കൊച്ചി: ഔദ്യോഗിക പ്രതികരണത്തിനായി സമീപിച്ച മാധ്യമ പ്രവര്‍ത്തകയോട് വാട്സ്ആപ്പിലൂടെ മോശം പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ ഐഎഎസ് ഓഫിസര്‍ എന്‍. പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ കേസെടുത്തതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 509 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ (കെഎസ്ഐഎൻസി) മാനേജിംഗ് ഡയറക്ടറായ പ്രശാന്ത് ഈ വർഷം ആദ്യം ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിൽ കുടുങ്ങിയിരുന്നു. കോർപ്പറേഷൻ ആഴക്കടൽ ട്രോളിംഗുമായി ബന്ധപ്പെട്ട് യുഎസ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.
ഒരു പ്രാദേശിക ദിനപത്രത്തിലെ മാധ്യപ്രവര്‍ത്തക പ്രശാന്തിന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സന്ദേശമയക്കുകയും വിവാദത്തിൽ മറുപടി തേടുകയും ചെയ്യുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകയും പ്രശാന്തുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. വാര്‍ത്തയേക്കുറിച്ച് സംസാരിക്കാന്‍ ഉചിതമായ സമയമാണോ ഇതെന്ന് മാധ്യമപ്രവര്‍ത്തക ചോദിച്ചതായി കാണാം.
മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പ്രശാന്ത് ഒരു സ്റ്റിക്കർ ഉപയോഗിച്ചാണ് മറുപടി നൽകിയത്. വിവാദവുമായി ബന്ധപ്പെട്ട് പ്രസ്ഥാവന നല്കാന് യുവതി ആവശ്യപ്പെട്ടപ്പോള്‍ പ്രശാന്ത് അശ്ലീല സ്റ്റിക്കറയച്ചു എന്നാണ് ആരോപണം. സംഭവത്തിന് പിന്നാല കേരള യൂണിയന് ഓഫ് വര്‍ക്കിങ് ജേര്‍ണലിറ്റ്സ് (കെയുഡബ്ല്യുജെ) എന്ന സംഘടനയാണ് പൊലീസില്‍ പരാതി നല്കിയതും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതും.