ഇടുക്കി: വാഗമണിൽ ഓഫ് റോഡ് റൈഡ് നടത്തിയതിന് നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസ്. അനുമതിയില്ലാതെ അപകടകരമാംവിധം ജീപ്പ് റൈഡ് നടത്തിയതിനാണ് കേസ്. ജില്ലയിൽ ഓഫ് റോഡ് ട്രക്കിങ് നിരോധനം നിലവിലുണ്ട്.
റൈഡിന് സ്ഥലം അനുവദിച്ച സ്ഥലമുടമയ്ക്കെതിരെയും സംഘടകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ ജോജു ജോർജ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോട്ടോർവാഹന വകുപ്പ് നോട്ടിസ് നൽകാൻ ഒരുങ്ങുന്നുണ്ട്. അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോർവാഹന വകുപ്പിന്റെ നടപടി. ഇതിനു പുറമെ, സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജോയിൻറ് ആർടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആർടിഒ അറിയിച്ചു.
വാഗമൺ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് നടന്നത്. ഓഫ് റോഡ് അസോസിയേഷൻ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത് സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തോടെയായിരുന്നു റൈഡ്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. കൃഷിക്ക് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.