ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. 24 മേഖലകള്‍ക്ക് ഇളവ് തേടിയാണ് കേരളം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതില്‍ അന്തിമ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട 17 വന്യജീവി സങ്കേതങ്ങളും ആറ് ദേശിയ സംരക്ഷിത ഉദ്യാനങ്ങളും ഉള്‍പ്പെടുന്നു.
കേന്ദ്രം നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി കേരളം സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പരിഷ്കരിച്ച്, ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ അപേക്ഷ ജനുവരി പതിനൊന്നിന് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
വിധിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രം കോടതിയെ സമീപിച്ചത്. കേന്ദ്ര നടപടി കേരളം നേരത്തെ സ്വാഗതം ചെയ്തിരുന്നു. ഒരു കിലോമീറ്റർ ബഫർസോൺ നിശ്ചയിക്കുന്ന 44 എ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടണമെന്ന് നിർദേശിക്കുന്ന 44 ഇ എന്നിവയിലാണ് കേന്ദ്രം വ്യക്തത ആവശ്യപ്പെടുന്നത്.
ബഫര്‍സോണ്‍ വിഷയത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചത് 63,500 പരാതികളാണ്. കഴിഞ്ഞ ദിവസമായിരുന്നു പരാതി നല്‍കാനുള്ള സമയപരിധി അവസാനിച്ചത്. ലഭിച്ച പരാതികളില്‍ 24,528 എണ്ണം തീര്‍പ്പാക്കിയതായാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ ലഭിച്ച പരാതികളില്‍ പലതും ഗൗരവമുള്ളതല്ലെന്നും ഇരട്ടിപ്പുണ്ടെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. അതേസമയം, പരാതികള്‍ പരിശോധിക്കുന്ന നടപടി ഒരാഴ്ച കൂടി തുടരും.