/indian-express-malayalam/media/media_files/uploads/2018/09/Changanassery-Bishop.jpg)
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പരോക്ഷമായി പിന്തുണച്ച് ചങ്ങനാശേരി അതിരൂപതയുടെ ഇടയലേഖനം. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പേരില്‍ ഇന്ന് പുറത്തിറക്കിയ ഇടയലേഖനത്തിലാണ് ബിഷപ്പ് ഫ്രാങ്കോയുട അറസ്റ്റ് ക്രൈസ്തവര്‍ക്കു നേരേയുള്ള പീഡനമാണെന്ന് പരോക്ഷമായി പറയുന്നത്. ഇടയലേഖനത്തിൽ ഒരിടത്തും ബിഷപ്പ് ഫ്രാങ്കോയുടെ പേരോ കന്യാസ്ത്രീയെ ബിഷപ്പ് ബലാൽസംഗം ചെയ്തുവെന്ന കേസിനെ കുറിച്ചോ പരാമർശമില്ല.​എന്നാൽ യേശു നേരിട്ട പീഡനങ്ങളെ കുറിച്ചും മറ്റുമുളള ബൈബിൾ ഭാഗങ്ങൾ ഉദ്ധരിച്ചാണ് ഇടയേഖനം ബിഷപ്പ് ഫ്രാങ്കോയുടെ വിഷയത്തെ കുറിച്ച് പറയുന്നത്. ഇതിനൊപ്പം പൊലീസ് നടപടിയും കോടതി നടപടിയും ഒക്കെ ഇതിൽ പരമാർശമാകുന്നുണ്ട്.
സമരത്തിന് പിന്തുണ നല്‍കിയ വൈദികരുടെയും മറ്റും നീക്കം സഭാ വിരുദ്ധമനോഭാവവും പൈശാചിക കെണിയുമാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു. മാധ്യമ വിചാരണകളിലൂടെ അകാരണമായി ഒരാളെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുകയാണെന്നും ലേഖനം ആരോപിക്കുന്നു. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇന്നു രാവിലെ നടന്ന കുര്‍ബാന മധ്യേ ഇടയലേഖനം വായിച്ചു.
' ക്ഷമിക്കുന്നതും ആത്മസംയമനം പാലിക്കുന്നതും ബലഹീനതയും ഭീരുത്വവുമല്ല. എന്നാല്‍ പകരത്തിനു പകരം പ്രവര്‍ത്തിക്കുന്നത് പല്ലിനു പകരം പല്ല് എന്ന കാടന്‍ നീതിയാണ്. വന്യ സംസ്‌കാരമാണ്. പ്രതികാരചിന്ത, പരനിന്ദ, ശരിയും തെറ്റും കണ്ടെത്താന്‍ സത്യസന്ധമായി അന്വേഷിക്കാന്‍ നിക്കാതെ സ്വന്തം താല്‍പര്യത്തിനനുസരിച്ച് ശരിയെയും തെറ്റിനെയും നിശ്ചയിക്കയും അതിനെ ന്യായീകരിക്കാന്‍ വാദഗതികള്‍ നിരത്തുകയും ചെയ്യുന്നത് വികലവും അധാര്‍മികവുമാണ്. ഇങ്ങനെയൊരു മാധ്യമ സംസ്‌കാരം ഇന്നു ശക്തി പ്രാപിക്കുകയാണ്, ഇടയലേഖനം കുറ്റപ്പെടുത്തുന്നു.
