങ്കെടുക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആശങ്കയുടെ ആവശ്യമില്ലെന്നും തെറ്റിദ്ധാരണകൾ മാറ്റുമെന്നും ബിജെപി പ്രതിനിധികൾ സർവ്വകക്ഷിയോഗത്തിൽ പറയും.
ഭരണഘടനാ സംരക്ഷണ സമിതിക്ക് രൂപം നൽകാനുള്ള ആലോചനകളും സർക്കാർ നടത്തുന്നുണ്ട്. നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി ആരംഭിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇങ്ങനെയൊരു ആശയം ഉരുതിരിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആശയം മുന്നോട്ടുവച്ചത്. സര്‍വകക്ഷിയോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കും. പ്രതിപക്ഷവും ഇതിനെ പിന്തുണച്ചാല്‍ തുടർനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.