/indian-express-malayalam/media/media_files/uploads/2017/09/Kerala-secretariat-2.jpg)
തിരുവനന്തപുരം: കോറം തികയാതെ വന്നതോടെ ഇന്ന് നിശ്ചയിച്ചിരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ചേരാനായില്ല. 19 മന്ത്രിമാരുളള സംസ്ഥാനത്ത് ഇന്ന് നിശ്ചയിച്ചിരുന്ന മന്ത്രിസഭ യോഗത്തിന് എത്തിയത് വെറും ഏഴ് പേർ മാത്രമാണ്. ഇതോടെയാണ് മന്ത്രിസഭാ യോഗം മാറ്റിവച്ചത്.
ആറ് സിപിഎം മന്ത്രിമാരും ഒരു ഘടകക്ഷി മന്ത്രിയും ആണ് യോഗത്തിന് എത്തിച്ചേർന്നത്. എന്നാൽ സിപിഐയുടെ മന്ത്രിമാരാരും യോഗത്തിന് എത്തിച്ചേർന്നില്ല. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് മന്ത്രിസഭ യോഗത്തിൽ ഇവർക്ക് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നാണ് സൂചന.
മന്ത്രിമാർ എത്താതിരുന്നതിനെ തുടർന്ന് യോഗം മാറ്റിവച്ചതോടെ വിവിധ ഓർഡിനസുകളുടെ കാലാവധി നീട്ടാൻ ശുപാർശ നൽകാനായില്ല.19 ഓർഡിനസുകളുടെ കാലാവധിയാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭായോഗം ചേർന്ന് ഓർഡിനസുകളുടെ കാലാവധി നീട്ടാൻ ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രിമാരായ തോമസ് ഐസക്ക്, മാത്യു ടി തോമസ്, എ കെ ബാലൻ, എം എം മണി, ടിപി രാമകൃഷ്ണൻ എന്നിവർ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മന്ത്രിസഭായോഗം വിളിച്ചാൽ പോലും മന്ത്രിമാരെത്താത്ത അവസ്ഥയിലാണ് കേരളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. സംസ്ഥാനം ഭരിക്കാൻ തങ്ങൾക്ക് അർഹതയില്ലെന്ന് മന്ത്രിമാർ തെളിയിച്ചിരിക്കുകയാണ്. മന്ത്രിസഭായോഗത്തിന് പോലും മന്ത്രിമാർ എത്താത്ത ഗതികേട് ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല. ഇത് കേരളത്തിന് തന്നെ നാണക്കേടാണ്.ഭരണം നടത്താനല്ല, പാർട്ടി സമ്മേളനത്തിനും മറ്റുമാണ് മന്ത്രിമാർക്ക് താൽപര്യമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.