സമരത്തിനു പിന്തുണ നല്‍കിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെയും ഇടയലേഖനം പേരെടുത്തു പറയാതെ വിമര്‍ശിക്കുണ്ട്. 'സഭാ മക്കളായ നമ്മള്‍ തിരിച്ചറിയേണ്ട മറ്റൊരു സത്യം ചില മേഖലകളിലെ പ്രകടമായ സഭാ വിരുദ്ധത, പ്രത്യേകിച്ച് കത്തോലിക്കാ വിരുദ്ധ മനോഭാവമാണ്. കത്തോലിക്കാ സഭയേയോ സഭാ ശുശ്രൂഷകരേയോ പ്രതിക്കൂട്ടിലാക്കി കുറ്റവിചാരണ നടത്തി സമൂഹ മധ്യത്തില്‍ അപമാനിക്കാന്‍ ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും അവസരം പാര്‍ത്തിരിക്കുകയാണെന്നു തോന്നിപ്പോകുന്നു അവരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍. അതിനായി ചില ക്രൈസ്തവ നാമധാരികളെത്തന്നെ കൂട്ടുപിടിക്കുകയും ഉപകരണങ്ങളാക്കുകയും ചെയ്യുന്നതായി കാണുന്നു. അവര്‍ സഭാംഗങ്ങളായി കരുതപ്പെടുന്നു ണ്ടെങ്കിലും പലരും സഭയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നവരും സഭയുടെ ആത്മീയവും അച്ചടക്കപരവുമായ ജീവിതത്തോടും സംവിധാനങ്ങളോടും മറുതലിച്ചുനില്‍ക്കുന്നവരുമാണ്. ചുരുക്കത്തില്‍ സഭയോടു വിശ്വസ്തത പുലര്‍ത്താതെ സഭാംഗങ്ങളെ കൂട്ടുപിടിച്ച് സഭയെ വിമര്‍ശിക്കുകയും സഭാധികാരികളുടെയും വിശ്വാസികളുടെയും ആത്മവീര്യം കെടുത്തുകയും തമ്മില്‍ ഭിന്നത വളര്‍ത്തി സഭയെ തളര്‍ത്തുകയും ചെയ്യുന്ന തന്ത്രമാണിത്. ശരിതെറ്റുകളും തന്ത്രങ്ങളും അറിയാത്ത സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് നിസംഗതയിലേക്കും സഭാവിരുദ്ധ മനോഭാവത്തിലേക്കും ആനയിക്കാനുള്ള പൈശാചിക കെണിയാണിത്. ഈ കെണികളില്‍ വീഴാതിരിക്കാന്‍ സഭാമക്കള്‍ ശ്രദ്ധിക്കണം, ഇടയലേഖനം ഉദ്‌ബോധിപ്പിക്കുന്നു.
തെറ്റുകളുണ്ടായാല്‍ തിരുത്തേണ്ടതാണെന്ന് പറയുന്ന ലേഖനം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ മുഴുവന്‍ വളഞ്ഞിട്ട് ആക്രമിക്കുകയാ ണെന്നും കുറ്റപ്പെടുത്തുന്നു. 'സംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്താതെ ഒരാളെ വിധിക്കുന്നതും ശിക്ഷാവിധിക്കായി സമ്മര്‍ദം ചെലുത്തുന്നതും മുറവിളികൂട്ടുന്നതും മനുഷ്യത്വ രഹിതമാണ്. പൊതുജനവികാരം ഇളക്കിവിട്ട് കോടതിയെപ്പോലും സമ്മര്‍ദ്ദത്തിലാക്കി സത്യവിരുദ്ധമായ വിധി പുറപ്പെടുവിക്കാന്‍ ഇടയാക്കുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുമോ എന്ന് വളരെപ്പേര്‍ക്ക് ആശങ്കയുണ്ട്. പൊലീസ് അന്വേഷണത്തില്‍ നിഷ്പക്ഷത സംശയിക്കുകയും കോടതിയില്‍ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ജനങ്ങളില്‍ സുരക്ഷിതത്വബോധം ഇല്ലാതാക്കുകയും നീതി നടപ്പിലാകുമെന്ന പ്രതീക്ഷ ഇല്ലാതാക്കുകയും ചെയ്യും, ' ഇടയലേഖനം ആരോപിക്കുന്നു.
പുറത്തുനിന്നുള്ളതിനേക്കാള്‍ ഉള്ളില്‍നിന്നുള്ള സഭാ വിരുദ്ധപ്രവര്‍ത്തനങ്ങളാണ് സഭയ്ക്ക് ഭീഷണിയാകുന്നതെന്നു പറയുന്ന ലേഖനം സഭാധികാരത്തെ നിര്‍വീര്യമാക്കി സഭയില്‍ ഭിന്നതയും അച്ചടക്കരാഹി ത്യവും സൃഷ്ടിക്കുക എന്നതാണ് തല്‍പ്പരകക്ഷികളുടെ ലക്ഷ്യമെന്നും കുറ്റപ്പെടുത്തുന്നു. അതേസമയം ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കും കുടുംബത്തിനും പിന്തുണ പ്രഖ്യാപിക്കാനോ സമാശ്വാസിപ്പിക്കാനോ പോലും ഇടയലേഖനം തയാറാകുന്നില്ലായെന്നതും സഭയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.