കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുറുപ്പംപടിയില്‍ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. പുണ്ടക്കുഴി സ്വദേശി എൽദോസ് സഞ്ചരിച്ച മാരുതി ആള്‍ട്ടൊ കാറിനാണ് തീപിടിച്ചത്.
വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ എല്‍ദോസ് കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചതായാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്ന്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും സമാനമായി ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു. വ്യാഴാഴ്ച കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയും ഭര്‍ത്താവും മരിച്ചിരുന്നു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്
ഗർഭിണിയായ റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. ആറു പേരാണ് കാറിലുണ്ടായിരുന്നത്. റീഷയുടെ ഭർത്താവായിരുന്നു കാറോടിച്ചിരുന്നത്. മുൻസീറ്റിലായിരുന്നു ഗർഭിണിയായ റീഷ.
മറ്റു നാലുപേർ പുറകിലെ സീറ്റിലായിരുന്നു. കാറിന്റെ വാതിൽ ജാമായതിനാൽ മുൻസീറ്റിലുണ്ടായിരുന്ന പ്രജിത്തിനും റീഷയ്ക്കും രക്ഷപ്പെടാനായില്ല. പുറകിൽനിന്നും വന്ന വാഹനത്തിലുണ്ടായിരുന്നവരാണ് തീപിടിച്ച വിവരം അറിയിച്ചത്.
ഉടൻ തന്നെ പ്രജിത്ത് പുറകിലെ ഡോർ തുറന്നു. ഇതിലൂടെ പുറകിലെ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാലു കുടുംബാംഗങ്ങളും രക്ഷപ്പെട്ടു. എന്നാൽ മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ തീ പടർന്നുപിടിക്കുകയായിരുന്നു.